Thursday, November 8, 2012

ചിരിച്ചു ഒബാമ


വാഷിങ്ടണ്‍: അമേരിക്കയില്‍ ബറാക് ഹുസൈന്‍ ഒബാമ ചരിത്രവിജയം ആവര്‍ത്തിച്ചു. റിപ്പബ്ലിക്കന്‍ വലതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലും ഒലിച്ചുപോയ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ കോളേജില്‍ വ്യക്തമായ ഭൂരിപക്ഷം ഉറപ്പിച്ചാണ് ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥി ഒബാമ വിജയം പ്രഖ്യാപിച്ചത്. ചാഞ്ചാട്ട സംസ്ഥാനങ്ങളെല്ലാം വെട്ടിപ്പിടിച്ച ഒബാമയ്ക്കു മുന്നില്‍ റിപ്പബ്ലിക്കന്‍ പ്രതിയോഗി മിറ്റ് റോംനി തീര്‍ത്തും നിഷ്പ്രഭനായി. പ്രസിഡന്റിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്ന 538 അംഗ ഇലക്ടറല്‍ കോളേജില്‍ ഫലം അറിവായ 509ല്‍ 303 ഒബാമ നേടിയപ്പോള്‍ റോംനിക്ക് 206 പേരേയുള്ളൂ. 29 അംഗങ്ങളെ തെരഞ്ഞെടുക്കുന്ന ഫ്ളോറിഡയിലെ ഫലം മാത്രമാണ് അറിയാനുള്ളത

ചൊവ്വാഴ്ച തെരഞ്ഞെടുപ്പുദിനത്തില്‍ അയോവയില്‍ അനുയായികളോടു സംസാരിക്കവെ വിതുമ്പിപ്പോയ ഒബാമയുടേതായി ഫലം അറിഞ്ഞപ്പോള്‍ അവസാന ചിരി. "നാലുവര്‍ഷം കൂടി" എന്ന ട്വിറ്റര്‍ സന്ദേശത്തിലൂടെ ഒബാമ തന്നെയാണ് വിജയം ലോകത്തെ അറിയിച്ചത്. ഈ സന്ദേശം അനുയായികളിലൂടെ പറന്ന് ട്വിറ്ററില്‍ റെക്കോഡായി. നാലുവര്‍ഷം മുമ്പ് പ്രത്യാശയുടെയും മാറ്റത്തിന്റെയും മുദ്രാവാക്യം ഉയര്‍ത്തി വൈറ്റ് ഹൗസ് കീഴടക്കിയ ആദ്യ കറുത്തവനെന്ന ഖ്യാതി നേടിയ ഒബാമ ഇത്തവണ കടുത്ത വെല്ലുവിളിയാണ് റിപ്പബ്ലിക്കന്മാരില്‍നിന്ന് നേരിട്ടത്. 2008ല്‍ ജോര്‍ജ് ബുഷിന്റെ ഭരണത്തിന്റെ അവസാന മാസങ്ങളില്‍ ആരംഭിച്ച സാമ്പത്തിക തകര്‍ച്ചയുടെ കെടുതികളില്‍ നിന്ന് ഇനിയും അമേരിക്കയെ കരകയറ്റാന്‍ കഴിയാതെ വിഷമിക്കുന്ന ഒബാമയുടെ സാമ്പത്തികനയങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശമുയര്‍ത്തിയാണ് അറുപത്തഞ്ചുകാരനായ റോംനി റിപ്പബ്ലിക്കന്‍ പടനയിച്ചത്. എന്നാല്‍,ഇതു തള്ളിയ വോട്ടര്‍മാര്‍ അമ്പത്തൊന്നുകാരനായ ഒബാമയ്ക്ക് അവസാന ഊഴം അനുവദിക്കുകയായിരുന്നു. അമേരിക്കയില്‍ തൊഴിലില്ലായ്മ 7.9 ശതമാനം ആയിരിക്കെയാണ് ഒബാമ നിസ്സാരമല്ലാത്ത വിജയം കൈവരിച്ചത്.

