Saturday, November 10, 2012

കൊച്ചിമെട്രോ; ആന്റണി ഇതുവരെ എവിടെയായിരുന്നെന്ന് വിഎസ്

കൊച്ചി: കൊച്ചി മെട്രോ വിഷയത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി ഇത്രയും നാള്‍ എവിടെയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. തട്ടിപ്പ് മനസിലായത് കൊണ്ടാണ് മെട്രോയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്നും ആന്റണി ഇടപെട്ടാലും മെട്രോ പ്രശ്നം അവസാനിക്കില്ലെന്നും വി എസ് ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആന്റണി ഇടപെട്ടിട്ടും തട്ടിപ്പ് മാറിയിട്ടില്ലെന്നും കേരളത്തില്‍ നിന്ന് നിരവധി കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും എന്താണ് നടന്നതെന്നും വി എസ് ചോദിച്ചു.


ശ്രീധരന്റെ ഡല്‍ഹി യാത്രയോടെ വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം
സ്വന്തം ലേഖകന്‍
Posted on: 10-Nov-2012 01:01 AM
കൊച്ചി: ഇ ശ്രീധരന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെയും കേന്ദ്രമന്ത്രി കമല്‍നാഥിനെയും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതോടെ കൊച്ചി മെട്രോ നിര്‍മാണത്തില്‍ ഡിഎംആര്‍സിക്കു മുന്നില്‍ വീണ്ടും പ്രതീക്ഷയുടെ പച്ചവെളിച്ചം. ഇരുവരെയുംസന്ദര്‍ശിച്ച് വെള്ളിയാഴ്ച ഡല്‍ഹിയില്‍നിന്ന് കൊച്ചിയിലെത്തിയ ഇ ശ്രീധരന്റെ വാക്കുകളില്‍ തെളിഞ്ഞതും ആ പ്രത്യാശ. ബുധനാഴ്ച നടത്താനിരുന്ന ഡല്‍ഹി സന്ദര്‍ശനത്തില്‍നിന്ന് മുഖ്യമന്ത്രി പിന്മാറിയപ്പോഴും നിരാശനാകാതെ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിനിധികളില്ലാതെത്തന്നെ ശ്രീധരന്‍ ഡല്‍ഹിക്കു പോകുകയായിരുന്നു. 
നഗരവികസനമന്ത്രി കമല്‍നാഥ്, ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരുമായി ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ഇനി സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യുമെന്നു കരുതുന്നതായും ശ്രീധരന്‍ നെടുമ്പാശേരിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
കൊച്ചി മെട്രോ നിര്‍മാണത്തിന്റെ പേരില്‍ അവസാനമുണ്ടായ വിവാദങ്ങളുടെ ഭാഗമായാണ് കമല്‍നാഥിനെ കാണുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ കൂടിക്കാഴ്ചയില്‍ ഇ ശ്രീധരനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നില്ല. ആര്യാടന്‍ മുഹമ്മദിനോടൊപ്പം ഡല്‍ഹിക്കു പോകാനായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ശ്രീധരന്‍ അങ്ങോട്ട് ആവശ്യപ്പെട്ടാണ് സംഘത്തില്‍ ചേര്‍ന്നതെന്നറിയുന്നു. എന്നാല്‍ കമല്‍നാഥ് വിദേശത്താണെന്ന കാരണം പറഞ്ഞ് മുഖ്യമന്ത്രിയും ആര്യാടനും അവസാനിമിഷം യാത്ര റദ്ദ്ചെയ്തു. എങ്കിലും ശ്രീധരന്‍ പ്രതീക്ഷ വെടിഞ്ഞില്ല. ഒറ്റയ്ക്ക് ഡല്‍ഹിക്കു പോയ അദ്ദേഹം വ്യാഴാഴ്ച കമല്‍നാഥിനെയും ഷീലാ ദീക്ഷിതിനെയും കണ്ടു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിവച്ച തെറ്റിദ്ധാരണ മാറ്റാന്‍ ശ്രീധരനു കഴിഞ്ഞെന്നാണ് സൂചന. ഡിഎംആര്‍സി എംഡി മങ്കു സിങ്ങും കൂടിക്കാഴ്ചയ്ക്ക് ശ്രീധരനെ അനുഗമിച്ചു. 
എന്നാല്‍ കേന്ദ്ര നഗരവികസന മന്ത്രാലയം ഉയര്‍ത്തുന്ന തടസ്സവാദ ഭീഷണി ഇപ്പോഴും നീങ്ങിയിട്ടില്ലെന്നുതന്നെയാണ് സൂചന. ഇതു നീക്കാന്‍ ചെയ്യേണ്ട കാര്യങ്ങളും വെള്ളിയാഴ്ചതന്നെ ശ്രീധരന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. അതില്‍ വീഴ്ചയുണ്ടായാല്‍ മെട്രോയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും. ഒക്ടോബര്‍ 29ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ കമല്‍നാഥിനെ സന്ദര്‍ശിച്ചപ്പോള്‍തന്നെ ഈ അനുകൂലാവസ്ഥ ഉണ്ടാക്കാമായിരുന്നു. ശ്രീധരനെയോ മങ്കുസിങ്ങിനെയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുത്തിയില്ല. അതുകൊണ്ടു തന്നെ ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് ഉന്നയിച്ച തടസ്സവാദങ്ങള്‍ സംബന്ധിച്ച് കേന്ദ്രമന്ത്രിയെ ബോധ്യപ്പെടുത്താനോ സംസ്ഥാനത്തിന്റെ താല്‍പ്പര്യം അറിയിക്കാനോ കഴിഞ്ഞില്ല. നവംബര്‍ 7, 8 തീയതികളില്‍ മുഖ്യമന്ത്രി നടത്തുമെന്നു പറഞ്ഞ ഡല്‍ഹി യാത്രയുടെ ഉദ്ദേശ്യം മെട്രോ ചര്‍ച്ചയായിരുന്നില്ലെന്നും വ്യക്തം. ആ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടക്കാനിരുന്ന കെപിസിസി പുനഃസംഘടനാ ചര്‍ച്ച നടക്കില്ലെന്നു വന്നപ്പോഴാണ് യാത്ര മാറ്റിയത്. കൊച്ചി മെട്രോയുടെ പേരില്‍ സമീപകാലത്തുണ്ടായ വിവാദങ്ങളിലൊക്കെ മൗനംപാലിച്ച കേന്ദ്രസഹമന്ത്രി കെ വി തോമസ് വ്യാഴാഴ്ച മെട്രോ നിര്‍മാണത്തെക്കുറിച്ചു പ്രതികരിച്ചത് കൗതുകമുണര്‍ത്തി. ഡിഎംആര്‍സിക്കുവേണ്ടി നഗരവികസന മന്ത്രാലയത്തില്‍ സമ്മര്‍ദംചെലുത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്. കാര്യങ്ങള്‍ ശ്രീധരന്‍ ആഗ്രഹിച്ചതുപോലെ വരുന്നു എന്നതിന്റെ സൂചനയായും കെ വി തോമസിന്റെ പ്രതികരണം വിലയിരുത്തപ്പെടുന്നു.

