Wednesday, October 19, 2011

മന്ത്രി മോഹനന്റെ നാണംമറയ്ക്കാന്‍ മനോരമയും മാതൃഭൂമിയും

കൃഷിമന്ത്രി കെ പി മോഹനന്‍ തുണിപൊക്കി മേശപ്പുറത്ത് ചാടിക്കയറുന്ന രംഗം മലയാള മനോരമയും മാതൃഭൂമിയും മുക്കി. സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആക്രോശിച്ചെന്നും ബഹളം വച്ചെന്നും പറഞ്ഞ് ഭരണപക്ഷത്തിനുവേണ്ടി വാചാലമായ രണ്ട് മുഖ്യധാരാപത്രങ്ങളും കെ പി മോഹനന്റെ പരാക്രമം കണ്ടില്ലെന്നു നടിച്ചു. മിക്ക പത്രങ്ങളിലും മന്ത്രിയുടെ ആഭാസച്ചുവടിന്റെ ചിത്രമുണ്ട്. എന്നാല്‍ , മനോരമയും മാതൃഭൂമിയും ഇത് ഒളിച്ചുവച്ച് അദ്ദേഹത്തിന്റെ നാണം മറയ്ക്കാനെത്തി. മോഹനന്‍ മേശപ്പുറത്ത് കയറിയ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോദൃശ്യങ്ങള്‍ സ്പീക്കറുടെ ഓഫീസ് പ്രസിദ്ധീകരണത്തിന് നല്‍കിയതാണ്. പ്രതിപക്ഷം സഭയില്‍ കുഴപ്പമുണ്ടാക്കുന്നതായി പറഞ്ഞവര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ ഇളിഭ്യരായി. പ്രതിപക്ഷം ശക്തമായ പ്രതിഷേധമുയര്‍ത്തുന്നത് തികഞ്ഞ സംയമനത്തോടെയാണ്, സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചുമാണ്. അതേസമയം മന്ത്രി തന്നെ മുണ്ടുപൊക്കി മേശപ്പുറത്ത് ചാടിക്കയറുന്നത് ജനം കണ്ടു. ചാനലുകള്‍ തുടര്‍ച്ചയായി പുറത്തുവിട്ട ദൃശ്യമാണ് മനോരമയും മാതൃഭൂമിയും മുക്കിയത്. വീരേന്ദ്രകുമാറിന്റെ പത്രം ആയതിനാല്‍ അരുമശിഷ്യന്റെ പരാക്രമം നല്‍കാന്‍ മാതൃഭൂമിക്ക് ധൈര്യമുണ്ടായില്ല. എന്നാല്‍ , മനോരമയുടെ പ്രയാസം അത് യുഡിഎഫിന് ദോഷമാകുമെന്നത് മാത്രമാണ്.

സ്പീക്കറുടെ റൂളിങ്ങിനിടെ അംഗങ്ങള്‍ സ്പീക്കറോട് സംസാരിച്ചതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ഈ മാധ്യമങ്ങള്‍ മോഹനന്റെ പരാക്രമം മാത്രമല്ല, വെള്ളിയാഴ്ചത്തെ വീഡിയോ ദൃശ്യങ്ങളിലെ വസ്തുതകളും മൂടിവയ്ക്കാന്‍ ശ്രമിച്ചു. ജയിംസ് മാത്യുവും ടി വി രാജേഷും വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്രമിക്കുന്നെന്ന് സഭയില്‍ ആദ്യം വിളിച്ചുപറഞ്ഞത് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ , ഈ സമയമോ അതിന് മുമ്പോ ശേഷമോ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. തിരുവഞ്ചൂര്‍ പൊട്ടിച്ച ഈ നുണയാണ് പിന്നീട് മന്ത്രി കെ സി ജോസഫും ചീഫ് വിപ്പും മുഖ്യമന്ത്രിയും ഏറ്റുപിടിച്ച് സഭയ്ക്കകത്തും പുറത്തും പ്രചരിപ്പിച്ചത്. ഈ നുണക്കഥയുടെ തുടര്‍ച്ചയാണ് പിന്നീടുള്ള സംഭവങ്ങളെല്ലാം. എന്നാല്‍ , ഇക്കാര്യങ്ങള്‍ എല്ലാം ഒറ്റയടിക്ക് മറച്ചുപിടിച്ച് സ്പീക്കര്‍ റൂളിങ് നല്‍കുമ്പോള്‍ സംസാരിച്ചതാണ് പ്രശ്നമെന്ന് വരുത്തിത്തീര്‍ത്ത് ഈ രണ്ട് പത്രങ്ങളും സായുജ്യമടഞ്ഞു.

deshabhimani 191011

1 comment:

  1. കൃഷിമന്ത്രി കെ പി മോഹനന്‍ തുണിപൊക്കി മേശപ്പുറത്ത് ചാടിക്കയറുന്ന രംഗം മലയാള മനോരമയും മാതൃഭൂമിയും മുക്കി. സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആക്രോശിച്ചെന്നും ബഹളം വച്ചെന്നും പറഞ്ഞ് ഭരണപക്ഷത്തിനുവേണ്ടി വാചാലമായ രണ്ട് മുഖ്യധാരാപത്രങ്ങളും കെ പി മോഹനന്റെ പരാക്രമം കണ്ടില്ലെന്നു നടിച്ചു. മിക്ക പത്രങ്ങളിലും മന്ത്രിയുടെ ആഭാസച്ചുവടിന്റെ ചിത്രമുണ്ട്. എന്നാല്‍ , മനോരമയും മാതൃഭൂമിയും ഇത് ഒളിച്ചുവച്ച് അദ്ദേഹത്തിന്റെ നാണം മറയ്ക്കാനെത്തി

    ReplyDelete