Wednesday, October 19, 2011

പരസ്പരമോചനം; പശ്ചിമേഷ്യയില്‍ പുതുചരിത്രം

ഗാസ സിറ്റി: അഞ്ച് വര്‍ഷത്തിലധികമായി പലസ്തീന്‍ സംഘടന ഹമാസിന്റെ തടവിലായിരുന്ന ഇസ്രയേലി സൈനികന്‍ ഗിലാദ് ശാലിത്തിന് മോചനമായി. പകരം പതിറ്റാണ്ടുകളായി തടവിലുള്ളവരടക്കം 477 പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇതില്‍ 27 പേര്‍ സ്ത്രീകളാണ്. വിട്ടയക്കപ്പെട്ടവര്‍ക്ക് സ്വന്തം നാടുകളില്‍ സ്നേഹനിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യവും മോചിതരെ സ്വീകരിക്കാനെത്തിയ പലസ്തീന്‍കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചാണ് ഇരുപക്ഷവും തടവുകാരെ മോചിപ്പിക്കുന്നത്. ഇസ്രയേല്‍ വിട്ടയക്കാമെന്ന് സമ്മതിച്ചിട്ടുള്ള 1027 പലസ്തീന്‍കാരില്‍ ആദ്യസംഘത്തെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോചിപ്പിച്ചത്. 550 പലസ്തീന്‍കാരെക്കൂടി രണ്ട് മാസത്തിനകം മോചിപ്പിക്കാനാണ് ധാരണ. ഹമാസ് ഭരണത്തിലുള്ള ഗാസയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ഉപരോധത്തില്‍ അയവുവരുത്താമെന്നും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഒരു ഹമാസ് നേതാവ് പറഞ്ഞു.

1941 ദിവസം തടവില്‍ കഴിഞ്ഞ ഇരുപത്തഞ്ചുകാരനായ ശാലിത് 26 വര്‍ഷത്തിനിടെ ഹമാസിന്റെ തടവില്‍നിന്ന് ജീവനോടെ പുറത്തെത്തുന്ന ആദ്യ ജൂതനാണ്. ഗാസയില്‍ ആക്രമണം നടത്തുകയായിരുന്ന സംഘത്തിലുണ്ടായിരുന്ന ശാലിത്തിനെ ഹമാസ് സായുധസംഘം അതിര്‍ത്തികടന്ന് നടത്തിയ ആക്രമണത്തിലാണ് പിടിച്ചത്. മോചിതനായശേഷം ഈജിപ്ഷ്യന്‍ മാധ്യമത്തോട് സംസാരിച്ച ശാലിത്ത് ഇസ്രയേലും പലസ്തീന്‍കാരും തമ്മില്‍ ഇനിയൊരു യുദ്ധമുണ്ടാവില്ലെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തടവുകാരുടെ കൈമാറ്റം കഴിഞ്ഞയാഴ്ച ഇസ്രയേലി പാര്‍ലമെന്റ് അംഗീകരിച്ചതോടെയാണ് ശാലിത്തിന്റെ മോചനത്തിന് വഴിതുറന്നത്. ഹമാസുമായുള്ള കരാറിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തിങ്കളാഴ്ച ഇസ്രയേലി സുപ്രീംകോടതി തള്ളി. തുടര്‍ന്ന് ഹമാസ് ഭടന്മാര്‍ ചൊവ്വാഴ്ച രാവിലെ എട്ടോടെ ശാലിത്തിനെ ഈജിപ്തിന് കൈമാറുകയായിരുന്നു. മോചിപ്പിക്കപ്പെട്ട പലസ്തീന്‍കാരെ ഇസ്രയേല്‍ രണ്ട് സംഘങ്ങളായി ബസുകളില്‍ ഗാസയിലേക്കും വെസ്റ്റ് ബാങ്കിലേക്കും അയച്ചു. മുന്നൂറിലധികമാളുകളും ഗാസയില്‍നിന്നുള്ളവരാണ്. വെസ്റ്റ് ബാങ്കുകാരായ ചിലര്‍ക്ക് നാട്ടിലേക്ക് പോവാന്‍ ഇസ്രയേലി വിലക്കുണ്ട്. ഇത്തരക്കാരില്‍ ചിലരെയും ഗാസയിലേക്കയച്ചു. ചിലരെ മറ്റ് അറബ് രാജ്യങ്ങളിലേക്കാണ് നാടുകടത്തുന്നത്.

