Friday, July 22, 2011

നാസി ഉപമേധാവിയുടെ ശവക്കല്ലറ നശിപ്പിച്ചു

ബെര്‍ലിന്‍: ജൂതകൂട്ടക്കൊലയ്ക്ക് കളമൊരുക്കിയ നാസിപ്പടയില്‍ ഹിറ്റ്‌ലറുടെ ഉപനായകനായിരുന്ന റുഡോള്‍ഫ് ഹെസ്സിന്റെ ശവക്കല്ലറ നശിപ്പിച്ചു. ഹെസ്സിനെ അടക്കിയിരുന്ന ശവക്കല്ലറയിലേക്ക് നിയോ നാസി സംഘങ്ങള്‍ സന്ദര്‍ശനം നടത്തുക പതിവായിരുന്നു. നാസികളുടെ തീര്‍ഥാടനകേന്ദ്രമായി ഈ സ്ഥലം മാറുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അധികൃതര്‍ കല്ലറ പൊളിച്ചു നീക്കിയത്.

തെക്കന്‍ ജര്‍മനിയിലെ വുന്‍സീഡല്‍ പട്ടണത്തി ലെ കത്തീഡ്രലിലായിരുന്നു ഹെസ്സിന്റെ മൃതദേഹം അടക്കിയിരുന്നത്. കഴിഞ്ഞ ദിവസം കല്ലറ തുറന്ന് മൃതദേഹം പുറത്തെടുക്കുകയും ദഹിപ്പിക്കുകയുമായിരുന്നു. പിന്നീട് ചിതാഭസ്മം കടലിലൊഴുക്കി.

1941 ല്‍ ബ്രിട്ടനിലേക്ക് വിമാനമാര്‍ഗ്ഗം രക്ഷപ്പെട്ട ഹെസ്സിനെ അറസ്റ്റ് ചെയ്യുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു. 1987 ല്‍ 93ാം വയസ്സില്‍ ജയിലിനുളളില്‍ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ വില്‍പ്പത്രത്തിലെ ആഗ്രഹപ്രകാരമാണ് ബവേറിയയിലെ ജന്‍ദേശത്ത് തന്നെ അദ്ദേഹത്തെ മറവു ചെയ്തത്. അദ്ദേഹത്തിന്റെ വേനല്‍ക്കാല വസതിയ്ക്ക് സമീപമുളള ഇവിടെയായിരുന്നു മാതാപിതാക്കളേയും അടക്കിയത്.

പ്രദേശത്തേയ്ക്ക് നിയോ നാസികളുടെ വന്‍തോതിലുളള പ്രവാഹത്തെ തുടര്‍ന്ന് തദ്ദേശവാസികള്‍ പരാതിപ്പെടുകയായിരുന്നു. ഓരോ ചരമവാര്‍ഷിക ദിനത്തിലും പ്രദേശത്തേയ്ക്ക് നിയോ-നാസികള്‍ മാര്‍ച്ച് നടത്തുകയും പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നത് പതിവായി. ഇതേ തുടര്‍ന്ന് ഹെസിന്റെ കല്ലറയിന്‍മേലുളള കുടുംബത്തിന്റെ പാട്ടക്കരാര്‍ റദ്ദാക്കിക്കൊണ്ട് പളളി അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. ഹെസ്സിന്റെ ചെറുമകള്‍ ഇതിനെ ചോദ്യം ചെയ്തു കൊണ്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പളളി അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ കേസ് പിന്‍വലിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തതും ദഹിപ്പിച്ചതും.

ഹിറ്റ്‌ലറുടെ ഏറ്റവുമടുത്ത അനുയായിയായിരുന്ന ഹെസ്സിനെ യുദ്ധാനന്തരം ബ്രിട്ടനാണ് പിടികൂടിയത്. . യുദ്ധക്കുറ്റവാളിയായി മുദ്രകുത്തപ്പെട്ട അദ്ദേഹം 40 വര്‍ഷത്തോളം ബെര്‍ലിനിലെ സ്പാന്‍ഡു ജയിലില്‍ കഴിഞ്ഞു.

janayugom 220711

1 comment:

  1. ജൂതകൂട്ടക്കൊലയ്ക്ക് കളമൊരുക്കിയ നാസിപ്പടയില്‍ ഹിറ്റ്‌ലറുടെ ഉപനായകനായിരുന്ന റുഡോള്‍ഫ് ഹെസ്സിന്റെ ശവക്കല്ലറ നശിപ്പിച്ചു. ഹെസ്സിനെ അടക്കിയിരുന്ന ശവക്കല്ലറയിലേക്ക് നിയോ നാസി സംഘങ്ങള്‍ സന്ദര്‍ശനം നടത്തുക പതിവായിരുന്നു. നാസികളുടെ തീര്‍ഥാടനകേന്ദ്രമായി ഈ സ്ഥലം മാറുന്നത് തടയുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അധികൃതര്‍ കല്ലറ പൊളിച്ചു നീക്കിയത്.

    ReplyDelete