Monday, June 24, 2013

ശാലുവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാതെ പൊലീസ്

സോളാര്‍തട്ടിപ്പുമായി ബന്ധപ്പെട്ട് സീരിയല്‍ നടി ശാലുമേനോന്റെ അനധികൃത സമ്പാദ്യത്തെപ്പറ്റി അന്വേഷിക്കാതെ പ്രത്യേകസംഘം. മൂന്നുകോടിയോളം ചെലവഴിച്ച് നിര്‍മിച്ച മണിമാളിക, പൊന്‍കുന്നത്ത് സ്വന്തം കെട്ടിടത്തില്‍ ഡാന്‍സ് സ്കൂള്‍, വിലകൂടിയ ആഭരണങ്ങള്‍, വില കൂടിയ ഗൃഹോപകരണങ്ങള്‍, പുതുപുത്തന്‍ ആഢംബരകാര്‍ എന്നിവയുടെ സാമ്പത്തികസ്രോതസ് എന്താണെന്ന് കണ്ടെത്താന്‍ പൊലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല. ബിജുവും ശാലുവും ഒന്നിച്ചാണ് കാറും വീട്ടുപകരണങ്ങളും വാങ്ങാന്‍ പോയത്. ഓരോ വ്യാപാരസ്ഥാപനങ്ങളിലെയും സിസിടിവികളില്‍ ഇതിന്റെ ദൃശ്യങ്ങളുണ്ട്. ബിജു രാധാകൃഷ്ണനുമായി തന്റെ ഡാന്‍സ് സ്കൂളില്‍ വന്നപ്പോഴുള്ള സൗഹൃദം മാത്രമേയുള്ളുവെന്ന ശാലുമേനോന്റെ വാദം കൂടുതല്‍ തെളിവുകള്‍ വെളിച്ചത്തു വന്നതോടെ പൊളിഞ്ഞു. സരിതയുമായുള്ള ബന്ധം നിലനില്‍ക്കെ ഒന്നരവര്‍ഷമായി ശാലുമേനോടൊപ്പം ബിജുവുമുണ്ട്.

സോളാര്‍ കേസില്‍ പോലീസ് അന്വേഷിക്കുന്നതിനിടയിലാണ് ജൂണ്‍ 2ന് സരിത എസ് നായര്‍ ശാലുമേനോന്റെ വീടിന് മുന്നിലെത്തി "തന്റെ ഭര്‍ത്താവിനെ ശാലു പിടിച്ചു വച്ചിരിക്കുകയാണെന്നും ശാലു വീടുവച്ചപ്പോള്‍ താന്‍ കടക്കെണിയിലായെന്നും" പറഞ്ഞ് ബഹളം വച്ചു. തിരികെ പോകുമ്പോഴാണ് ജൂണ്‍ മൂന്നിന് സരിത പൊലീസ് പിടിയിലായത്. ജൂണ്‍ നാലിന് അറസ്റ്റ് രേഖപ്പെടുത്തുന്ന ദിവസം തൃശൂരില്‍ ബിജുവും ശാലുമേനോനും ഹോട്ടലില്‍ ഒന്നിച്ചുണ്ടായിരുന്നു. ബിജുവുമായുള്ള ബന്ധത്തിനുശേഷമാണ് ശാലുവിന്റെ സാമ്പത്തികവളര്‍ച്ച. ചങ്ങനാശേരിയിലെ വീട് പൊളിച്ചശേഷം മൂന്നുകോടിയുടെ വീടുനിര്‍മാണത്തിന് മേല്‍നോട്ടം കൊടുത്തത് ബിജു രാധാകൃഷ്ണനാണ്. ഇതിനുപുറമെ ഒരു സ്വര്‍ണ്ണ വ്യാപാരിയുടെ വീടും 14 സെന്റ് വസ്തുവും 71.50 ലക്ഷം രൂപയ്ക്ക് ശാലുമേനോന്റെ പേരില്‍ കരാര്‍ എഴുതിച്ച് ഏഴ് ലക്ഷം രൂപ മുന്‍കൂര്‍ നല്‍കുകയും ചെയ്തു. ഇത്രയും നാള്‍ ഈ പണം വന്ന വഴി ശാലുമേനോന് അറിയാമായിരുന്നു. എന്നിട്ടും ചോദ്യംചെയ്യലില്‍ ബിജു തന്നെ വഞ്ചിച്ചുവെന്നാണ് ശാലു മൊഴി നല്‍കിയത്. ചെങ്ങന്നൂരിലെ ഡാന്‍സ് സ്കൂളിലെ കുട്ടികള്‍ക്കുവേണ്ടി മെയ് രണ്ടിന് നടത്തിയ മൂന്നാര്‍ യാത്രയില്‍ ബിജുവും ശാലുവും ഒരു സീറ്റിലിരുന്നാണ് യാത്ര ചെയ്തത്.

deshabhimani

No comments:

Post a Comment