Sunday, June 30, 2013

പ്രതിഷേധം ഭയന്ന് മുഖ്യന്‍ ഒളിച്ചോടി സ്വീകരണം ഐ ഗ്രൂപ്പ് ബഹിഷ്കരിച്ചു

സോളാര്‍ തട്ടിപ്പില്‍ പ്രതിസ്ഥാനത്തുനില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധസൂചകമായി കരിങ്കൊടി കാണിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ പേട്ട ജങ്ഷനിലായിരുന്നു വന്‍ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരുടെ ആക്രമണം. വിമാനത്താവളത്തില്‍വന്നിറങ്ങിയ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കുന്നതില്‍നിന്ന് ഐ ഗ്രൂപ്പുകാര്‍ വിട്ടുനിന്നിരുന്നു. എ ഗ്രൂപ്പുകാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആസൂത്രിതമായി ആക്രമണം നടത്തിയത്. മുഖ്യമന്ത്രിക്കെതിരായി അലയടിക്കുന്ന പ്രതിഷേധത്തെ പൊലീസിനുപുറമെ യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളെയുംകൊണ്ട് നേരിടാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു പേട്ടയിലെ ആക്രമണം.

രാവിലെ 10.50 ഓടെ നെടുമ്പാശേരിയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉമ്മന്‍ചാണ്ടി ഡിവൈഎഫ്ഐയുടെ പ്രതിഷേധം ഭയന്ന് ചാക്ക- കഴക്കൂട്ടം ബൈപാസ് വഴി ഒളിച്ചോടിയിരുന്നു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ശംഖുംമുഖം, ചാക്ക, പേട്ട, ജനറല്‍ ഹോസ്പിറ്റല്‍, പാളയം എന്നിവിടങ്ങളില്‍ കരിങ്കൊടികാട്ടി പ്രതിഷേധിക്കാന്‍ കാത്തുനിന്നത്. വഴിയില്‍ കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം ഉണ്ടെന്ന് മനസ്സിലാക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കഴക്കൂട്ടം ബൈപാസിലേക്ക് തിരിച്ചുവിട്ടു. ചാക്കയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും കരിങ്കൊടി കാട്ടി. വഴുതക്കാട് വഴി അരമണിക്കൂറിലധികം കറങ്ങിയശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം സെക്രട്ടറിയറ്റില്‍ എത്തി.

ഭീകരത സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍

പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായിട്ടും മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടൂരിലും തിരുവല്ലയിലും കരിങ്കൊടികാട്ടി. അടൂരില്‍ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ മുഖ്യമന്ത്രിയുടെ സുരക്ഷ വാഹനങ്ങള്‍ ഭീകരത സൃഷ്ടിച്ചു. എംസി റോഡില്‍ അടൂര്‍ നെല്ലിമൂട്ടില്‍പടിയില്‍ അമിതവേഗത്തില്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തികാട്ടി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐ ജില്ലാകമ്മിറ്റി അംഗം കെ മഹേഷ്കുമാറിനെ പൈലറ്റ് വാഹനം ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചു. അമിതവേഗത്തില്‍ വന്ന സുരക്ഷവാഹനത്തിലെ ഡോര്‍ അപകടം ഉണ്ടാക്കും വിധം തുറന്നുവെച്ചാണ് ഇതിനുള്ളിലിരുന്ന് സുരക്ഷ ഭടന്മാര്‍ ലാത്തിവീശിയത്. നൂറിലധികം കിലോമീറ്റര്‍ വേഗത്തിലാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുവന്നത്. പ്രവര്‍ത്തകരെ തടയാന്‍ പൊലീസ് സംഘം തീവ്രശ്രമം നടത്തിയെങ്കിലും ഇതിനെ ചെറുത്താണ് കരിങ്കൊടി കാട്ടിയത്.

ജില്ലാ സെക്രട്ടറി റോഷന്‍ റോയി മാത്യു, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ് രാജീവ്, ഏരിയ സെക്രട്ടറി എ ആര്‍ അജീഷ്കുമാര്‍, ഏരിയ പ്രസിഡന്റ് ബി നിസ്സാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അടൂരില്‍ പ്രകടനവും നടത്തി. തിരുവല്ലയില്‍ ടൗണിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇവിടെയും സുരക്ഷാ വാഹനത്തിലുണ്ടായിരുന്നവര്‍ ലാത്തിവീശി. തിരുവല്ല ഏരിയ പ്രസിഡന്റ് പ്രകാശ്ബാബു, സെക്രട്ടറി സി എന്‍ രാജേഷ്, ജില്ലാ കമ്മിറ്റിയംഗം ആര്‍ മനു എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

സോളാര്‍തട്ടിപ്പ്: മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും "ജയിലിലടച്ച് "പ്രതിഷേധം

പുതുപ്പള്ളി: സോളാര്‍തട്ടിപ്പ് കേസില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതീകാത്മകമായി ജയിലിലടച്ച് ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രിക്ക് പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുന്നതിനിടെയാണ് പ്രതിഷേധം. പൊലീസ് ബന്തവസിനെ അവഗണിച്ചാണ് ഉമ്മന്‍ചാണ്ടിയെയും തിരുവഞ്ചുര്‍ രാധാകൃഷ്ണനെയും ജയിലില്‍ അടയ്ക്കുന്ന സമരം ഡിവൈഎഫ്ഐ നടത്തിയത്.

സിപിഐ എം പുതുപ്പള്ളി ലോക്കല്‍കമ്മിറ്റിഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം പുതുപ്പള്ളി കവല ചുറ്റി ഉമ്മന്‍ചാണ്ടിയുടെ സ്വീകരണസ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചെങ്കിലും അധ്യാപക സര്‍വീസ് സഹകരണ ബാങ്കിനു സമീപം പൊലീസ് തടഞ്ഞു. ഇവിടെ നിന്ന് 50 മീറ്റര്‍ അകലെയുള്ള നിലക്കല്‍ പള്ളി ഓഡിറ്റോറിയത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്ക് സ്വീകരണം.

ഡിവൈഎഫ്ഐ മുന്‍ കേന്ദ്രകമ്മിറ്റിയംഗം അഡ്വ. റജി സഖറിയ ഉദ്ഘാടനം ചെയ്തു. സിപിഐ
എം ഏരിയാസെക്രട്ടറി കെ എം രാധാകൃഷ്ണന്‍, എ എം എബ്രഹാം, സന്തോഷ് വര്‍ക്കി, സജേഷ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു. ഇതിനിടെ വാകത്താനം നാലുന്നാക്കലില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ബോര്‍ഡ് തിരികെ സ്ഥാപിക്കാനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദ്ദിച്ചു. സംഭവത്തില്‍ ഡിവൈഎഫ്ഐ വാകത്താനം മേഖലാകമ്മിറ്റി പ്രതിഷേധിച്ചു.

deshabhimani

No comments:

Post a Comment