Wednesday, July 6, 2011

ബംഗാളിലെ ജനാധിപത്യക്കശാപ്പ്

"പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ കപസ്ഡംഗ വില്ലേജില്‍ 2011 മെയ് 24ന് കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യത്തിന്റെ വിജയാഹ്ലാദ പ്രകടനക്കാര്‍ സിപിഐ എം അനുഭാവി മഹബൂന്‍ ഷെയ്കിന്റെ വീടിനു മുന്നിലെത്തി, വീട്ടിലുണ്ടായിരുന്ന മഹബൂബിനെ അവര്‍ പിടികൂടി ഭീകരമായി മര്‍ദിച്ചു. അദ്ദേഹത്തിന്റെ മകനും മുംബൈയില്‍ ജോലിയെടുക്കുന്ന യുവാവുമായ മുഷറഫ് ആ സമയം വീട്ടിലുണ്ടായിരുന്നു. അദ്ദേഹം പിതാവിനെ രക്ഷിക്കാന്‍ ഓടിയെത്തി. വിജയാഹ്ലാദക്കാര്‍ അയാളെ കൈയും കാലും കെട്ടി വീടിനകത്തേക്ക് വലിച്ചെറിഞ്ഞ് വീട് പെട്രോളൊഴിച്ചു കത്തിച്ചു. മുഷറഫ് തീയില്‍ വെന്തുമരിച്ചു. മഹബൂബ് അവിടെ പരിക്കേറ്റ് മരണപ്പെട്ടു." ബംഗാളില്‍ മെയ് 13ന് ശേഷം നടന്നുവരുന്ന അക്രമസംഭവങ്ങളുടെ കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണിത്. മെയ് 14ന് പശ്ചിമ മിഡ്നാപ്പുര്‍ ജില്ലയിലെ ഗര്‍ബട്ടയില്‍ സിപിഐ എമ്മിന്റെ സോണല്‍ കമ്മിറ്റി അംഗവും അധ്യാപകനുമായ ജിതേന്‍ നന്ദിയെ പാര്‍ടി ഓഫീസില്‍നിന്നു വലിച്ചിറക്കി വെട്ടിനുറുക്കി കൊലപ്പെടുത്തി. ഇതേ ദിവസംതന്നെ ബര്‍ദ്വാന്‍ ജില്ലയിലെ റെയ്ന ഗ്രാമക്കാരിയും പാര്‍ടി അനുഭാവിയുമായ മധ്യവയസ്ക പൂര്‍ണിമ ഘരോയെയും കൊലപ്പെടുത്തി. കൊലപാതകത്തിനു കാരണം അയല്‍ക്കാരന്റെ വീട്ടില്‍നിന്ന് പൂര്‍ണിമയുടെ ആറുവയസ്സുകാരി പേരക്കുട്ടി ഒരു പൂവിറുത്തു എന്നതായിരുന്നു. പൂവിറുത്തതിന്റെ പേരില്‍ കൊച്ചുകുട്ടിയെയും അമ്മയെയും മൃഗീയമായി ആക്രമിച്ചു. അക്രമം തടയാനെത്തിയതിനാണ് പൂര്‍ണിമയെ കൊലപ്പെടുത്തിയത്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എഴുപതുവയസ്സിലേറെ പ്രായമുള്ള ക്യാന്‍സര്‍ രോഗിയായ ഷെയ്ഖ് ഇസ്രായേലിനെ സ്വന്തം പ്രദേശത്ത് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധന കമ്മിറ്റി യോഗത്തിനു പോകുന്ന വഴിക്ക് തടഞ്ഞുനിര്‍ത്തി മൃഗീയമായി തല്ലി പരിക്കേല്‍പ്പിച്ചു. ബിന്‍പുര്‍ ബ്ലോക്കിലെ ബെറ്റയിന്‍ സിപിഐ എം പ്രവര്‍ത്തകന്‍ റാബി ഷാവുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ശവശരീരം വിജനമായ സ്ഥലത്തു വലിച്ചെറിഞ്ഞു. ബീര്‍ഭുമില്‍ ഷെര്‍പുര്‍ വില്ലേജില്‍ 66 വയസ്സുള്ള കര്‍ഷക തൊഴിലാളി മുഹമ്മദ് വോള്‍ഡാര്‍ഖയെ വെട്ടി കൊലപ്പെടുത്തി. മെയ് 13ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം 19 സിപിഐ എം പ്രവര്‍ത്തകരും ഒരു ആര്‍എസ്പി പ്രവര്‍ത്തകനും ബംഗാളില്‍ കൊല്ലപ്പെട്ടു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുശേഷം അസംബ്ലി തെരഞ്ഞെടുപ്പു വരെ 388 സിപിഐ എം പ്രവര്‍ത്തകരാണ്് കൊല്ലപ്പെട്ടത്. പാര്‍ടി ഓഫീസുകളും ട്രേഡ് യൂണിയന്‍ ഓഫീസുകളും കൈയേറി തൃണമൂല്‍ പതാക ഉയര്‍ത്തുക, വീടുകള്‍ ആക്രമിച്ചു പാര്‍ടി സഖാക്കളെ അടിച്ചോടിക്കുക, കോളേജ് യൂണിയന്‍ ഓഫീസുകള്‍ പിടിച്ചെടുക്കുക, തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ ബലപ്രയോഗത്തിലൂടെ രാജിവയ്പിക്കുക, വീടുകള്‍ കൊള്ളയടിക്കുക, സ്ത്രീകളെ ബലാത്സംഗം ചെയ്യുക, സ്ത്രീകളെ പരസ്യമായി ദേഹത്ത് പച്ചച്ചായം പുരട്ടി അപമാനിക്കുക, പാര്‍ടി സഖാക്കള്‍ക്ക് പിഴ ചുമത്തുക, സഞ്ചരിക്കാനും കച്ചവടംചെയ്യാനും പണം ഈടാക്കുക, വീടുകളും കടകളും കൊള്ള നടത്തുക തുടങ്ങിയ അക്രമ പരമ്പരകളാണ് മെയ് 14 മുതല്‍ പശ്ചിമബംഗാളില്‍ നടക്കുന്നത്. തൃണമൂലുകാര്‍ പൊലീസുമായി ചേര്‍ന്ന് പാര്‍ടി ഓഫീസുകള്‍ നിയമവിരുദ്ധമായി റെയ്ഡ് നടത്തുന്നത് തുടര്‍ സംഭവമായി. ഇതിന് കൂട്ടുനില്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ ദിനംപ്രതി സ്ഥലംമാറ്റുന്നു. നാല്‍പ്പതിനായിരത്തോളം പേര്‍ ഇതിനകം അഭയാര്‍ഥികളായി സ്വന്തം വീടും നാടും ഓഫീസുകളും വിട്ടുപോകേണ്ടിവന്നു എന്നു കേള്‍ക്കുമ്പോള്‍ ബംഗാളില്‍ നടക്കുന്ന സംഭവങ്ങളുടെ ആകത്തുക മനസിലാക്കാവുന്നതേയുള്ളൂ.

