Saturday, December 4, 2010

ഇല്ലാത്ത കമ്പനിക്ക് വൈമാക്സ് ലൈസന്‍സ് നല്‍കാന്‍ നീക്കം

നിലവിലില്ലാത്ത കമ്പനിക്കും ബിഎസ്എന്‍എല്ലിന്റെ വൈമാക്സ് ലൈസന്‍സ് നല്‍കാന്‍ ടെലികോം വകുപ്പിന്റെ നീക്കം നടത്തിയതായി പുറത്തുവന്നു. ബിഎസ്എന്‍എല്‍ വൈമാക്സ് ലൈസന്‍സ് നല്‍കുന്നതിന് 2009 നവംബര്‍ 26ന് ടെലികോം മന്ത്രാലയം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലാണ് നിലവിലില്ലാത്ത ആംപൊലെസ് ആന്‍ഡ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഉള്‍പ്പെടുത്തിയത്. കൊല്‍ക്കത്തയിലാണ് ഈ കമ്പനിയുടെ ആസ്ഥാനമെന്നാണ് രേഖകളില്‍. എന്നാല്‍, കൊല്‍ക്കത്തയില്‍ ഇങ്ങനെയൊരു കമ്പനിയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഈ കമ്പനിയുടെ മേല്‍വിലാസം തേടി സിപിഐ എം രാജ്യസഭാംഗം പ്രശാന്ത ചാറ്റര്‍ജി നടത്തിയ അന്വേഷണത്തിലാണ് കമ്പനി നിലവിലില്ലെന്ന് വ്യക്തമായത്. കടലാസില്‍മാത്രമുള്ള കമ്പനിയെയാണ് വൈമാക്സ് ലൈസന്‍സ് നല്‍കാന്‍ ടെലികോം മന്ത്രി എ രാജ തെരഞ്ഞെടുത്തത്. സ്പെക്ട്രം അഴിമതി ജെപിസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ശഠിക്കുന്നതിന് കാരണം ഇത്തരം അഴിമതികളാണെന്ന് പ്രശാന്ത ചാറ്റര്‍ജി 'ദേശാഭിമാനി'യോട് പറഞ്ഞു.

2009 നവംബര്‍ 25 ആയിരുന്നു ബിഎസ്എന്‍എല്‍ വൈമാക്സ് ലൈസന്‍സിന് ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പിറ്റേന്ന് അര്‍ഹതയുള്ള കമ്പനികള്‍ ഉള്‍പ്പെട്ട ഷോര്‍ട്ട് ലിസ്റ്റ് പുറത്തിറക്കി. ആംപൊലെസ് ആന്‍ഡ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിനുപുറമെ ട്രാകോം ലിമിറ്റഡ് നോയ്ഡ, ടെയ്ക് സൊല്യൂഷന്‍ ലിമിറ്റഡ് ചെന്നൈ, ആദീശ്വര്‍ ഇന്ത്യ ലിമിറ്റഡ് ബംഗ്ളൂര്‍ എന്നിവയാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. 2010 മാര്‍ച്ച് 11ന് പ്രശാന്ത ചാറ്റര്‍ജി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി വാര്‍ത്താവിനിമയ-വിവരസാങ്കേതിക സഹമന്ത്രി ഗുരുദാസ് കാമത്താണ് ഈ വിവരം ആദ്യമായി നല്‍കുന്നത്. ഇതിനുശേഷമാണ് കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ഈ കമ്പനി എവിടെയാണെന്ന അന്വേഷണം ആരംഭിച്ചത്. കൊല്‍ക്കത്തയിലെ മദന്‍മോഹന്‍ ബര്‍മന്‍ സ്ട്രീറ്റിലാണ് ആംപൊലെസ് ആന്‍ഡ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് സ്ഥിതിചെയ്യുന്നതെന്നാണ് ടെന്‍ഡര്‍ അപേക്ഷയില്‍ നല്‍കിയ വിലാസം. എന്നാല്‍, ഈ വിലാസത്തില്‍ സ്ഥാപനമില്ല. കൊല്‍ക്കത്ത കോര്‍പറേഷനുമായി ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു സ്ഥാപനം രജിസ്റര്‍ ചെയ്തിട്ടില്ലെന്നും വ്യക്തമായി.

