Tuesday, November 2, 2010

ആപ്പിള്‍ തിയറി തൃശൂരിലൊതുങ്ങിയില്ല

വിഷക്കൂട്ടില്‍ ചാലിച്ച വിജയചിത്രം 3 കെ വി സുധാകരന്‍ 

ആദ്യഭാഗം ഉല്‍ക്കണ്ഠയുടെ 'ഭൂരിപക്ഷം' നല്‍കുന്ന വാഴക്കുളം   
രാഷ്ട്രീയധാര്‍മികതയുടെ വിശുദ്ധിക്കുമേല്‍ കരിവാരിതേച്ച് കോണ്‍ഗ്രസ് മെനഞ്ഞെടുത്ത രാഷ്ട്രീയ സമവാക്യം 'വടകര-ബേപ്പൂര്‍ മോഡലും' കോ-ലീ-ബി സഖ്യവും. ഈ പഴയ കഥകളുടെ ആവര്‍ത്തനത്തിന് തൃശൂര്‍ ജില്ലയിലെ കോഗ്രസും യുഡിഎഫും ഇക്കുറി ഒരു പുതിയ പേരുതന്നെ രൂപപ്പെടുത്തി. 'ആപ്പിള്‍ മുന്നണി'യെന്നും 'മാങ്ങ മുന്നണി'യെന്നും അറിയപ്പെട്ട വിഖ്യാത കൂട്ടുകെട്ട്. വികൃതമുഖം മറയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത പുറംമോടിയായിരുന്നു ആപ്പിള്‍-മാങ്ങ മുന്നണി. യുഡിഎഫ് സഹായത്താല്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപി ചൂട്ടുപിടിച്ചു. അതിനായി ഇരുകൂട്ടരും തങ്ങളുടെ കൊടിയടയാളവും ചിഹ്നവും തെരുവില്‍ ഉപേക്ഷിക്കാനും മടിച്ചില്ല.

തൃശൂര്‍ ജില്ലയിലെ വല്ലച്ചിറ, വരവൂര്‍ പഞ്ചായത്തുകളാണ് ആപ്പിള്‍, മാങ്ങ മുന്നണികളുടെ കൂത്തരങ്ങായത്. വല്ലച്ചിറയിലെ 14 സീറ്റില്‍ ഒമ്പതെണ്ണത്തില്‍ കോഗ്രസും ബാക്കി അഞ്ചിടങ്ങളില്‍ ബിജെപിയുമാണ് ഒരു മുന്നണിയായി മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസ് അഞ്ച് സീറ്റിലും ബിജെപി മൂന്നിടത്തും ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ചു. ഈ അപകടകൂട്ടുകെട്ട് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധത്തിനും വഴിവച്ചപ്പോള്‍ ഗത്യന്തരമില്ലാതെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പാര്‍ടിയുടെ വല്ലച്ചിറ മണ്ഡലം കമ്മിറ്റി പിരിച്ചുവിടേണ്ടി വന്നു. പരസ്യമായ സഖ്യമുണ്ടാക്കിയ ഇവിടെ ഇവര്‍ക്ക് എട്ട് സീറ്റ് കരസ്ഥമാക്കി ഭൂരിപക്ഷം നേടാനായി. പക്ഷേ, രഹസ്യധാരണയുണ്ടാക്കിയ വരവൂരില്‍ കാര്യങ്ങള്‍ പാളിപ്പോയി.

തെരഞ്ഞെടുപ്പ് കാലത്ത് വരവൂര്‍ പഞ്ചായത്തിലൂടെ സഞ്ചരിച്ച പലരും അത്ഭുതംകൂറി. യുഡിഎഫ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചോ? പഞ്ചായത്തിലൊരിടത്തും യുഡിഎഫ് കക്ഷികളുടെ കൊടിയോ ചിഹ്നമോ കണ്ടില്ല. പിന്നീട് ഇവര്‍ക്ക് ഗുട്ടന്‍സ് പിടികിട്ടി. എങ്ങനെയും എല്‍ഡിഎഫിനെ തോല്‍പ്പിക്കുക ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചിരിക്കുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും ബിജെപിയുടെ വോട്ട് നേടുന്നതിന് കോണ്‍ഗ്രസ് കൈപ്പത്തിയും ലീഗ് കോണിയും ഉപേക്ഷിച്ച് 'മാങ്ങ'യില്‍ കടിച്ചുതൂങ്ങി. ഇങ്ങനെ മത്സരിച്ച യുഡിഎഫ് അഞ്ച് സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുകയുംചെയ്തു.

ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പട്ടികജാതി സംവരണമുണ്ടായിരുന്ന ഏഴാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി പ്രീതി ബാലാജിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല. ഇവിടെ എല്‍ഡിഎഫാണ് വിജയിച്ചത്. പട്ടികജാതി സംവരണമുണ്ടായിരുന്ന രണ്ടാം വാര്‍ഡില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച ബിന്ധ്യശ്രീയാണ് ജയിച്ചത്. ചേലക്കര മണ്ഡലത്തിലെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി, വള്ളത്തോള്‍ നഗര്‍, മുള്ളൂര്‍ക്കര, ചേലക്കര, ദേശമംഗലം, പഴയന്നൂര്‍ പഞ്ചായത്തുകളില്‍ പകുതി സീറ്റുകളില്‍നിന്ന് ബിജെപി പിന്മാറി. ഇതുമൂലം ബിജെപിക്ക് വള്ളത്തോള്‍ നഗറില്‍ രണ്ടും പാഞ്ഞാളില്‍ ഒരു സീറ്റും നേടാന്‍ കഴിഞ്ഞു. എന്നാല്‍, ചൊവ്വന്നൂര്‍ ബ്ളോക്കിലെ കടവല്ലൂരില്‍ ഈ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച എന്‍ഡിഎഫ് നേതാവ് ജമാല്‍ പരാജയപ്പെടുകയുംചെയ്തു. വടക്കാഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസിനും ബിജെപിക്കും പൊതുസ്ഥാനാര്‍ഥിയായിരുന്നു. ആര്‍എസ്എസ് ശാഖാ കാര്യവാഹക് മത്സരിച്ച നെന്മണിക്കര പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല.

തൃശൂര്‍ ജില്ലയിലെതന്നെ ആറാട്ടുപുഴ പഞ്ചായത്തില്‍ സമാനസഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രനാഥന്‍ മത്സരിച്ചത് ആപ്പിള്‍ ചിഹ്നത്തിലായിരുന്നു. ഇവിടെ സഖ്യത്തിന്റെ ഭാഗമായ ബിജെപി തെരഞ്ഞെടുത്തത് താമരയ്ക്കു പകരം ത്രാസായിരുന്നു. വിശ്വഹിന്ദു പരിഷത്ത് നേതാവ് മോഹനന്‍ ഒമ്പതാം വാര്‍ഡില്‍ മത്സരിച്ചതും തുലാസിലായിരുന്നു. പഞ്ചായത്തിലെ 14 വാര്‍ഡിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരമേയില്ലായിരുന്നു.

മലപ്പുറം ജില്ലയിലെ താനൂര്‍ പഞ്ചായത്തില്‍ ബിജെപിയുടെ സിറ്റിങ് സീറ്റായ രണ്ടാം വാര്‍ഡി(പൂരപ്പുഴ)ലും 22-ാം വാര്‍ഡി(ചിറക്കല്‍)ലും ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്താതെയാണ് യുഡിഎഫ് ബിജെപിയെ സഹായിച്ചത്. ഈ രണ്ടിടങ്ങളിലും ബിജെപി സ്ഥാനാര്‍ഥികളായ എ പ്രഭാകരനും ആരയില്‍ പ്രമീളയും വിജയിക്കുകയുംചെയ്തു. തിരുനാവായ പഞ്ചായത്തിലെ പത്താം വാര്‍ഡില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥി പിന്മാറി യുഡിഎഫിന് തുണയേകി. സംസ്ഥാനത്തെ ചില ജില്ലകളുടെ കാര്യമേ ഇതേവരെ പറഞ്ഞുള്ളൂ. ഇതുകേട്ട് തെരഞ്ഞെടുക്കപ്പെട്ട ചില ജില്ലകളിലോ പ്രദേശങ്ങളിലോ മാത്രമാണ് കോണ്‍ഗ്രസ്-ബിജെപി-എസ്ഡിപിഐ കൂട്ടുകെട്ടുണ്ടാക്കിയതെന്ന് കരുതിയാല്‍ വായനക്കാര്‍ക്ക് തെറ്റി. ഒരു ജില്ലയോടും പക്ഷഭേദം കാട്ടാതെ എല്ലായിടങ്ങളിലും അവിശുദ്ധസഖ്യത്തിന്റെ അരങ്ങ് കൊഴുപ്പിക്കാന്‍ മൂന്ന് കക്ഷികളും അഹമഹമികയാ സജീവമായിരുന്നു. ആ കഥകള്‍ നാളെ. (അവസാനിക്കുന്നില്ല)

1 comment:

  1. രാഷ്ട്രീയധാര്‍മികതയുടെ വിശുദ്ധിക്കുമേല്‍ കരിവാരിതേച്ച് കോണ്‍ഗ്രസ് മെനഞ്ഞെടുത്ത രാഷ്ട്രീയ സമവാക്യം 'വടകര-ബേപ്പൂര്‍ മോഡലും' കോ-ലീ-ബി സഖ്യവും. ഈ പഴയ കഥകളുടെ ആവര്‍ത്തനത്തിന് തൃശൂര്‍ ജില്ലയിലെ കോഗ്രസും യുഡിഎഫും ഇക്കുറി ഒരു പുതിയ പേരുതന്നെ രൂപപ്പെടുത്തി. 'ആപ്പിള്‍ മുന്നണി'യെന്നും 'മാങ്ങ മുന്നണി'യെന്നും അറിയപ്പെട്ട വിഖ്യാത കൂട്ടുകെട്ട്. വികൃതമുഖം മറയ്ക്കാന്‍ കോണ്‍ഗ്രസ് എടുത്ത പുറംമോടിയായിരുന്നു ആപ്പിള്‍-മാങ്ങ മുന്നണി. യുഡിഎഫ് സഹായത്താല്‍ സാന്നിധ്യം അറിയിക്കാന്‍ ബിജെപി ചൂട്ടുപിടിച്ചു. അതിനായി ഇരുകൂട്ടരും തങ്ങളുടെ കൊടിയടയാളവും ചിഹ്നവും തെരുവില്‍ ഉപേക്ഷിക്കാനും മടിച്ചില്ല.

    ReplyDelete