ആയിരത്തില്‍പ്പരം പാര്‍ടി, ട്രേഡ് യൂണിയന്‍ ഓഫീസുകള്‍ ആക്രമിച്ചു കൈക്കലാക്കുകയും 7351 വീടുകളില്‍നിന്ന് കുടുംബങ്ങളെ പുറത്താക്കുകയും നൂറുകണക്കിന് വീടുകള്‍ കൊള്ളയടിക്കുകയുംചെയ്തപ്പോള്‍ ബംഗാളില്‍ മാറ്റത്തിനു വേണ്ടി വോട്ടുചെയ്ത സാധാരണ ജനം മാറ്റം ശരിക്കും അനുഭവിക്കുന്ന സ്ഥിതിയായി. പ്രതികൂല സാഹചര്യത്തില്‍പോലും ഇടതുപാര്‍ടികള്‍ വിജയിച്ച പശ്ചിമ മിഡ്നാപ്പുര്‍ , ബാങ്കുറ, ബര്‍ദ്വാന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അക്രമങ്ങള്‍ . തങ്ങള്‍ മുറുകെപ്പിടിച്ച ചെങ്കൊടി താഴെ വയ്ക്കാന്‍ തയ്യാറില്ല എന്നതുകൊണ്ടാണ് പാര്‍ടി സഖാക്കളെ മൃഗീയമായി ആക്രമിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നത്. സിപിഐ എം ഒരു നിരോധിച്ച പാര്‍ടിയല്ല. ഭരണഘടന അംഗീകരിച്ച പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന് നേരെയുള്ള, ജനാധിപത്യത്തിന് എതിരായ ആക്രമണമാണ് ബംഗാളില്‍ നടക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് ബംഗാളില്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ജൂലൈ 1 മുതല്‍ 7 വരെ ഇടതുപക്ഷ ജനാധിപത്യമുന്നണി ബംഗാള്‍ ഐക്യദാര്‍ഢ്യ വാരമായി ആചരിക്കുന്നത്. ഇടതുപക്ഷ ഓഫീസുകള്‍ മാത്രമല്ല ഇപ്പോള്‍ ഐഎന്‍ടിയുസി ഓഫീസുകളും യൂണിയനുകളും തൃണമൂലുകാര്‍ പിടിച്ചടക്കാന്‍ തുടങ്ങി. ഇതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പ്രസിഡന്റ് സഞ്ജീവ റെഡ്ഡി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കത്തയച്ചു. ബംഗാളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ഐഎന്‍ടിയുസിക്കു പോലും ആവശ്യപ്പെടേണ്ടിവന്നത് സംഭവം എവിടേക്കാണ് നീങ്ങുന്നത് എന്നതിന്റെ സൂചനയാണ്.