1936ല്‍ ഫ്രാങ്ക്ളിന്‍ റൂസ്വെല്‍റ്റിനു ശേഷം ആദ്യമായാണ് തൊഴിലില്ലായ്മ 7.2 ശതമാനത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ നിലവിലെ പ്രസിഡന്റ് വീണ്ടും ജയിക്കുന്നത്. ഒബാമയും റോംനിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമെന്നും റോംനി ജയിച്ചേക്കുമെന്നുമൊക്കെ അഭിപ്രായ സര്‍വേ ഏജന്‍സികളുടെ പ്രവചനങ്ങളുണ്ടായിരുന്നു. എന്നാല്‍, ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങള്‍ ചോര്‍ന്നുപോകാതെ കാത്ത ഒബാമ ചാഞ്ചാട്ട സംസ്ഥാനങ്ങളായ വിര്‍ജീനിയ, മിഷിഗണ്‍, അയോവ, വിസ്കോണ്‍സിന്‍, കൊളറാഡോ, ഒഹയോ, ന്യൂ ഹാംപ്ഷയര്‍ എന്നിവ തൂത്തുവാരിയാണ് പ്രവചനങ്ങള്‍ തെറ്റിച്ചത്. മാസച്യുസെറ്റ്സ് മുന്‍ ഗവര്‍ണറായ റോംനിയെ ആ സംസ്ഥാനവും അദ്ദേഹം ജനിച്ച മിഷിഗണും കൈവിട്ടു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാറായ ഫ്ളോറിഡയിലും ഒബാമ അല്‍പ്പം മുന്നിലാണ്. ജനങ്ങളുടെ വോട്ട് നേരിട്ടുകണക്കാക്കുന്ന ജനകീയവോട്ടിലും 50 ശതമാനത്തിനു മുകളിലെത്തി ഒബാമയുടെ നേട്ടം. റോംനിക്ക് 49 ശതമാനം ജനകീയവോട്ടെന്നാണ് റിപ്പോര്‍ട്ട്. ശരിയായ കണക്കറിയാന്‍ ആഴ്ചകളെടുക്കും. 72 ശതമാനം വെള്ളക്കാരും 13 ശതമാനം കറുത്തവരും 10 ശതമാനത്തോളം ലാറ്റിനമേരിക്കന്‍ വംശജരുമുള്ള അമേരിക്കയില്‍ വെള്ളക്കാരായ പുരുഷന്മാരൊഴികെ എല്ലാ വിഭാഗത്തിലും ഭൂരിപക്ഷം ഒബാമയെ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ചാഞ്ചാട്ട സംസ്ഥാനങ്ങളില്‍ ഇന്ത്യക്കാരില്‍ 75 ശതമാനവും പിന്തുണച്ചത് അദ്ദേഹത്തിന്റെ വിജയത്തെ സഹായിച്ചിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം കോണ്‍ഗ്രസിന്റെ ഇരുസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിനിധിസഭയില്‍ റിപ്പബ്ലിക്കന്മാര്‍ ഭൂരിപക്ഷം നിലനിര്‍ത്തി. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നിലനിര്‍ത്തിയതിനൊപ്പം സ്ഥിതി മെച്ചപ്പെടുത്തി. ഇരുസഭയെയും വിരുദ്ധപക്ഷങ്ങള്‍ക്ക് സമ്മാനിച്ച ജനവിധി ഒബാമയുടെ അടുത്ത ഭരണവും ദുഷ്കരമാക്കുമെന്നാണ് സൂചന.

സമ്പന്നര്‍ക്ക് നികുതി ഉയര്‍ത്തുക, പാവപ്പെട്ടവര്‍ക്ക് ആരോഗ്യ രക്ഷാപദ്ധതിയുടെ സേവനം വ്യാപിപ്പിക്കുക തുടങ്ങിയ ഒബാമയുടെ അജണ്ടകള്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന സൂചനകള്‍ റിപ്പബ്ലിക്കന്മാരില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഉയര്‍ന്ന തൊഴിലില്ലായ്മയ്ക്ക് പുറമേ ഒരുലക്ഷം കോടി ഡോളറിന്റെ വാര്‍ഷിക കമ്മി, 16 ലക്ഷം കോടി ഡോളറിന്റെ ദേശീയ കടം എന്നിവയും ഒബാമ അഭിമുഖീകരിക്കുന്ന ആഭ്യന്തര പ്രശ്നങ്ങളാണ്. മിറ്റ് റോംനി ഒബാമയെ വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ ശക്തമായ പ്രചാരണം നടത്തിയതിന് അദ്ദേഹത്തെ ഒബാമ അഭിനന്ദിച്ചു. രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എതിരാളികളുടെയും സഹകരണം തേടിയ ഒബാമ റോംനിയുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് ഷിക്കാഗോയില്‍ നടത്തിയ വിജയപ്രസംഗത്തില്‍ അറിയിച്ചു. റോംനിയെ പരസ്യമായി അനുകൂലിച്ച ബെന്യാമിന്‍ നെതന്യാഹുവിന്റെ ഇസ്രയേല്‍ ഒഴികെ ലോക രാജ്യത്തെല്ലാം ഒബാമയുടെ വിജയം ആശ്വാസം പകര്‍ന്നു. വിവിധ ലോക നേതാക്കള്‍ ഒബാമയെ അഭിനന്ദിച്ചു.

No comments:

Post a Comment