Wednesday, June 26, 2013

ജിക്കുമോന്‍ ജേക്കബും രാജിവെച്ചു

സരിതാ എസ് നായര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു.മുഖ്യമന്ത്രിയുടെ പിഎയും സന്തതസഹചാരിയുമായിരുന്നു ജിക്കുമോന്‍. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജിക്കുമോനെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇയാള്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ യായ്രകള്‍ക്കിടയില്‍ മുഖ്യമന്ത്രിയെ ലഭിക്കണമെങ്കില്‍ ജിക്കുമോന്റെ ഫോണില്‍ വിളിക്കണമായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുത്ത പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ ഒരാളായിരുന്നു ജിക്കുമോന്‍. സോളാര്‍ തട്ടിപ്പിലെ രണ്ടാം പ്രതി സരിത എസ് നായരുടെ ഫോണില്‍നിന്ന് ജിക്കുവിന്റെ ഫോണിലേക്ക് നിരവധി ഫോണ്‍ കോളുകള്‍ വന്നതിന്റെ രേഖകള്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

ജിക്കുവിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ നിയമസഭയിലും സഭയ്ക്ക് പുറത്തും വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. സരിതയുമായുള്ള ബന്ധം പുറത്തുവന്നതോടെ ഇയാള്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. നേരത്തേ ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലീം രാജിനെയും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയിരുന്നു. ചൊവ്വാഴ്ച സലിം രാജിനെ സര്‍വീസില്‍നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

3 മന്ത്രിമാരുമായും സരിതയ്ക്ക് അടുത്ത ബന്ധമെന്ന് ഡ്രൈവര്‍

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമെ സരിത എസ് നായര്‍ക്ക് മൂന്ന് സംസ്ഥാന മന്ത്രിമാരുമായും ഒരു കേന്ദ്രമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് മൊഴി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ സരിത എസ് നായരുടെ ഡ്രൈവര്‍ സന്ദീപാണ് ഇതുസംബന്ധിച്ച വിവരം നല്‍കിയത്. സരിതയുമായി അടുപ്പമുള്ള കേന്ദ്രസഹമന്ത്രിയുടെ ഇഷ്ടക്കാരാണ് ഇതില്‍ രണ്ടു മന്ത്രിമാര്‍. മറ്റൊരാള്‍ സഖ്യകക്ഷി മന്ത്രിയും. കോണ്‍ഗ്രസ് മന്ത്രിമാരിലൊരാളുമായി മൂന്നിലേറെ പ്രാവശ്യം സരിത തന്റെ സാന്നിധ്യത്തില്‍ കണ്ടിട്ടുണ്ടെന്നും സന്ദീപ് മൊഴിനല്‍കിയിട്ടുണ്ട്. ഇതിനു പുറമെ എറണാകുളത്തെയും കണ്ണൂരിലെയും ഒരോ എംഎല്‍എമാരുമായും മധ്യതിരുവിതാംകൂറിലെ ഒരു എംപിയുമായും സരിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. സരിതയുടെ വീട്ടിലും ഇവരില്‍ ചിലര്‍ വന്നിട്ടുണ്ട്. ഇതിനു പുറമെ കാറില്‍ വെച്ച് ഇവരുമായുള്ള സംഭാഷണം താന്‍ കേട്ടിട്ടുണ്ട്. ഇതില്‍ നിന്ന് ചില ബന്ധങ്ങള്‍ വഴിവിട്ടുള്ളതാണെന്ന് മനസിലാക്കിയിരുന്നതായും സന്ദീപ് പറഞ്ഞു. സന്ദീപിന് പുറമെ മറ്റൊരു ഡ്രൈവറായ ശ്രീജിത്, ബിജു രാധാകൃഷ്ണന്റെ ഡ്രൈവര്‍മാരായ വത്സന്‍, രാജന്‍ എന്നിവരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ബിജു രാധാകൃഷ്ണന്റെ ഭാര്യയായിരുന്ന രശ്മിയെ ബിജു കൊന്നതാണെന്ന് സരിത ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായും സൂചനയുണ്ട്. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ച ബിജുവിനെയും സരിതയെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ആറന്മുളയിലെ തട്ടിപ്പ് കേസില്‍ ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു.

സോളാര്‍ തട്ടിപ്പ് രാഷ്ട്രീയ ആരോപണം മാത്രമെന്ന് മുകുള്‍ വാസ്നിക്

തിരു: സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രതിഛായ തകര്‍ക്കാനുള്ള നീക്കം രാഷ്ട്രീയമായി നേരിടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്്. സോളാര്‍ തട്ടിപ്പ് അടിസ്ഥാനമില്ലാത്ത ആരോപണം മാത്രമാണെന്ന് കെപിസിസി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം മാധ്യമങ്ങളുമായി ചര്‍ച്ചചെയ്യേണ്ട കാര്യമല്ലെന്നും വേണ്ട സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നും മുകുള്‍ വാസ്നിക് പറഞ്ഞു. പാര്‍ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും നിയമസഭാംഗങ്ങളുടെയും സംയുക്തയോഗത്തില്‍ വാസ്നിക് മുന്നറിയിപ്പ് നല്‍കി. യോഗശേഷം നേതാക്കളും നിയമസഭാ സാമാജികരുമായി വാസ്നിക്് പ്രത്യേകം കൂടിക്കാഴ്ച നടത്തി. കേദാര്‍നാഥില്‍ കുടുങ്ങിക്കിടക്കുന്ന ശിവഗിരിയിലെ സന്യാസിമാരെ രക്ഷിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. കേരളത്തിലെ എംഎല്‍എമാരുടെയും എംപിമാരുടെയും ഒരുമാസത്തെ ശമ്പളം ഉത്തരാഖണ്ഡിലെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കും. ജോസ് തെറ്റയിലിനെതിരെ ഉണ്ടായ ലൈംഗികാപവാദക്കേസില്‍ അന്വേഷണം നടക്കട്ടെയെന്നാണ് പാര്‍ടി നിലപാടെന്ന് ചെന്നിത്തല പറഞ്ഞു.

deshabimani

No comments:

Post a Comment