ഇതേത്തുടര്‍ന്ന് പ്രശാന്ത ചാറ്റര്‍ജി മൂന്നുതവണ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാല്‍, വ്യക്തമായൊരു മറുപടിയും പ്രധാനമന്ത്രിയില്‍നിന്ന് ലഭിച്ചില്ല. മറ്റേതോ കമ്പനിയുടെ ബിനാമി കമ്പനിയാണ് ആംപൊലെസ് ആന്‍ഡ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന് സംശയമുണ്ടെന്നും സ്പെക്ട്രം പോലെ വമ്പന്‍ അഴിമതി ഇതിനുപിന്നില്‍ ഉണ്ടെന്ന് സംശയിക്കുന്നതായും പ്രശാന്ത ചാറ്റര്‍ജി കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ബിഎസ്എന്‍എല്‍ വൈമാക്സ് ലൈസന്‍സ് സ്വന്തം കമ്പനികള്‍ക്ക് നല്‍കാന്‍ മന്ത്രി രാജ നീക്കം നടത്തിയിരുന്നു. 2009 ല്‍ ആദ്യം ഷോര്‍ട്ട് ലിസ്റ് ചെയ്ത ആറു കമ്പനികളില്‍ അഞ്ചും തമിഴ്നാട്ടില്‍ രാജയുടെ ബിനാമിയായി രജിസ്റര്‍ചെയ്ത കമ്പനികളായിരുന്നു. ഒരേസ്ഥലത്ത് ഒരേ ദിവസം ഒരേ ഓഡിറ്റര്‍ മുഖേന രജിസ്റര്‍ചെയ്ത കമ്പനികളായിരുന്നു ഇവ. ഇതിനെ ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടന ശക്തമായി എതിര്‍ത്തതിനാല്‍ ഈ ലിസ്റ് തന്നെ പിന്‍വലിക്കാന്‍ മന്ത്രി നിര്‍ബന്ധിതനായി.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 041210

1 comment:

  1. നിലവിലില്ലാത്ത കമ്പനിക്കും ബിഎസ്എന്‍എല്ലിന്റെ വൈമാക്സ് ലൈസന്‍സ് നല്‍കാന്‍ ടെലികോം വകുപ്പിന്റെ നീക്കം നടത്തിയതായി പുറത്തുവന്നു. ബിഎസ്എന്‍എല്‍ വൈമാക്സ് ലൈസന്‍സ് നല്‍കുന്നതിന് 2009 നവംബര്‍ 26ന് ടെലികോം മന്ത്രാലയം തയ്യാറാക്കിയ ചുരുക്കപ്പട്ടികയിലാണ് നിലവിലില്ലാത്ത ആംപൊലെസ് ആന്‍ഡ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ഉള്‍പ്പെടുത്തിയത്. കൊല്‍ക്കത്തയിലാണ് ഈ കമ്പനിയുടെ ആസ്ഥാനമെന്നാണ് രേഖകളില്‍. എന്നാല്‍, കൊല്‍ക്കത്തയില്‍ ഇങ്ങനെയൊരു കമ്പനിയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഈ കമ്പനിയുടെ മേല്‍വിലാസം തേടി സിപിഐ എം രാജ്യസഭാംഗം പ്രശാന്ത ചാറ്റര്‍ജി നടത്തിയ അന്വേഷണത്തിലാണ് കമ്പനി നിലവിലില്ലെന്ന് വ്യക്തമായത്. കടലാസില്‍മാത്രമുള്ള കമ്പനിയെയാണ് വൈമാക്സ് ലൈസന്‍സ് നല്‍കാന്‍ ടെലികോം മന്ത്രി എ രാജ തെരഞ്ഞെടുത്തത്. സ്പെക്ട്രം അഴിമതി ജെപിസി അന്വേഷിക്കണമെന്ന് പ്രതിപക്ഷം ശഠിക്കുന്നതിന് കാരണം ഇത്തരം അഴിമതികളാണെന്ന് പ്രശാന്ത ചാറ്റര്‍ജി 'ദേശാഭിമാനി'യോട് പറഞ്ഞു.

    ReplyDelete