ടോം ജോസിനെ മാറ്റിയത് താനെന്ന് ആര്യാടന്‍
Posted on: 10-Nov-2012 03:29 PM
കൊച്ചി: ടോം ജോസ് എംഡിയായി തുടര്‍ന്നാല്‍ കൊച്ചി മെട്രോ മുന്നോട്ടു കൊണ്ടുപോകുവാനാവില്ലെന്നുറപ്പായപ്പോഴാണ് താന്‍ ഇടപെട്ട് അയാളെ മാറ്റിയതെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മെട്രോയുടെ ചുമതലയുള്ള മന്ത്രി ഇതു വ്യക്തമാക്കിയത്.

ടോം ജോസ് തുടക്കം മുതലേ ഇ ശ്രീധരനും ഡിഎംആര്‍സിക്കും എതിരായിരുന്നു. ശ്രീധരന്റെ നേതൃത്വവും എക്സ്പീരിയന്‍സും സത്യസന്ധതയും നമുക്ക് ഉപയോഗിക്കണമെന്നു മന്ത്രിസഭ തീരുമാനിച്ചതാണ്. ടോം ജോസിനെ വച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു മനസിലായപ്പോള്‍ താന്‍ തന്നെയാണ് അയാളെ മാറ്റുന്ന കാര്യം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്്. ആരും എതിര്‍ത്തില്ല. മന്ത്രിസഭയില്‍ നിന്നും ആരും അയാളെ സപ്പോര്‍ട്ടു ചെയ്തിട്ടില്ല. കമീഷന്‍ ദാഹിയായതിനാലാണോ മാറ്റിയതെന്ന ചോദ്യത്തിന് മറുപടിയായി കമീഷന്‍ ദാഹിയാണെന്നോ അല്ലെന്നോ താന്‍ പറയില്ലെന്ന് പറഞ്ഞ ആര്യാടന്‍ താനൊരു മന്ത്രിയാണെന്ന കാര്യവും അഭിമുഖത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

എംഡി സ്ഥാനം മാറിയ ശേഷം ടോം ജോസ് കത്തെഴുതിയതിനെക്കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ട്. അവര്‍ വിശദീകരണം തേടും. തന്റെ അറിവോടെയല്ല മലേഷ്യയിലും സിംഗപ്പൂരിലും പോയത്. അവിടെ പോയപ്പോള്‍ ചര്‍ച്ച നടത്തിയതാണെന്നാണ് കരുതിയത്. സാധാരണ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വിദേശയാത്ര നടത്തുമ്പോള്‍ വകുപ്പു മന്ത്രിയോട് ആലോചിക്കാറുണ്ട്. അതുണ്ടായില്ല. ലണ്ടനില്‍ പോകണമെന്നു പറഞ്ഞപ്പോള്‍ താന്‍ എതിര്‍ത്തു. കൊച്ചി മെട്രോയുടെ അക്കൗണ്ട്് കൊല്ലത്തെ ആക്സിസ് ബാങ്കിലേക്കു മാറ്റിയതും ടോം ജോസിന്റെ ഇഷ്ടപ്രകാരമായിരുന്നുവെന്ന് ആര്യാടന്‍ അഭിമുഖത്തില്‍ പറഞ്ഞു. അതും തെറ്റായ നടപടിയായിരുന്നു.

No comments:

Post a Comment