Saturday, June 29, 2013

പ്രകൃതിവാതക വില വര്‍ധന പാടില്ല: സിപിഐ എം, സിപിഐ

പ്രകൃതിവാതകത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റിവച്ച് ഇതേക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോയും സിപിഐ കേന്ദ്ര സെക്രട്ടറിയറ്റും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വൈദ്യുതിയുടെയും രാസവളത്തിന്റെയും സിഎന്‍ജിയുടെയും വില വര്‍ധനയ്ക്ക് സര്‍ക്കാര്‍ തീരുമാനം കാരണമാകുമെന്നും ഇരു പാര്‍ടികളും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. പ്രകൃതിവാതകം കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ വിട്ടുകൊടുക്കരുതെന്നും സിപിഐ എം പിബി ആവശ്യപ്പെട്ടു.

ഒരു കോര്‍പറേറ്റ് സ്ഥാപനത്തിന് നേട്ടമുണ്ടാക്കാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുകയാണ്. വില വര്‍ധിപ്പിക്കുന്നതുവരെ കൃഷ്ണ ഗോദാവരി തീരത്തെ ഡി-6 ബ്ലോക്കില്‍ നിന്നുള്ള ഉല്‍പ്പാദനം റിലയന്‍സ്് ബോധപൂര്‍വം കുറയ്ക്കുകയാണ്. പ്രകൃതിവാതക വില ഒരു ഡോളര്‍ വര്‍ധിക്കുമ്പോള്‍ റിലയന്‍സിന് 7.40 കോടി ഡോളറാണ് ലാഭം. ഗള്‍ഫ് രാജ്യങ്ങളില്‍ ഒരു ഡോളറും ഈജിപ്തില്‍ 2.57 ഡോളറും നൈജീരിയയില്‍ 0.11 ഡോളറും ഓസ്ട്രേലിയയില്‍ 5 ഡോളറുമാണ് ഒരു എംഎംബിടിയു പ്രകൃതിവാതകത്തിന്റെ വില. കേന്ദ്രസര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച വിലയാകട്ടെ 8.4 ഡോളറും. വില വര്‍ധനയുടെ ഭാഗമായി അഞ്ച് വര്‍ഷത്തിനകം 71,250 കോടി രൂപയാണ് സര്‍ക്കാര്‍ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് സബ്സിഡി നല്‍കേണ്ടത്. സാര്‍വത്രിക ഭക്ഷ്യസുരക്ഷ നടപ്പാക്കാന്‍ പണമില്ലെന്ന് പറയുമ്പോഴാണിത്. വിലവര്‍ധനയുടെ ഭാരം മുഴുവന്‍ സാധാരണ ജനങ്ങളുടെയും കര്‍ഷകരുടെയും മുകളില്‍ കെട്ടിവയ്ക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

പ്രകൃതിവാതക വില വര്‍ധന രാജ്യത്ത് വിലക്കയറ്റമുണ്ടാക്കുമെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. സാമ്പത്തികദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥക്കും മേലുമുള്ള കനത്ത ആഘാതമാണ് നടപടിയെന്നും സിപിഐ പറഞ്ഞു. റിലയന്‍സ് പോലുള്ള കോര്‍പറേറ്റ് കമ്പനികള്‍ക്ക് കോടികളുടെ ലാഭം നല്‍കാന്‍ കര്‍ഷകരുടെ ജീവിതം ദുരിത പൂര്‍ണമാക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെതെന്ന് അഖിലേന്ത്യാ കിസാന്‍സഭ പ്രസ്താവനയില്‍ പറഞ്ഞു. കടത്തുകൂലിയും രാസവളവിലയും വര്‍ധിക്കും. യുപിഎ സര്‍ക്കാരിന്റെ കോര്‍പറേറ്റ് അനുകൂലവും കര്‍ഷകവിരുദ്ധവുമായ നടപടി തുറന്നുകാണിക്കുമെന്നും കിസാന്‍സഭ പ്രസിഡണ്ട് എസ് രാമചന്ദ്രന്‍പിളള പറഞ്ഞു.

പെട്രോള്‍വില വീണ്ടും കൂട്ടി; മാസത്തില്‍ മൂന്നാം വര്‍ധന

ന്യൂഡല്‍ഹി: ഒരുമാസത്തിനിടെ തുടര്‍ച്ചയായ മൂന്നാംതവണ പെട്രോള്‍വില വര്‍ധിപ്പിച്ചു. ലിറ്ററിന് 1.82 രൂപയാണ് കൂട്ടിയത്. നികുതി കൂട്ടാതെയുള്ള കണക്കാണിത്. ജൂണ്‍ ആദ്യവാരം 75 പൈസയും ജൂണ്‍ 15ന് രണ്ടുരൂപയും കൂട്ടിയിരുന്നു. ഈ മാസം മാത്രം ലിറ്ററിന് അഞ്ചുരൂപയോളമാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രി പുതിയ വിലനിരക്ക് നിലവില്‍ വന്നു.

സാധാരണ ഓരോ രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണകമ്പനികള്‍ വില പുനഃപരിശോധിക്കുക. എന്നാല്‍, ഇക്കുറി ജൂണ്‍ 30 വരെ കാത്തിരിക്കാതെതന്നെ വില കൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ഡോളറിനെതിരെ രൂപയുടെ വില കുത്തനെ ഇടിഞ്ഞതാണ് അടിയന്തര വിലവര്‍ധനയ്ക്ക് കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്ന ന്യായം. ഡീസല്‍വിലയും അടുത്തുതന്നെ വര്‍ധിപ്പിക്കുമെന്നാണ് സൂചന. ഇതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഈ മാസം ആദ്യം ഡീസല്‍വില ലിറ്ററിന് അമ്പതുപൈസ കൂട്ടിയിരുന്നു. കഴിഞ്ഞ ജനുവരിക്ക് ശേഷം ഡീസല്‍വില അഞ്ചുവട്ടം കൂട്ടി. നികുതിയടക്കം ഡല്‍ഹിയില്‍ 2.19 രൂപയുടെ വര്‍ധനയാണ് വരിക. ലിറ്ററിന് 66..9 രൂപയായിരുന്ന വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 68.58 രൂപയായി ഉയര്‍ന്നു.

deshabhimani

No comments:

Post a Comment