Monday, June 24, 2013

സാമ്പത്തിക പരിഷ്കരണത്തിന് വേഗം പോരെന്ന് അമേരിക്ക

കടുത്ത സമ്മര്‍ദതന്ത്രവുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ഡല്‍ഹിയിലെത്തി. തിങ്കളാഴ്ച നടക്കുന്ന നാലാം ഇന്ത്യ-അമേരിക്ക നയതന്ത്ര സംഭാഷണത്തിനാണ് കെറി എത്തിയത്. അമേരിക്കയുമായി ആണവക്കരാര്‍ ഒപ്പിട്ട 2008ലാണ് നയതന്ത്രചര്‍ച്ചയ്ക്ക് ഇരുരാജ്യങ്ങളും തീരുമാനിച്ചത്. 2009ല്‍ വിദേശമന്ത്രി എസ് എം കൃഷ്ണയും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹില്ലാരി ക്ലിന്റണും ആദ്യസംഭാഷണം നടത്തി. ഇന്ത്യ പൂര്‍ണമായും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നില്ലെന്ന പരാതിയാണ് അമേരിക്കയ്ക്ക്. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതില്‍ മന്‍മോഹന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നും വിലയിരുത്തുന്നു. ചില്ലറ വില്‍പ്പനമേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചെങ്കിലും പെന്‍ഷന്‍, ഇന്‍ഷുറന്‍സ്, ബാങ്കിങ് മേഖലകളിലെ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിലെ പുരോഗതിയില്‍ അമേരിക്കയ്ക്ക് അതൃപ്തിയുണ്ട്. ഇക്കാര്യത്തില്‍ ധനമന്ത്രി ചിദംബരം അമേരിക്കയ്ക്ക് ആവര്‍ത്തിച്ച് ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അത് നടപ്പാകുന്നില്ലെന്ന വികാരമാണ് അമേരിക്കക്ക്.

ഉന്നതവിദ്യഭ്യാസമേഖലയിലെ സഹകരണം കെറിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡയാകുന്നതും യുഎസ് സമ്മര്‍ദഫലമാണ്. ഉന്നതവിദ്യാഭ്യാസമേഖല ലാഭകരമാണെന്നതാണ് ഈ മേഖലയിലെ അമേരിക്കന്‍ ഭീമന്മാരുടെ താല്‍പ്പര്യം. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വേണമെന്ന് അമേരിക്ക വാദിക്കുന്നു. ഡല്‍ഹി സര്‍വകലാശാല നാലുവര്‍ഷ ഡിഗ്രി കോഴ്സ് തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. ആണവകരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷമായിട്ടും ആണവ വ്യാപാരത്തില്‍ ആശിച്ച പുരോഗതിയില്ലാത്തതില്‍ അമേരിക്കയ്ക്ക് അങ്കലാപ്പുണ്ട്. ആണവദുരന്തമുണ്ടായാല്‍ ഉത്തരവാദിത്തം റിയാക്ടര്‍ നല്‍കിയ കമ്പനിക്കാണെന്ന് വ്യവസ്ഥചെയ്യുന്ന ആണവബാധ്യതാബില്ലാണ് വ്യാപാരത്തിന് തടസ്സമെന്നാണ് അമേരിക്കയുടെ വാദം. അതിനാല്‍ ബില്ലില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ത്തും.

ചൈനയെ പിടിച്ചുകെട്ടാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ ആബെ മുന്നോട്ടുവയ്ക്കുന്ന ഏഷ്യ-പസഫിക്ക് അച്ചുതണ്ടില്‍ ഇന്ത്യയും പങ്കാളിയാകണമെന്നാണ് യുഎസ് സമ്മര്‍ദം. അമേരിക്കയും ജപ്പാനും ആസ്ത്രേലിയയും ഇന്ത്യയും ചേര്‍ന്നാണ് ഈ അച്ചുതണ്ട്. എന്നാല്‍, അടുത്തിടെ അമേരിക്ക കാലിഫോര്‍ണിയയില്‍ ചൈനയുമായി ജി-രണ്ട് ഉച്ചകോടി ചേര്‍ന്നത് എന്തിനെന്ന ചോദ്യം ഇന്ത്യ ഉയര്‍ത്തും. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ ഭാഗമായി താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനവും ഇന്ത്യയെ ഉത്കണ്ഠയിലാക്കി. ഭീകരവാദത്തിന്റെ പ്രതിരൂപമായ താലിബാന് മാന്യത നല്‍കുന്നതാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. ദോഹയില്‍ താലിബാന്‍ ഓഫീസ് തുറന്നതും അതില്‍ പാകിസ്ഥാനുള്ള സ്വാധീനവും ഇന്ത്യയെ അലട്ടുന്നുണ്ട്്. കെറി തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണം സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുക.

deshabhimani

No comments:

Post a Comment