Monday, July 4, 2011

കൈപ്പത്തി വെട്ടിയ കേസ് അന്വേഷണം പാതിവഴിയില്‍

തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മതതീവ്രവാദികള്‍ വെട്ടിയെടുത്ത സംഭവത്തിന് തിങ്കളാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ കേസന്വേഷണം വഴിമുട്ടിയ നിലയില്‍ . സംസ്ഥാന പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്ത അന്വേഷണമാണ് മാസങ്ങള്‍ക്കിപ്പുറവും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുള്‍പ്പെടെ 27 പേരെയാണ് കേസില്‍ ഇനിയും പിടികൂടാനുള്ളത്. ഇവരെ കുറിച്ചുള്ള സൂചനകള്‍പോലും ഇനിയും സംഘത്തിന് ലഭിച്ചിട്ടില്ല. സംസ്ഥാന പൊലീസ് കുറ്റപത്രം തയ്യാറാക്കിയ കേസ് തുടര്‍ന്ന് ഏറ്റെടുത്ത എന്‍ഐഎ സംഘത്തിന് പ്രതികളെ ഒളിവില്‍ താമസിപ്പിച്ച ഒരു പ്രതിയെ മാത്രമാണ് ഇതിനകം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. പ്രൊഫസറുടെ കൈവെട്ടിയ സവാദ്, കൈവെട്ടലില്‍ നേരിട്ട് പങ്കാളിയായ മൂവാറ്റുപുഴ തോട്ടത്തിക്കുടി വീട്ടില്‍ സജില്‍ , സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ നാസര്‍ എന്നിവരുള്‍പ്പെടെയുള്ള പ്രതികളാണ് പിടിയിലാകാനുള്ളത്. പ്രതികളെ തേടിയുള്ള എന്‍ഐഎയുടെ അന്വേഷണം ഏതാണ്ട് നിലച്ച നിലയിലാണ്.

എന്നാല്‍ കേസില്‍ 25 പ്രതികളെയാണ് സംസ്ഥാന പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് പുറമെ അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത സവാദ്, സജില്‍ എന്നിവരെ കൂടി ഉള്‍പെടുത്തി 27 പ്രതികള്‍ക്കെതിരെയാണ് സംസ്ഥാന പൊലീസ് കുറ്റപത്ര തയ്യാറാക്കിയത്. ഇതിനു സമാനമായ കുറ്റങ്ങളാണ് പിന്നീട് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. അന്വേഷണം പൊലീസില്‍ നിന്നും എന്‍ഐഎയുടെ ചുമതലയിലേക്ക് മാറിയെന്നല്ലാതെ കാര്യമായ ഒരുപുരോഗതിയും ഉണ്ടായിട്ടില്ല. പ്രതികള്‍ എവിടെയാണെന്ന സൂചനപോലും കണ്ടെത്താന്‍ സംഘത്തിനായിട്ടില്ല. 2010 ജുലൈ നാല് ഞായറാഴ്ച രാവിലെയാണ് വാനിലെത്തിയ അക്രമി സംഘം പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന ജോസഫിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി, ഒപ്പമുണ്ടായിരുന്ന അമ്മ ഏലിക്കുട്ടി, സഹോദരി സിസ്റ്റര്‍ മാരിസ്റ്റെല്ല എന്നിവരുടെ മുന്നിലിട്ട് ജോസഫിന്റെ കൈപ്പത്തി മഴു ഉപയോഗിച്ച് വെട്ടിമാറ്റിയത്. സംഭവത്തിന് ഒരുവര്‍ഷത്തിനിപ്പുറവും മൂവാറ്റുപുഴ ഹോസ്റ്റല്‍പടിയിലെ വീട്ടില്‍ ചികിത്സയിലാണ് പ്രൊഫ. ജോസഫ്. ചികിത്സയ്ക്കൊപ്പം എഴുത്തിലും വായനയിലും മുഴുകിയും അനാഥാലയത്തിലെ കുട്ടികള്‍ക്ക് ട്യൂഷനെടുത്തും അദ്ദേഹം ദിവസങ്ങള്‍ തള്ളി നീക്കുന്നു.

ദേശാഭിമാനി 040711

1 comment:

  1. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്‍ പ്രഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി മതതീവ്രവാദികള്‍ വെട്ടിയെടുത്ത സംഭവത്തിന് തിങ്കളാഴ്ച ഒരു വര്‍ഷം തികയുമ്പോള്‍ കേസന്വേഷണം വഴിമുട്ടിയ നിലയില്‍ . സംസ്ഥാന പൊലീസില്‍ നിന്നും എന്‍ഐഎ ഏറ്റെടുത്ത അന്വേഷണമാണ് മാസങ്ങള്‍ക്കിപ്പുറവും തുടങ്ങിയേടത്തുതന്നെ നില്‍ക്കുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുള്‍പ്പെടെ 27 പേരെയാണ് കേസില്‍ ഇനിയും പിടികൂടാനുള്ളത്. ഇവരെ കുറിച്ചുള്ള സൂചനകള്‍പോലും ഇനിയും സംഘത്തിന് ലഭിച്ചിട്ടില്ല.

    ReplyDelete