Wednesday, January 5, 2011

വികസനവാര്‍ത്തകള്‍1

വിവരസാങ്കേതികവിദ്യാ ഭൂപടത്തിലേക്ക്....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പുതുവത്സര സമ്മാനമായ കോഴിക്കോട് സൈബര്‍ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ അനിമഘട്ടത്തില്‍. പാര്‍ക്കിനാവശ്യമായ 43 ഏക്കറില്‍ 31 ഏക്കര്‍ ഏറ്റെടുത്തു. 12 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നിനുമുമ്പ് തന്നെ യൂണിറ്റുകള്‍ തുടങ്ങാനുള്ള താല്‍പര്യത്തോടെ സംരംഭകര്‍ എത്തിത്തുടങ്ങി.

സംസ്ഥാനത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങുന്ന നാല് സൈബര്‍ പാര്‍ക്കുകളില്‍ ഒന്നാണ് കോഴിക്കോട്ടേത്. നെല്ലിക്കോട്, പന്തീരാങ്കാവ് വില്ലേജുകളിലായി 43 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് ഒരുങ്ങുന്നത്. സ്വകാര്യ വ്യക്തികളില്‍നിന്നായി 31 ഏക്കര്‍ ഇതിനകം സര്‍ക്കാര്‍ പൊന്നുംവില നല്‍കി ഏറ്റെടുത്തു. ഐടി ബില്‍ഡിങ്ങും കോമ ഫെസിലിറ്റി സെന്ററുമാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 10,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോമണ്‍ഫെസിലിറ്റി സെന്ററില്‍ കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, എടിഎം, റെസ്റ്റോറന്റ് തുടങ്ങിയവയാണ് ഉണ്ടാകുക. 2.8 കോടി രൂപയാണ് ഇതിനുവേണ്ടി വരുന്ന ചെലവ്. 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് നിര്‍ദിഷ്ട ഐടി ബില്‍ഡിങ്. 40 കോടി രൂപയാണ് ഐടി കെട്ടിടത്തിന് ചെലവ് കണക്കാക്കുന്നത്.

കോമണ്‍ഫെസിലിറ്റി സെന്ററിനുള്ള ഇരുനില കെട്ടിടം ആറുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ബിനു എ പാഴൂര്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന കോഴിക്കോട് സൈബര്‍ പാര്‍ക്ക് ഐടി ഭൂപടത്തില്‍ മലബാറിന്റെ സ്ഥാനം അടയാളപ്പെടുത്തും. മലബാറിന്റെ വികസനത്തിലും സുപ്രധാന നാഴികക്കല്ലാകും.

കേരള സോപ്സിന് വീണ്ടും നറുമണം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനമായി കേരള സോപ്സില്‍ അഞ്ചുകോടിയുടെ രണ്ടാംഘട്ട വിപുലീകരണ പദ്ധതി അന്തിമഘട്ടത്തില്‍. 2010 ജനുവരി ഒന്നിന് പുതുവര്‍ഷ സമ്മാനമായി പ്രവര്‍ത്തനമാരംഭിച്ച സ്ഥാപനത്തില്‍ പുതിയ ഉല്‍പാദന യൂണിറ്റും ഗോഡൌണുകളും ജനുവരി അവസാനം പ്രവര്‍ത്തനമാരംഭിക്കും. കഴിഞ്ഞ ബജറ്റിലാണ് സോപ്സിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു കോടി രൂപ അനുവദിച്ചത്. രണ്ടാംഘട്ടത്തില്‍ സാധാരണക്കാരുടെ മനംകവര്‍ന്ന ജനപ്രിയ സോപ്പുകളായ വേപ്പ്, കൈരളി, വാഷ്വെല്‍ എന്നിവയാണ് പുറത്തിറങ്ങുക.

