Thursday, June 27, 2013

മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്; വ്യാജമെന്നു വരുത്താന്‍ തീവ്രയത്നം

സോളാര്‍ തട്ടിപ്പിന് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ കത്ത് വ്യാജമാണെന്ന് സ്ഥാപിക്കാന്‍ തീവ്രശ്രമം. സരിതയ്ക്കും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് പലരെയും തട്ടിപ്പില്‍ വീഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലുള്ള കത്ത് ഹാജരാക്കിയാണ്. കേസിന്റെ തുടക്കത്തില്‍ ഇത്തരത്തില്‍ കത്ത് നല്‍കിയില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, കത്തുണ്ടെന്ന് വ്യക്തമായതോടെ വ്യാജമാണെന്ന് ചിത്രീകരിക്കാനായി നീക്കം. വ്യാജകത്താണെന്ന് പ്രതി സമ്മതിച്ചു എന്ന ന്യായവും ഇതിനായി ഉന്നയിക്കുന്നുണ്ട്.

സൗരോര്‍ജ പ്ലാന്റ്, കൊച്ചിയില്‍ സോളാര്‍ സിറ്റി, പാലക്കാട് കിന്‍ഫ്രയില്‍ സോളാര്‍ പ്ലാന്റ് എന്നിവ സ്ഥാപിക്കാന്‍ തിരുവനന്തപുരം പവര്‍ഓണ്‍ എനര്‍ജി സിസ്റ്റംസ് പദ്ധതി തയ്യാറാക്കിയതായും ഇതിന് സര്‍ക്കാര്‍ വിഹിതം നല്‍കുമെന്നും കാണിക്കുന്ന കത്താണ് വ്യാജമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇത് ബിജു രാധാകൃഷ്ണന്റെ തിരുവനന്തപുരത്തെ സ്ഥാപനത്തില്‍നിന്ന് കണ്ടെടുത്തതാണെന്നും പൊലീസ് പറയുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത്. കത്ത് വ്യാജമെന്ന് വാദിച്ചാലും ലെറ്റര്‍പാഡ് സരിതയ്ക്കും ബിജുവിനും എങ്ങനെ കിട്ടിയെന്ന് വിശദീകരിക്കേണ്ടിവരും. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുദ്രയും മുഖ്യമന്ത്രിയുടെ ഒപ്പുമുള്ള ലെറ്റര്‍പാഡും വ്യാജമെന്ന് ചിത്രീകരിക്കാനാണ് ശ്രമം. ചില മാധ്യമങ്ങളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിക്കാനുള്ള തീവ്രശ്രമം നടക്കുന്നത്. ബുധനാഴ്ച ചില ചാനലുകളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഈ കത്ത് എത്തിച്ചു.

മുഖ്യമന്ത്രി മന്ത്രിമാര്‍ക്കല്ലാതെ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ക്ക് കത്തയക്കാറില്ല എന്നാണ് സര്‍ക്കാര്‍ വാദം. സരിതയുടെ കൈവശം ചില കത്തുകള്‍ ഉള്ളതായി നേരത്തേ വ്യക്തമായിരുന്നു. തട്ടിപ്പിനിരയായ ചിലര്‍ ഇത് പൊലീസിനെ ധരിപ്പിച്ചു. ആരുടെയെങ്കിലും കൈയില്‍ കത്ത് ഉണ്ടാകുമെന്ന ഭീതിയിലാണ് ഇല്ലെന്ന് ആവര്‍ത്തിച്ച കത്ത് ഉണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കത്തുകള്‍ പുറത്തുവന്നാല്‍ അതൊക്കെ വ്യാജമെന്നുപറഞ്ഞ് കൈകഴുകുകയാണ് ലക്ഷ്യം.

deshabhimani

No comments:

Post a Comment