Friday, November 9, 2012

സ്പെക്ട്രം ഫീസ് ഇനി ഒറ്റത്തവണ; നേട്ടം സ്വകാര്യ കമ്പനികള്‍ക്ക്

ന്യൂഡല്‍ഹി: ടെലികോം കമ്പനികളില്‍നിന്ന് സ്പെക്ട്രം ഫീസ് ഒറ്റത്തവണയായി പിരിച്ചെടുക്കാമെന്ന മന്ത്രിതല സമിതിയുടെ നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ജിഎസ്എം ഓപ്പറേറ്റര്‍മാര്‍ക്ക് ഇത് ബാധകമാകും. സിഡിഎംഎ(കോഡ് ഡിവിഷന്‍ മള്‍ട്ടിപ്പിള്‍ അക്സസ്) ഓപ്പറേറ്റര്‍മാര്‍ക്കുള്ള പ്രത്യേക നിര്‍ദേശം ടെലികോം ഡിപ്പാര്‍ട്മെന്റ് തയ്യാറാക്കി പിന്നീട് അവതരിപ്പിക്കും. 
 
നിലവില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഒറ്റത്തവണയായി സ്പെക്ട്രം ഫീസ് അടയ്ക്കണം. 31,000 കോടി രൂപ ഇങ്ങനെ സമാഹരിക്കുകയാണ് ലക്ഷ്യം. 4.4 മെഗാഹെട്സ്വരെയുള്ള സ്പെക്ട്രം ഉപഭോക്താക്കള്‍ ഒറ്റത്തവണ ഫീസ് അടയ്ക്കേണ്ടതില്ല. അതിനുമുകളിലുള്ള സ്പെക്ട്രം ഉപഭോക്താക്കള്‍ 2012ലെ ലേലത്തില്‍ നിശ്ചയിക്കുന്ന തുക ഫീസായി അടയ്ക്കണം. ഇത് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 6.2 മെഗാ ഹെട്സിനു മുകളിലുള്ള സ്പെക്ട്രം ഉപയോഗിക്കുന്ന കമ്പനികള്‍ 2008 ജൂലൈമുതലുള്ള ലൈസന്‍സ് ഫീസ് അടയ്ക്കണം. ജിഎസ്എം, സിഡിഎംഎ സംവിധാനങ്ങളിലുള്ള സ്പെക്ട്രം വിതരണത്തിലൂടെ 40,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍, സിഡിഎംഎ സ്പെക്ട്രം എടുക്കാന്‍ ആളില്ലാതായി. സിഡിഎംഎ രംഗത്തുണ്ടായിരുന്ന ടാറ്റയും വീഡിയോകോണും പിന്മാറുകയുംചെയ്തു. ഒറ്റത്തവണ ഫീസ് നല്‍കാന്‍ തയ്യാറല്ലാത്ത 4.4 മെഗാ ഹെട്സിനുമുകളിലുള്ള സ്പെക്ട്രം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് സ്പെക്ട്രം തിരിച്ചുനല്‍കാം. 4.4 മെഗാഹെട്സിനു മുകളിലുള്ള സ്പെക്ട്രം പങ്കിട്ട് ഉപയോഗിക്കുന്ന ടെലികോം സേവനദാതാക്കള്‍ അധിക ഒറ്റത്തവണ ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍, സ്പെക്ട്രം യൂസേജ് ചാര്‍ജ് നല്‍കണം. സ്വകാര്യ ടെലികോം കമ്പനികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു ഇത്. 
 
സര്‍ക്കാരിന് വന്‍ വരുമാനഷ്ടവും സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭവുമുണ്ടാക്കുന്ന വ്യവസ്ഥയാണിത്. സ്പെക്ട്രം മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആദ്യത്തെ കമ്പനി നല്‍കിയ എന്‍ട്രി ഫീസും നിലവില്‍ ലേലത്തിലൂടെ ലഭിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാരിലേക്ക് അടയ്ക്കണമെന്ന വ്യവസ്ഥ സ്വകാര്യ കമ്പനികള്‍ക്ക് വലിയ ഭാരമുണ്ടാക്കില്ല. വിദൂര ഗ്രാമപ്രദേശങ്ങളിലും ലാഭേഛയില്ലാതെ ടെലിഫോണ്‍ സേവനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ സ്പെക്ട്രം ഫീസില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ സേവനം നല്‍കുന്ന പൊതുമേഖലാ സ്ഥാപനമായ എംടിഎന്‍എല്ലിനെയും ഒഴിവാക്കിയില്ല. സ്പെക്ട്രം മറ്റൊരു കമ്പനിക്ക് കൈമാറ്റം ചെയ്യുമ്പോള്‍ ആദ്യത്തെ കമ്പനി നല്‍കിയ എന്‍ട്രി ഫീസും നിലവില്‍ ലേലത്തിലൂടെ ലഭിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാരില്‍ അടയ്ക്കണം. ഫീസ് സംബന്ധിച്ച് പുതിയ തീരുമാനങ്ങള്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിവരവിനിമയ-വിവരസാങ്കേതിക മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളെ ഒറ്റത്തവണ ഫീസില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ ഫോറം ഓഫ് ബിഎസ്എന്‍എല്‍ ആന്‍ഡ് എംടിഎന്‍എല്‍ യൂണിയന്‍സ്/അസോസിയേഷന്‍സ് കണ്‍വീനര്‍ വി എ എന്‍ നമ്പൂതിരി പ്രതിഷേധിച്ചു. 
 
 
****
 
വി ജയിന്‍, കടപ്പാട് :ദേശാഭിമാനി

No comments:

Post a Comment