മുപ്പത്തിനാല് വര്‍ഷത്തെ തടവിന് ശേഷം മോചിതനായ ഫഖ്രി ബര്‍ഗൂത്തിയാണ് മോചിതരായ പലസ്തീന്‍കാരില്‍ ഏറ്റവുമധികം കാലം ജയിലില്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന്റെ മകന്‍ ഇസ്രയേലില്‍ ജയിലില്‍ 27 വര്‍ഷം തടവുശിക്ഷ അനുഭവിക്കുകയാണ്. ആകെ അയ്യായിരത്തിലധികം പലസ്തീന്‍കാരാണ് ഇസ്രയേലി ജയിലുകളിലുണ്ടായിരുന്നത്. ഇവരില്‍ ആയിരത്തിലധികമാളുകളെ ഒരു സൈനികനുവേണ്ടി വിട്ടുകൊടുക്കേണ്ടിവന്നതില്‍ ഇസ്രയേലില്‍ വലതുപക്ഷ തീവ്രവാദികള്‍ക്കും പലസ്തീന്‍കാരുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പ്രതിഷേധമുണ്ട്.

deshabhimani 191011

മോചിപ്പിക്കപ്പെട്ട പലസ്തീന്‍ തടവുകാര്‍ ഗാസയിലെത്തി

ഗാസ സിറ്റി: ഇസ്രായേല്‍ മോചിപ്പിച്ച പലസ്തീനിയന്‍ തടവുകാരുടെ ആദ്യ സംഘം ഗാസയിലെത്തി. ഹമാസ് ഭരണകൂടത്തിന്റെ തടവറയിലുണ്ടായിരുന്ന ഇസ്രായേല്‍ സൈനികനെ വിട്ടയച്ചതിനെ തുടര്‍ന്നാണ് തടവുകാരുടെ മോചനം സാധ്യമായത്.

477 പേരെയാണ് ആദ്യഘട്ടത്തില്‍ മോചിപ്പിച്ചിരിക്കുന്നത്.  ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും   തടവുകാരെ ഒരുമിച്ച് മോചിപ്പിക്കുന്നത്. രണ്ടുമാസത്തിനകം 550  തടവുകാര്‍ കൂടി മോചിപ്പിക്കപ്പെടും. ഹമാസ് ഭരണകൂടം വിട്ടയച്ച ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിറ്റ് ഇസ്രായേലിലെത്തിച്ചേര്‍ന്ന് മിനിട്ടുകള്‍ക്കകം പലസ്തീന്‍ തടവുകാരുടെ ബസ് ഗാസയിലെത്തി. താന്‍ ഇനിയും വര്‍ഷങ്ങളോളം പലസ്തീന്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഭയപ്പെട്ടിരുന്നതായും എന്നാല്‍ ഒരാഴ്ച മുമ്പ് തന്നെ മോചിതനാകാന്‍ പോകുന്ന വിവരം അറിഞ്ഞുവെന്നും 25 കാരനായ ഷാലിറ്റ് പിന്നീട് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഹമാസ് സൈന്യം ഈജിപ്തിലേക്ക് മാറ്റിയ ഷാലിറ്റ് അവിടെ നിന്നാണ് ഇസ്രായേലിലേക്ക് പോയത്. ഷാലിറ്റിന്റെ മോചനത്തിന് പകരമായി 1,027 പലസ്തീന്‍ തടവുകാരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ ഹമാസിന് നല്‍കിയിട്ടുളള വാഗ്ദാനം. കഴിഞ്ഞ അഞ്ചരവര്‍ഷത്തോളമായി പലസ്തീന്‍ നിരന്തരമായി ഉയര്‍ത്തുന്ന ആവശ്യമായിരുന്നു തടവുകാരുടെ മോചനം.