1972ല്‍ നക്സലെറ്റുകളെ കൂട്ടുപിടിച്ച് ഇന്ദിരാഗാന്ധിയും സിദ്ധാര്‍ഥ ശങ്കര്‍ റേയും ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ജ്യോതിബസുവിന്റെ മണ്ഡലത്തില്‍പ്പോലും കൃത്രിമം കാട്ടി. സിദ്ധാര്‍ഥ ശങ്കര്‍റേ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അതിനുശേഷം 1500ല്‍ പരം സിപിഐ എം പ്രവര്‍ത്തകരെ ബംഗാളില്‍ കൊലപ്പെടുത്തി. ആദ്യമൊക്കെ സിപിഐ എമ്മിന് നേരെയുള്ള അക്രമങ്ങളെ വലതുപക്ഷക്കാര്‍ പ്രോത്സാഹിപ്പിച്ചു. എന്നാല്‍ , 1974ല്‍ കല്‍ക്കത്ത സന്ദര്‍ശിക്കാന്‍ പോയ ജയപ്രകാശ് നാരായണനെ വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാളിലെ ഛാത്രപരിഷത്തുകാര്‍ തടഞ്ഞുവച്ചു. സിപിഐ എമ്മിനെതിരെ തുടങ്ങിയ അക്രമം ബംഗാളില്‍ ജനാധിപത്യ പ്രസ്ഥാനത്തിന് എതിരായി വളര്‍ന്നുവന്നു.

1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് അത് നയിച്ചു. ബംഗാളില്‍മാത്രം അടിയന്തരാവസ്ഥക്കാലത്ത് 500 പ്രവര്‍ത്തകരെ മിസ പ്രകാരം വിചാരണ കൂടാതെ തടങ്കലില്‍ വയ്ക്കുകയും 7134 പേരെ ഡിഐആര്‍ പ്രകാരം ജയിലിലടയ്ക്കുകയും ചെയ്തെന്ന് ജസ്റ്റിസ് ഷാ കമീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലാകെ 1,10,806 പേരെയാണ് ജയിലിലടച്ചത്. 25962 സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ടു. 34 എംപിമാരെ തടവില്‍ വച്ചു. ഡല്‍ഹിയില്‍മാത്രം ഒന്നരലക്ഷം കുടിലുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരപ്പാക്കി. 81 ലക്ഷം പേരെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി. "നാവടക്കൂ പണിയെടുക്കൂ" എന്ന മുദ്രാവാക്യത്തിലൂടെ രാജ്യത്തെ നയിച്ചു. ഇതിന്റെ തുടക്കം ബംഗാളില്‍നിന്നായിരുന്നു. 1977ലെ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ഉയര്‍ത്തെഴുന്നേറ്റപ്പോഴാണ് ഇന്ത്യയിലെ ജനാധിപത്യപ്രസ്ഥാനം വീണ്ടും ശക്തിപ്പെട്ടത്. ആ ബംഗാളില്‍ ജനാധിപത്യം തകര്‍ക്കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇതിനെ ചെറുക്കാന്‍ ; ബംഗാളില്‍ ജനാധിപത്യം പുലരാന്‍ ഇന്ത്യയിലെ ജനാധിപത്യ ശക്തികളുടെ കൂട്ടായ്മയാണ് ബംഗാള്‍ ഐക്യദാര്‍ഢ്യം.

കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനി 060711

1 comment:

  1. "പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയിലെ കപസ്ഡംഗ വില്ലേജില്‍ 2011 മെയ് 24ന് കോണ്‍ഗ്രസ്- തൃണമൂല്‍ സഖ്യത്തിന്റെ വിജയാഹ്ലാദ പ്രകടനക്കാര്‍ സിപിഐ എം അനുഭാവി മഹബൂന്‍ ഷെയ്കിന്റെ വീടിനു മുന്നിലെത്തി, വീട്ടിലുണ്ടായിരുന്ന മഹബൂബിനെ അവര്‍ പിടികൂടി ഭീകരമായി മര്‍ദിച്ചു. അദ്ദേഹത്തിന്റെ മകനും മുംബൈയില്‍ ജോലിയെടുക്കുന്ന യുവാവുമായ മുഷറഫ് ആ സമയം വീട്ടിലുണ്ടായിരുന്നു. അദ്ദേഹം പിതാവിനെ രക്ഷിക്കാന്‍ ഓടിയെത്തി. വിജയാഹ്ലാദക്കാര്‍ അയാളെ കൈയും കാലും കെട്ടി വീടിനകത്തേക്ക് വലിച്ചെറിഞ്ഞ് വീട് പെട്രോളൊഴിച്ചു കത്തിച്ചു. മുഷറഫ് തീയില്‍ വെന്തുമരിച്ചു. മഹബൂബ് അവിടെ പരിക്കേറ്റ് മരണപ്പെട്ടു." ബംഗാളില്‍ മെയ് 13ന് ശേഷം നടന്നുവരുന്ന അക്രമസംഭവങ്ങളുടെ കൂട്ടത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവമാണിത്.

    ReplyDelete