Tuesday, June 25, 2013

മുഖ്യമന്ത്രിയും ഓഫീസും പ്രതികളെ സംരക്ഷിക്കുന്നു: ഇ പി

ഇരകളെ അപമാനിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റ ഓഫീസും മാറിയെന്ന് ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു. പരാതിക്കാരിയുടെ ചാരിത്ര്യം പരിശോധിക്കാന്‍ ജാതകവും കവടിയും തേടുകയാണ് അഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയും. പരാതിക്കാരെ അപമാനിച്ച് നശിപ്പിക്കാനാണ് ശ്രമം. അഭ്യന്തരമന്ത്രിക്കെതിരെയാണ് ആദ്യം സ്ത്രീപീഡനത്തിന് കേസ് എടുക്കേണ്ടത്. അധ്യാപികയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ഗിരീഷ്കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി സംസാരിക്കുകയായിരുന്നു ജയരാജന്‍. ഭരണകേന്ദ്രത്തിന്റെ സംശുദ്ധി ഉറപ്പാക്കേണ്ടത് മുഖ്യമന്ത്രിയാണ്. അതിന് തയ്യാറാകാതെ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് ഉമ്മന്‍ചാണ്ടി. അഗ്നിശുദ്ധി വരുത്തി മടങ്ങിവരുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എങ്കില്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാകണം.

ജോലിയുമായി ബന്ധപ്പെട്ട പരാതി പറയാന്‍ മുഖ്യമന്ത്രിയുടെ പരാതി സെല്ലിലേക്ക് വിളിച്ച അധ്യാപികയാണ് ലൈംഗിക ബന്ധത്തിന് പരാതിസെല്‍ ജീവനക്കാരന്‍ നിര്‍ബന്ധിച്ചുവെന്ന ആക്ഷേപം ഉന്നയിച്ചത്. അധ്യാപിക മെയ് 25ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതില്‍ നടപടിയില്ലാത്തതിനാല്‍ പരാതി പരിഹാരസെല്ലിലും സുതാര്യകേരളത്തിലും പരാതി ആവര്‍ത്തിച്ചു. ഗിരീഷിന്റെ സുഹൃത്തുക്കളായ ഉണ്ണികൃഷ്ണന്‍, ജാഫര്‍ എന്നിവരും നിരന്തരം വിളിച്ച് ഇംഗിതത്തിന് വഴങ്ങണമെന്ന് നിര്‍ബന്ധിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ നടപടി സ്വീകരിക്കാതെ കുറ്റകരമായ നിഷ്ക്രിയത്വമാണ് മുഖ്യമന്ത്രി തുടരുന്നത്. ജൂണ്‍ 21നാണ് ദൃശ്യമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നത്. തുടര്‍ന്നാണ് 19ന് തന്നെ ഗിരീഷിനെതിരെ നടപടി എടുത്തുവെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് അറിയിപ്പുണ്ടായത്. ഇത് വ്യാജഉത്തരവാണ്. 21 വരെയും ഗിരീഷ് ചുമതലയില്‍ തുടര്‍ന്നു. ലൈംഗിക പീഡന പരാതികളില്‍ ഇരകളുടെ പേര് വെളിപ്പെടുത്തരുതെന്ന സുപ്രീംകോടതി നിര്‍ദേശവും മുഖ്യമന്ത്രിയുടെ ഓഫീസ് ലംഘിച്ചു. അങ്ങേയറ്റം കുറ്റകരമായ നടപടികളാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സ്വീകരിക്കുന്നതെന്നും ഇ പി പറഞ്ഞു.

deshabhimani

No comments:

Post a Comment