Thursday, July 14, 2011

പുതുക്കിയ ബജറ്റില്‍ വിഴിഞ്ഞത്തിന് 500 കോടി വേണം: എല്‍ഡിഎഫ്

കേരള ബജറ്റ് പുനഃക്രമീകരിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 500 കോടി രൂപ നീക്കിവയ്ക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിഴിഞ്ഞംപദ്ധതി പൂര്‍ത്തീകരിക്കുന്നതിന് അയ്യായിരം കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഒന്നാം ഘട്ടം പൂര്‍ത്തീകരിക്കാന്‍തന്നെ 2500 കോടി രൂപ വേണ്ടിവരും. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 450 കോടി രൂപ ബജറ്റ് വിഹിതമായി നീക്കിവച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വെറും 150 കോടി മാത്രമാണ് വിഴിഞ്ഞം പദ്ധതിക്കായി ഈ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന് തുറമുഖ നിര്‍മാണത്തിനുവേണ്ടി കുറച്ച് സ്ഥലം ഏറ്റെടുക്കാനും റോഡ്, വൈദ്യുതി, കുടിവെള്ളം, റെയില്‍വേ തുടങ്ങിവയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞു. കേന്ദ്രവും കേരളവും ഒരേ പാര്‍ടി ഭരിക്കുന്നതില്‍ പരിസ്ഥിതി ക്ലിയറന്‍സ് വേഗം ലഭിക്കുന്ന പ്രതീക്ഷയാണ് പൊതുജനത്തിനുള്ളത്. 500 കോടി രൂപ ബജറ്റില്‍ നീക്കിവച്ചാല്‍ പ്രാഥമികമായ കുറെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും.

തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ലീഡ് പാര്‍ട്ണറായുള്ള ബാങ്ക് കണ്‍സോര്‍ഷ്യം 2500 കോടി രൂപ സമാഹരിക്കുമ്പോള്‍ ഒന്നാംഘട്ട നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിക്കണമന്നും വി ഗംഗാധരന്‍നാടാര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

deshabhimani 140711

1 comment:

  1. കേരള ബജറ്റ് പുനഃക്രമീകരിക്കുമ്പോള്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 500 കോടി രൂപ നീക്കിവയ്ക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

    ReplyDelete