Monday, November 26, 2012

കാസര്‍കോട് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്


യൂത്ത് കോണ്‍ഗ്രസ് അംഗത്വം ചേര്‍ക്കുന്നതിലെ തര്‍ക്കം മൂത്ത് കാസര്‍കോട് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് എ, ഐ വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. അകത്ത് കൂട്ടത്തല്ല് നടക്കുമ്പോള്‍ പുറത്ത് ഒരു വിഭാഗം ഓഫീസിനുനേരെ കല്ലെറിഞ്ഞും ചീത്തവിളിച്ചും പ്രകോപനം സൃഷ്ടിച്ചു. പൊലീസെത്തിയാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിച്ചത്.

യൂത്ത്കോണ്‍ഗ്രസ് അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ അവസാന ദിവസമായിരുന്നു ഞായറാഴ്ച. വൈകിട്ട് അഞ്ചുവരെയേ അംഗങ്ങളെ ചേര്‍ക്കൂവെന്ന് അറിയിപ്പുണ്ടായിരുന്നു. അഞ്ചിനുതന്നെ റിട്ടേണിങ് ഓഫീസര്‍ ഡിസിസി ഓഫീസിന്റെ വാതിലടച്ചു. എന്നാല്‍ ആറോടെയാണ് ഐ ഗ്രൂപ്പുകാര്‍ മെമ്പര്‍ഷിപ്പുമായെത്തിയത്. വാതിലടച്ചതിനാല്‍ ഓഫീസിനു പുറത്തുകൂടി ടെറസില്‍ കയറി മെമ്പര്‍ഷിപ്പ് ഫോറം കയറില്‍കെട്ടി ജനലിലൂടെ അകത്തുണ്ടായിരുന്നഐ ഗ്രൂപ്പ് നേതാക്കള്‍ക്ക് കൊടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ഡിസിസി സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള ഐ ഗ്രൂപ്പ് നേതാക്കളും അഡ്വ. ഗോവിന്ദന്‍നായരുടെയും കക്കീം കുന്നിലിന്റെയും നേതൃത്വത്തിലുള്ള എ ഗ്രൂപ്പ് നേതാക്കളുമാണ് ഓഫീസിനുള്ളില്‍ തമ്മില്‍ തല്ലിയത്.

ഐ ഗ്രൂപ്പുകാര്‍ ഓഫീസിന്റെ ജനല്‍ചില്ലുകളും ഷട്ടറും അടിച്ചുപൊളിച്ചതായി എ ഗ്രൂപ്പ് ആരോപിച്ചു. ഐ ഗ്രൂപ്പ് നൂറുകണക്കിന് വ്യാജ അംഗങ്ങളെ ചേര്‍ത്തതായും ആരോപണമുണ്ട്. 50 ആളുപോലുമില്ലാത്ത കാസര്‍കോട് മണ്ഡലത്തില്‍ 500 അംഗങ്ങളെ ചേര്‍ത്തതില്‍ നാനൂറോളം പേരും എന്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. തങ്ങള്‍ ചേര്‍ത്ത മുഴുവന്‍ അംഗത്വവും അംഗീകരിക്കണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. സമയം കഴിഞ്ഞ് വന്നതും വ്യാജന്മാരെയും അംഗീകരിക്കാനാവില്ലെന്നായിരുന്നു എ ഗ്രൂപ്പിന്റെ നിലപാട്. തര്‍ക്കം കൈയാങ്കളിയിലെത്തിയതോടെ വിവിധ ഭാഗത്തുനിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിന്റെ പുറത്തെത്തി. പുറത്തുകൂടിനിന്നവരും ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളിയും തല്ലും തുടങ്ങിയതോടെ വിദ്യാനഗര്‍ ഭാഗം സംഘര്‍ഷഭരിതമായി. വിവരമറിഞ്ഞ് കൂടുതല്‍ പൊലീസെത്തിയാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിച്ചത്. അക്രമം ഭയന്ന് റിട്ടേണിങ് ഓഫീസര്‍ പൊലീസ് സംരക്ഷണം തേടി.

deshabhimani 261112

1 comment:

  1. യൂത്ത് കോണ്‍ഗ്രസ് അംഗത്വം ചേര്‍ക്കുന്നതിലെ തര്‍ക്കം മൂത്ത് കാസര്‍കോട് ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് എ, ഐ വിഭാഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയത്. അകത്ത് കൂട്ടത്തല്ല് നടക്കുമ്പോള്‍ പുറത്ത് ഒരു വിഭാഗം ഓഫീസിനുനേരെ കല്ലെറിഞ്ഞും ചീത്തവിളിച്ചും പ്രകോപനം സൃഷ്ടിച്ചു. പൊലീസെത്തിയാണ് കോണ്‍ഗ്രസുകാരെ നിയന്ത്രിച്ചത്.

    ReplyDelete