Saturday, January 8, 2011

സിഎജിക്കെതിരെ മന്ത്രി സിബല്‍

ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ 2ജി സ് പെക്ട്രം അഴിമതി പുറത്തുകൊണ്ടു വന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്രസര്‍ക്കാര്‍. നഷ്ടം സിഎജി പെരുപ്പിച്ചുകാട്ടിയെന്നും 2ജി ഇടപാടില്‍ ഒരു നഷ്ടവും വന്നിട്ടില്ലെന്നും ടെലികോം മന്ത്രി കപില്‍സിബല്‍ പറഞ്ഞു. സിഎജി ആ സ്ഥാപനത്തോടു തന്നെ അനീതി കാട്ടിയെന്ന് സിബല്‍ വിമര്‍ശിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തുനടന്ന 3ജി ഇടപാടുകൂടി പരിശോധിക്കുമെന്ന് സിഎജി വിനോദ്റായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിബല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. 2ജി ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം വന്നെന്ന സിഎജിയുടെ കണ്ടെത്തല്‍ തീര്‍ത്തും തെറ്റാണെന്ന് സിബല്‍ അവകാശപ്പെട്ടു. 3ജി ലേലത്തില്‍ സര്‍ക്കാരിന് 66,000 കോടി ലഭിച്ചിരുന്നു. പുതിയ ലൈസന്‍സുകള്‍, ഇരട്ടസാങ്കേതിക വിദ്യ, 6.2 മെഗാഹെര്‍ട്സിനപ്പുറം സ്പെക്ട്രം അനുവദിക്കല്‍ എന്നീ മൂന്നു ഘടകങ്ങളെ 3ജി നിലവാരത്തില്‍ അളന്നാണ് 2ജിയിലെ നഷ്ടക്കണക്കില്‍ സിഎജി എത്തിയത്. ഇതില്‍ പിശകുണ്ട്. 4.4 മെഗാഹെര്‍ട്സ് സ്പെക്ട്രം മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതുകൊണ്ടു തന്നെ 6.2 മെഗാഹെര്‍ട്സിനപ്പുറം സ്പെക്ട്രം അനുവദിച്ചതിലെ നഷ്ടം ആദ്യമേ തന്നെ ഒഴിവാക്കാനാകും. ഇങ്ങനെ ചെയ്താല്‍ തന്നെ നഷ്ടം 99,000 കോടിയായി ചുരുങ്ങും. തെറ്റുനിറഞ്ഞ സിഎജി റിപ്പോര്‍ട്ടിലെ കണക്കുകള്‍ക്ക് അടിസ്ഥാനമില്ല. തങ്ങള്‍ അതിനോടു വിയോജിക്കുന്നു-സിബല്‍ പറഞ്ഞു.

ഇടപാടില്‍ നഷ്ടമില്ലെന്ന് ഒരു ഘട്ടത്തില്‍ അവകാശപ്പെട്ട സിബല്‍ വ്യത്യസ്തമായ നഷ്ടക്കണക്കുകളും വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ചു. 2ജി ഇടപാടില്‍ സര്‍ക്കാരിന് 12,400 കോടി ലഭിച്ചെന്നു പറഞ്ഞ മന്ത്രി ഏതടിസ്ഥാനത്തില്‍ നോക്കിയാലും 17,755 കോടിയുടെ നഷ്ടത്തിനു മാത്രമാണ് സാധ്യതയെന്ന് പറഞ്ഞു. ചില കണക്കുപ്രകാരം 219 കോടി മാത്രമാണ് നഷ്ടം. ഇതില്‍ 93 കോടി രൂപ ഇതുവരെ ടെലികോം കമ്പനികളില്‍ നിന്ന് സര്‍ക്കാര്‍ പിടിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ നഷ്ടത്തിന് സാധ്യതയില്ല. ചെറിയ നഷ്ടം സംഭവിച്ചാല്‍ തന്നെ ജനങ്ങള്‍ക്ക് നേട്ടമുണ്ടായെന്ന് സിബല്‍ അവകാശപ്പെട്ടു.

deshabhimani 080111

4 comments:

  1. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ 2ജി സ് പെക്ട്രം അഴിമതി പുറത്തുകൊണ്ടു വന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെതിരെ രൂക്ഷവിമര്‍ശവുമായി കേന്ദ്രസര്‍ക്കാര്‍. നഷ്ടം സിഎജി പെരുപ്പിച്ചുകാട്ടിയെന്നും 2ജി ഇടപാടില്‍ ഒരു നഷ്ടവും വന്നിട്ടില്ലെന്നും ടെലികോം മന്ത്രി കപില്‍സിബല്‍ പറഞ്ഞു. സിഎജി ആ സ്ഥാപനത്തോടു തന്നെ അനീതി കാട്ടിയെന്ന് സിബല്‍ വിമര്‍ശിച്ചു.