നാളികേരത്തിന്റെ നാട്ടില്‍ പ്രതീക്ഷയുടെ പാര്‍ക്ക്

വടകര: കേര കര്‍ഷകര്‍ക്ക് പ്രത്യാശ പകരുന്ന കുറ്റ്യാടി നാളികേര പാര്‍ക്കിന് ഒരുക്കങ്ങള്‍ തുടങ്ങി. മുന്നൂറ് കോടിയോളം രൂപ മുതല്‍ മുടക്കുന്ന ബൃഹത് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഈ മാസം പൂര്‍ത്തിയാകും. വ്യവസായ മന്ത്രി എളമരം കരീം പങ്കെടുത്ത് ഡയരക്ടര്‍ ബോര്‍ഡ് യോഗം ഈ ആഴ്ച ചേരുമെന്ന് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കെ കെ ലതിക എംഎല്‍എ അറിയിച്ചു. വേളം പഞ്ചായത്തിലെ മണിമലയില്‍ 131 ഏക്കര്‍ ഭൂമി കെഎസ്ഐഡിസി ഏറ്റെടുക്കും. കലക്ടര്‍ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് നേതൃത്വം നല്‍കുക. ഭൂമി 25 മുതല്‍ 30 ഏക്കര്‍ വീതമുള്ള പ്ളോട്ടുകളായി തിരിച്ച് സംരംഭകര്‍ക്ക് പാട്ടത്തിന് നല്‍കും.

നാളികേരത്തില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കെ പി കുഞ്ഞമ്മദ്കുട്ടി ചെയര്‍മാനായുള്ള കുറ്റ്യാടി ഡവലപ്മെന്റ് സൊസൈറ്റി എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഷെയര്‍ നല്‍കും. പ്രൊജക്ട് ഓഫീസ് കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റ്യാടിയില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനംചെയ്തിരുന്നു. സംസ്ഥാനത്തെ മികച്ച നാളികേരമായ കുറ്റ്യാടി തേങ്ങ ഉല്‍പാദിപ്പിക്കുന്ന ജില്ലയുടെ മലയോര കര്‍ഷകര്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് പദ്ധതി നല്‍കുന്നത്. തെങ്ങിന്റെ വേര് മുതല്‍ ഓലവരെ സര്‍വഭാഗവും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കും. തേങ്ങക്ക് ചുരുങ്ങിയത് 15 രൂപയെങ്കിലും ലഭ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

'നിര്‍ദേശ്' തറക്കല്ലിടല്‍ ഇന്ന്: കോഴിക്കോടിന്പുതുവത്സര സമ്മാനം

കോഴിക്കോട്: ചാലിയം ആഹ്ളാദത്തിമിര്‍പ്പിലാണ്. രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകളും അന്തര്‍വാഹിനികളും രൂപകല്‍പനചെയ്യാനുള്ള കേന്ദ്രത്തിന് ചൊവ്വാഴ്ച ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ചാലിയത്ത് പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിടുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാം. ചാലിയത്ത് സ്ഥാപിക്കുന്ന നിര്‍ദേശ്-യുദ്ധക്കപ്പല്‍ രൂപകല്‍പനാകേന്ദ്രവും ഇന്‍സ്റ്റിറ്റ്യൂട്ടും അതിവിപുലമായ മുന്നേറ്റമാണ് കോഴിക്കോടിനും അതുവഴി മലബാറിനുമുണ്ടാക്കുക. സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും കഴിഞ്ഞ മൂന്നുവര്‍ഷമായി നടത്തിയ ശ്രമമാണ് ഇവിടെ വിജയിക്കുന്നത്. ഇത്രയും കാലം രാജ്യത്തിനാവശ്യമായ യുദ്ധക്കപ്പലുകള്‍ വിദേശ രാജ്യങ്ങളിലാണ് രൂപകല്‍പന ചെയ്തിരുന്നത്. ചാലിയത്ത് 600 കോടി ചെലവില്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഇനി യുദ്ധക്കപ്പലുകളുടെ രൂപവും ഭാവവും നിശ്ചയിക്കുന്നത് ചാലിയത്താവും. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ 42.56 ഏക്കര്‍ സ്ഥലമാണ് സൌജന്യമായി വിട്ടുനല്‍കിയത്. സെപ്തംബറില്‍ സ്ഥലം അനുവദിച്ച് മൂന്നുമാസത്തിനകമാണ് പദ്ധതി യാഥാര്‍ഥ്യമാകുന്നത്.