മോചിതരായ തടവുകാര്‍ വെസ്റ്റ്ബാങ്കിലുളള പലസ്തീന്‍ നേതാവ് യാസര്‍ അരാഫത്തിന്റെ ശവകുടീരത്തില്‍ സന്ദര്‍ശനം നടത്തി. ഇവിടെ തിങ്ങിക്കൂടിയ ജനങ്ങളെ പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ്  അഭിസംബോധന ചെയ്തു. പലസ്തീന്‍ പോരാളികള്‍  സുരക്ഷിതരായി തിരിച്ചെത്തിയത് ദൈവാനുഗ്രഹം കൊണ്ടാണെന്ന് അബ്ബാസ് അഭിപ്രായപ്പെട്ടു. സ്വന്തം മണ്ണിനായി പോരാടുന്ന വിശുദ്ധപടായാളികളുടെ മോചനം പലസ്തീനിലെങ്ങും സന്തോഷം ഉയര്‍ത്തുന്നതായി അബ്ബാസ് പറഞ്ഞു.

മോചനം നടന്ന സമയത്ത് അതിര്‍ത്തിയില്‍ നേരിയല്‍ സംഘര്‍ഷമുണ്ടായി. മോചന നടപടികള്‍ താമസിച്ചതിനെത്തുടര്‍ന്ന് പ്രകോപിതരായ ഒരുസംഘം പലസ്തീന്‍കാര്‍ സൈനികര്‍ക്കു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഇസ്രായേല്‍ ആരോപിച്ചു.

പലസ്തീന്റെ സ്വതന്ത്രരാഷ്ട്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇസ്രായേലിന്റെ പുതിയ നടപടി ഇരു രാജ്യങ്ങളും തമ്മിലുളള സംഘര്‍ഷത്തിന് അയവു വരുത്തുമെന്ന് കണക്കാക്കപ്പെടുന്നു.

janayugom 191011

1 comment:

  1. അഞ്ച് വര്‍ഷത്തിലധികമായി പലസ്തീന്‍ സംഘടന ഹമാസിന്റെ തടവിലായിരുന്ന ഇസ്രയേലി സൈനികന്‍ ഗിലാദ് ശാലിത്തിന് മോചനമായി. പകരം പതിറ്റാണ്ടുകളായി തടവിലുള്ളവരടക്കം 477 പലസ്തീന്‍കാരെ ഇസ്രയേല്‍ വിട്ടയച്ചു. ഇതില്‍ 27 പേര്‍ സ്ത്രീകളാണ്. വിട്ടയക്കപ്പെട്ടവര്‍ക്ക് സ്വന്തം നാടുകളില്‍ സ്നേഹനിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചു. വെസ്റ്റ് ബാങ്കില്‍ ഇസ്രയേലി സൈന്യവും മോചിതരെ സ്വീകരിക്കാനെത്തിയ പലസ്തീന്‍കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഹമാസും ഇസ്രയേലും തമ്മിലുണ്ടാക്കിയ കരാറനുസരിച്ചാണ് ഇരുപക്ഷവും തടവുകാരെ മോചിപ്പിക്കുന്നത്. ഇസ്രയേല്‍ വിട്ടയക്കാമെന്ന് സമ്മതിച്ചിട്ടുള്ള 1027 പലസ്തീന്‍കാരില്‍ ആദ്യസംഘത്തെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോചിപ്പിച്ചത്. 550 പലസ്തീന്‍കാരെക്കൂടി രണ്ട് മാസത്തിനകം മോചിപ്പിക്കാനാണ് ധാരണ. ഹമാസ് ഭരണത്തിലുള്ള ഗാസയ്ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിട്ടുള്ള ഉപരോധത്തില്‍ അയവുവരുത്താമെന്നും ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ഒരു ഹമാസ് നേതാവ് പറഞ്ഞു.

    ReplyDelete