Monday, November 19, 2012

വംശഹത്യ

 ഗാസ/ജറുസലേം: ഗാസയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും നിഷ്ഠുരമായ ആക്രമണം തുടര്‍ന്ന ഇസ്രയേലി സൈന്യം നടത്തുന്നത് വംശഹത്യ. പോര്‍വിമാനങ്ങള്‍ക്കൊപ്പം യുദ്ധക്കപ്പലുകള്‍കൂടി മിസൈല്‍ വര്‍ഷിച്ചുതുടങ്ങിയതോടെ ഗാസയില്‍ ജീവിതം ദുസഹമായി. 24 മണിക്കൂറിനിടെ 20ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച തുടങ്ങിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 58 ആയെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു. നിരവധി പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ നിന്ന് ആക്രമണവാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് തടയാന്‍ ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകര്‍ത്തു. സൈനികനടപടി കൂടുതല്‍ വ്യാപിപ്പിക്കുമെന്നും ഇസ്രയേല്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച പുലരുംവരെയും ആകാശത്തും കടലിലുംനിന്ന് ഇസ്രയേല്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. ഹമാസ് പ്രവര്‍ത്തകന്റെ വീടിനുനേരെ നടന്ന ഒരു ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ അഭയാര്‍ഥി ക്യാമ്പിനുനേരെ ഉണ്ടായ ആക്രമണത്തില്‍ മൂന്നുകുട്ടികള്‍ കൊല്ലപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒന്നരവയസ്സും മൂന്നര വയസ്സുമുള്ള സഹോദരങ്ങളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു ആക്രമണത്തില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആക്രമണം ഗാസയെ പുകപടലത്തിലാക്കി. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറി കര ആക്രമണത്തിനും സന്നദ്ധമായി ഇസ്രയേലി സൈന്യം അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കയാണ്. ഗാസയിലെ മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ നടന്ന വ്യോമാക്രമണത്തില്‍ എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. അറബ് അല്‍ ഖുദ്സ് ടിവി ശൃംഖലയുടെ ഓഫീസാണ് ആദ്യം തകര്‍ത്തത്. തുടര്‍ന്ന് അല്‍ അറേബ്യ, റഷ്യ ടുഡെ, കുവൈത്ത് ടിവി, ബ്രിട്ടന്റെ സ്കൈ ന്യൂസ്, ജര്‍മനിയുടെ എആര്‍ഡി, ഇറ്റലിയുടെ റായ് എന്നിവയുടെയും ഹമാസിന്റെ അല്‍ അഖ്സ ടിവി ചാനലിന്റെയും ഓഫീസുകളും ആക്രമണത്തിനിരയായി. പ്രദേശത്തെ റേഡിയോ പ്രക്ഷേപണം നിലച്ചു. ഹമാസിന്റെ ട്രാന്‍സ്മിഷന്‍ ആന്റിന തകര്‍ക്കാനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേലി സേനാ വക്താവ് പറഞ്ഞു. വിദേശ മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ ഉണ്ടെന്ന് അറിയാമായിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു.

അതിനിടെ, ഈജിപ്തിന്റെ മുന്‍കൈയില്‍ നടക്കുന്ന അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സിന്റെ മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ലോറങ് ഫാബിയസ് ഗാസയിലെത്തി. അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും യുദ്ധം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരയിലൂടെ ഇസ്രയേല്‍ കടന്നാക്രമണം തുടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സി മുന്നറിയിപ്പ് നല്‍കി. ഈജിപ്തും സ്വതന്ത്രലോകവും ഒരിക്കലും ഈ നടപടി അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ സ്ഥിതിഗതിയില്‍ ആശങ്ക പ്രകടിപ്പിച്ചു. നെതന്യാഹുവിനെ ഫോണ്‍ചെയ്ത കാമറണ്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, ആക്രമണത്തില്‍നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സൈനികനീക്കം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയെ മധ്യകാലത്തിന്റെ ഇരുണ്ടനാളുകളിലേക്ക് തള്ളുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രയേല്‍ ആഭ്യന്തരമന്ത്രി എലി യിഷായ് "ഹാരെറ്റ്സ്" ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗാസയില്‍നിന്ന് വാണിജ്യനഗരമായ ടെല്‍ അവീവിനെ ലക്ഷ്യമിട്ട റോക്കറ്റുകള്‍ തങ്ങള്‍ തകര്‍ത്തതായി ഇസ്രയേല്‍ അവകാശപ്പെട്ടു.