ബുധനാഴ്ച രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി എളമരം കരീം അധ്യക്ഷനാകും. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാരായ കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍, എം കെ രാഘവന്‍ എംപി, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനച്ചടങ്ങിന് മുമ്പ് മാതാ പേരാമ്പ്രയുടെ കലാകാരന്മാര്‍ 'ജയ്ഹിന്ദ്' എന്ന പരിപാടിയും ശേഷം 'സര്‍ഗ കേരളം' പരിപാടിയും അരങ്ങേറും.

ബാംബൂപ്ളൈ ഫാക്ടറി ഉദ്ഘാടനം 17 ന്


ഫറോക്ക്: ബാംബൂകോര്‍പറേഷന്റെ നല്ലളത്തെ മുള തറയോട് ഫാക്ടറി 17 ന് ഉദ്ഘാടനം ചെയ്യും. മുള ഉപയോഗിച്ച് തറയോട് നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ സംരംഭത്തിനാണ് ഇതോടെ തുടക്കമാവുന്നത്. ഫാക്ടറിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ടൈലുകള്‍ നിര്‍മിക്കുന്നതിനായി തായ്വാനില്‍നിന്ന് യന്ത്രങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. കസ്റ്റംസ് ക്ളിയറന്‍സ് നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ നല്ലളത്തെത്തിക്കുമെന്ന് ബാംബു കോര്‍പറേഷന്‍ എം ഡി ഡോ. എസ് ഷാനവാസ് അറിയിച്ചു.

ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒന്നരലക്ഷം സ്ക്വയര്‍ഫീറ്റ് ടൈലുകള്‍ പ്രതിമാസം ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കും. കേന്ദ്ര-സംസ്ഥാന ഗവമെന്റുകളുടെ സാമ്പത്തിക സഹായത്തോടെയാണ് ബാംബു കോര്‍പറേഷന്‍ പദ്ധതി നടപ്പാക്കുന്നത്. ചെറുവണ്ണൂര്‍-നല്ലളം മേഖലാ കാര്യാലയത്തിന്റെ ഉടമസ്ഥതയിലുള്ള നല്ലളം ജയന്തി റോഡിലെ വനിതാവ്യവസായ പാര്‍ക്കിലെ സ്ഥലമാണ് ഫാക്ടറിക്കായി വിട്ടുനല്‍കിയത്. പാട്ടത്തിനു നല്‍കിയ ഈ ഭൂമിയില്‍ 20,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) തൃശൂര്‍ യൂണിറ്റാണ് ഫാക്ടറി നിര്‍മിച്ചത്. 12 കോടി രൂപയാണ് ഈ പദ്ധതിയുടെ മുതല്‍മുടക്ക്.

ആഭ്യന്തര-വിദേശ വിപണികള്‍ ലക്ഷ്യമിട്ടാണ് ഇവിടെ ഉല്‍പ്പാദനം ആരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവര്‍ത്തനം നടപ്പാക്കുന്നതോടെ അഞ്ഞൂറോളം പേര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ ലഭിക്കും. വയനാട്, നിലമ്പൂര്‍ കാടുകളില്‍ നിന്നെത്തുന്ന മുള ബാബു കോര്‍പറേഷനു കീഴിലെ അഞ്ചു ഫീഡറുകളില്‍നിന്നും സ്ട്രിപ്പാക്കിയാണ് നല്ലത്തെ ഫാക്ടറിയിലെത്തുക.

ദേശാഭിമാനി ജില്ലാ വാര്‍ത്തകള്‍

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു പുതുവത്സര സമ്മാനമായ കോഴിക്കോട് സൈബര്‍ പാര്‍ക്ക് സ്ഥലം ഏറ്റെടുക്കല്‍ അനിമഘട്ടത്തില്‍. പാര്‍ക്കിനാവശ്യമായ 43 ഏക്കറില്‍ 31 ഏക്കര്‍ ഏറ്റെടുത്തു. 12 ഏക്കര്‍ കൂടി ഏറ്റെടുക്കാനുള്ള നടപടി പൂര്‍ത്തിയായി വരുന്നു. പ്രവര്‍ത്തനം തുടങ്ങുന്നിനുമുമ്പ് തന്നെ യൂണിറ്റുകള്‍ തുടങ്ങാനുള്ള താല്‍പര്യത്തോടെ സംരംഭകര്‍ എത്തിത്തുടങ്ങി.

    ReplyDelete