Friday, November 23, 2012

പിജി ഇനി ഓര്‍മ്മ


ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റു വാങ്ങി ധിഷണയുടെ സൂര്യന്‍ അമരസ്മരണയായി. കഴിഞ്ഞ ദിവസം അന്തരിച്ച പി ഗോവിന്ദപിള്ളയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സിപിഐ എം നേതാക്കളും സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ സംസ്കാരചടങ്ങില്‍ സംബന്ധിച്ചു. വെള്ളിയാഴ്ച രാവിലെ സുഭാഷ് നഗറിലെ വീട്ടിലും പതിനൊന്നിന് എകെജി സെന്ററിലും പിന്നീട് വിജെടി ഹാളിലെയും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം വൈകിട്ട് നാലിന് ശാന്തികവാടത്തിലെത്തിച്ചു.
 
ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പി ജി എന്ന പി ഗോവിന്ദപിള്ള വ്യാഴാഴ്ച രാത്രി 11.15ന് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ളവര്‍ പിജിയ്ക്ക് അന്ത്യാഭിവാദ്യമര്‍പ്പിക്കാനെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സംസ്ഥാന കമ്മറ്റിയംഗം എം വിജയകുമാര്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പിജിയുടെ മൃതദേഹത്തില്‍ രക്തപതാക പുതപ്പിച്ചു. പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി എസ് ശിവകുമാര്‍, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങി നിരവധിപേര്‍ പിജിയ്ക്ക് അന്തിമോപചാരമര്‍പ്പിച്ചു.
 
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25 നായിരുന്നു ജനം. അച്ഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953 ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25 ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭഭചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമ പ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സയന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് െ്രതെമാസികയുടെ പത്രാധിപസമിതി അംഗം, സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്.
 
വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്

deshabhimani

1 comment:

  1. ആയിരങ്ങളുടെ അന്ത്യാഭിവാദ്യങ്ങളേറ്റു വാങ്ങി ധിഷണയുടെ സൂര്യന്‍ അമരസ്മരണയായി. കഴിഞ്ഞ ദിവസം അന്തരിച്ച പി ഗോവിന്ദപിള്ളയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. സിപിഐ എം നേതാക്കളും സമൂഹത്തിന്റെ നാനാതുറകളിലും പെട്ടവര്‍ സംസ്കാരചടങ്ങില്‍ സംബന്ധിച്ചു. വെള്ളിയാഴ്ച രാവിലെ സുഭാഷ് നഗറിലെ വീട്ടിലും പതിനൊന്നിന് എകെജി സെന്ററിലും പിന്നീട് വിജെടി ഹാളിലെയും പൊതുദര്‍ശനത്തിനും ശേഷം മൃതദേഹം വൈകിട്ട് നാലിന് ശാന്തികവാടത്തിലെത്തിച്ചു.

    ReplyDelete