Tuesday, November 27, 2012

ഗാസയില്‍ 6930 കോടിയുടെ നാശനഷ്ടം


എട്ടുദിവസം നീണ്ട ഇസ്രയേലി വ്യോമ-നാവിക ആക്രമണത്തില്‍ ഗാസയില്‍ 124.5 കോടി ഡോളറിന്റെ (6930 കോടിയോളം രൂപ) നാശനഷ്ടമുണ്ടായതായി കണക്ക്. ഗാസയിലെ ഹമാസ് സര്‍ക്കാര്‍ അറിയിച്ചതാണിത്. പ്രത്യക്ഷ നാശനഷ്ടം 54.5 കോടി ഡോളര്‍ വരും. പരോക്ഷ നാശനഷ്ടം 70 കോടിയും. ഇരുനൂറിലധികം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. എണ്ണായിരത്തില്‍പ്പരം വീടുകള്‍ക്ക് ഭാഗിക നാശമുണ്ടായി. വീടുകള്‍ക്ക് പുറമെ സര്‍ക്കാര്‍ ആസ്ഥാനമടക്കം വേറെ 42 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. മൂന്ന് പള്ളിയും ഒരു ആരോഗ്യകേന്ദ്രവും നിലംപൊത്തി. നൂറുകണക്കിന് ഔദ്യോഗിക മന്ദിരങ്ങളും ഭാഗികമായി തകര്‍ന്നു. 43 കുട്ടികളും 13 സ്ത്രീകളുമടക്കം 171 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായാണ് ഇതുവരെയുള്ള കണക്ക്. പലസ്തീന്‍കാരുടെ പ്രത്യാക്രമണത്തില്‍ രണ്ട് സൈനികരടക്കം ആറ് ഇസ്രയേലികളും മരിച്ചു.

ഗാസ ഭരിക്കുന്ന ഹമാസും പലസ്തീന്‍ അഥോറിറ്റിയുടെ ആസ്ഥാനമടങ്ങുന്ന വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫത്തായും തമ്മിലുള്ള ഭിന്നതകളില്‍ അയവുവരാന്‍ ഇസ്രയേലി ആക്രമണം ഇടയാക്കിയിട്ടുണ്ട്. ഗാസയില്‍ ജയിലുകളിലുള്ള ഫത്താക്കാരെ വിട്ടയക്കുമെന്ന് ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. 22 ഫത്താക്കാരാണ് ഗാസയില്‍ തടവിലുള്ളത്. ആക്രമണവേളയില്‍ ഇസ്രയേലിനു വേണ്ടി ചാരവൃത്തി നടത്തി എന്നാരോപിച്ച് രണ്ട് സംഭവത്തിലായി ഏഴുപേരെ വെടിവച്ചുകൊന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഹമാസ് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

deshabhimani 271112

No comments:

Post a Comment