    ReplyDelete
  2. 2ജി സ്പെക്ട്രം വില്‍പ്പനയില്‍ രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടെന്ന നിഗമനത്തില്‍ സിഎജി ഉറച്ചു നില്‍ക്കുന്നു. സിഎജിയുടെ കണക്കുകള്‍ തെറ്റാണെന്ന കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ ആക്ഷേപം മുഖവിലയ്ക്കെടുക്കാന്‍ കഴിയില്ലെന്ന് സിഎജി വൃത്തങ്ങള്‍ അറിയിച്ചു. കമ്പനികള്‍ക്ക് 4.4 മെഗാഹെട്സ് സ്പെക്ട്രം മാത്രമാണ് നല്‍കിയതെന്ന സിബലിന്റെ വാദവും സിഎജി തള്ളി. ആദ്യം 4.4 മെഗാഹെട്സിനുള്ള ലൈസന്‍സ് ആണ് നല്‍കിയതെങ്കിലും പിന്നീട് 1.8 മെഗാഹെട്സ് കൂടി നല്‍കി. സ്പെക്ട്രം അനുവദിച്ചത് രണ്ടു ഘട്ടമായാണ്. ലൈസന്‍സ് നല്‍കിയ ആദ്യഘട്ടത്തില്‍ നിശ്ചയിച്ച പണം മാത്രമാണ് രണ്ടാമതു നല്‍കിയ സ്പെക്ട്രത്തിനും കമ്പനികളില്‍ നിന്ന് ഈടാക്കിയതെന്ന് സിഎജി വൃത്തങ്ങള്‍ പറഞ്ഞു. ഇതിനിടെ, സിബലിന്റെ പ്രസ്താവന പാര്‍ലമെന്ററി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പാര്‍ലമെന്ററി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അഴിമതി അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതി ടെലികോം മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനോട് പ്രതികരിക്കുംമുമ്പ് വകുപ്പുമന്ത്രി പരസ്യപ്രസ്താവനയുമായി വന്നത് ചട്ടലംഘനമാണ്. സിബലിന്റെ പ്രസ്താവന പരിശോധിച്ച ശേഷം ഈ കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും-പിഎസി ചെയര്‍മാന്‍ മുരളിമനോഹര്‍ ജോഷി അറിയിച്ചു.

    ReplyDelete
  3. സ്പെക്ട്രംഇടപാടില്‍ സിഎജി കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ച ടെലകോം മന്ത്രി കപില്‍ സിബലിന്റെ നടപടി അതിശയിപ്പിക്കുന്നുവെന്ന് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.സിഎജി റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ അന്വേഷണത്തിനുത്തരവിട്ടത്. സ്പെക്ട്രം റ്റു ജി ലൈസന്‍സുകള്‍ റദാക്കണമെന്നാവശ്യപ്പെട്ട് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ ട്രായി യെയും കക്ഷി ചേര്‍ക്കണം. ലൈസന്‍സ് ലഭിച്ച 11 കമ്പനികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.

    ReplyDelete
  4. 2 ജി സ്പെക്ടം അഴിമതി സംബന്ധിച്ച സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശത്തിന് ടെലികോം മന്ത്രി കപില്‍ സിബലിനെ സുപ്രിം കോടതി വിമര്‍ശിച്ചു. മന്ത്രി അല്‍പ്പം ഉത്തരവാദിത്തത്തോടെ പൊരുമാറണമെന്ന് കോടതി ഉപ ദശിച്ചു. ഒരാളുടെയും പ്രസ്താവനയില്‍ വഴിപ്പെടാതെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ സിബിഐയോട് ജസ്റ്റിസുമാരായ ജി എസ് സിംഗ്വി, ഏ കെ ഗാംഗൂലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 1.76 ലക്ഷം കോടി രൂപ നഷ്ടമായെന്ന സിഎജിയുടെ കണ്ടെത്തലിനെ മന്ത്രി സിബല്‍ ഇടിച്ചുതാഴ്ത്തിയിരുന്നു.

    ReplyDelete