അന്താരാഷ്ട്രസമൂഹം ഇടപെടണം: സിപിഐ എം

തിരു: പലസ്തീന്‍ജനതയ്ക്കെതിരെ ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന അതിഭീകരമായ കടന്നാക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്രസമൂഹം ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ചും വീരോചിതമായി ചെറുത്തുനില്‍ക്കുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങളോടും ജനങ്ങളോടും സെക്രട്ടറിയറ്റ് ആഹ്വാനംചെയ്തു. 
 
നാലുദിവസമായി തുടരുന്ന ആക്രമണത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അമ്പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ ക്രൂരമായ ആക്രമണങ്ങള്‍ക്കുപിന്നില്‍ ഇസ്രയേലിന്റെ അധിനിവേശലക്ഷ്യങ്ങളോടൊപ്പം, വരുന്ന ജനുവരിയില്‍ നടക്കാന്‍പോകുന്ന ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി മേല്‍ക്കൈ നേടുകയെന്ന പ്രധാനമന്ത്രി നെതന്യാഹുവിന്റെ കുടിലതയുമുണ്ട്. 17 ലക്ഷം പലസ്തീനികളെ പശ്ചിമതീരത്തും ഗാസയിലും ബന്ദികളെപ്പോലെ വളഞ്ഞുവച്ച് പീഡിപ്പിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന പൈശാചികത്വം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നഗ്നമായ പിന്തുണയോടെയും സാമ്പത്തിക- സൈനിക- രാഷ്ട്രീയ സഹായത്തോടെയുമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രസക്തങ്ങളായ ഒട്ടേറെ പ്രമേയങ്ങളുടെ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഇസ്രയേലിന് മടിയില്ല. 
 
പലസ്തീന്‍ ജനതയോട് ആത്മാര്‍ഥമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തുവരാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അറച്ചുനില്‍ക്കുകയാണ്. മഹാത്മാഗാന്ധിയുടെ കാലംമുതല്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനം പിന്തുടര്‍ന്നുവന്ന നിലപാട് സത്യസന്ധമായി ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസും കേന്ദ്രസര്‍ക്കാരും തയ്യാറാകണം. ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. ഈ പണംകൂടി പലസ്തീന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ഇസ്രയേല്‍ ഭരണകൂടം ഉപയോഗപ്പെടുത്തുന്നുണ്ട് എന്നത് മറക്കരുത്. ഇസ്രയേല്‍ ഭരണകൂടവുമായി കൈകോര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ മുസ്ലിംലീഗ് മന്ത്രിയും നിര്‍വികാരനായി ഉറച്ചിരിക്കുകയാണ്. കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ഇതുസംബന്ധിച്ച് എന്ത് വിശദീകരണമാണ് നല്‍കാനുള്ളതെന്ന് വ്യക്തമാക്കണം.
 
കടന്നാക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് അടിയന്തരമായി ഇന്ത്യ ആവശ്യപ്പെടണം. ഇസ്രയേലിനെ സംരക്ഷിക്കുന്ന അമേരിക്കന്‍ നയത്തെ എല്ലാ സമാധാനവാദികളും അപലപിക്കണം. ആക്രമണത്തെ അപലപിച്ചും പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും തിങ്കളാഴ്ച വൈകിട്ട് എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനവും യോഗവും നടത്താന്‍ പാര്‍ടി സഖാക്കളോടും അനുഭാവികളോടും സമാധാനകാംക്ഷികളോടും സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.

No comments:

Post a Comment