Friday, December 9, 2011

ഡാമില്‍ ഗുരുതരമായ വിള്ളലുകള്‍

ല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതരമായ വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന്റെ റിമോട്ട് കണ്‍ട്രോള്‍ഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെളിഞ്ഞു. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ധ പരിശോധന നടത്തിയത്. ഡാമിന്റെ അടിസ്ഥാനത്തില്‍ നിന്ന് 95 മുതല്‍ 106 വരെ അടി ദൂരത്തിലാണ് കാര്യമായ വിള്ളലുകള്‍ വീണിട്ടുള്ളതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റിട്ട. ചീഫ് എന്‍ജിനീയര്‍ എം ശശിധരന്‍ ആണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള നിരീക്ഷകന്‍.

കാണാന്‍ കഴിയത്തക്ക വിധത്തിലുള്ള നിരവധി വിള്ളലുകള്‍ ഇപ്പോള്‍ തന്നെ ഡാമിന്റെ പ്രതലത്തില്‍ വീണിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഡാമിന്റെ 95 മുതല്‍ 106 വരെ അടിയിലാണ് കാര്യമായ വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് മുല്ലപ്പെരിയാര്‍ ഡാമില്‍ ഏത് തരത്തിലുള്ള ബലപ്പെടുത്തല്‍ നടത്തിയാലും ഒരു ദുരന്തത്തിനെ അതിജീവിക്കാനുള്ള ശേഷി ഇപ്പോള്‍ ഡാമിന് ഇല്ലെന്നതാണ്. ഏറ്റവും ചെറിയ ഭൂചനം പോലും (റിക്ടര്‍ സ്‌കെയിലില്‍ 4 മുതല്‍ 5 വരെ രേഖപ്പെടുത്തുന്ന തീവ്രതയുള്ളത് പോലും) താങ്ങാനുള്ള ശേഷി മുല്ലപ്പെരിയാര്‍ ഡാമിന് ഇല്ലെന്നതാണ് വസ്തുത.

ഡാം ഉള്‍പ്പെടുന്ന പ്രദേശത്തോ, പരിസര പ്രദേശത്തോ ഏതെങ്കിലും തരത്തിലുള്ള ഭൂചലനമുണ്ടായാല്‍ ഇപ്പോള്‍ ഡാമില്‍ ഉണ്ടായിട്ടുള്ള വിള്ളലുകള്‍ കൂടുതല്‍ വലുതാവുകയും അത് ഡാമിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുകയും ചെയ്യും. ഡാമിന്റെ 34 ഭാഗങ്ങളിലാണ് ഗുരുതരമായ വിള്ളലുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗങ്ങളിലെ സുര്‍ക്കി മിശ്രിതം പൂര്‍ണ്ണമായോ ഭാഗികമായോ ഒലിച്ച് പോയിട്ടുണ്ട്. പല ജോയിന്റുകളില്‍ നിന്നും ഇത്തരത്തില്‍ വിള്ളലുകള്‍ കണ്ടെത്താന്‍ പരിശോധനയിലൂടെ സാധിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യക്തമാകുന്നത് മുല്ലപ്പെരിയാര്‍ ഡാം ഒരു കാരണവശാലും അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്ത വിധത്തില്‍ അപകടാവസ്ഥയിലേക്ക് എത്തിയിരിക്കുന്നുവെന്നാണ്.

1979 ല്‍ കേന്ദ്ര വാട്ടര്‍ കമ്മീഷന്റെ ശുപാര്‍ശ പ്രാകരം തമിഴ്‌നാട് ഡാമിന്റെ ബലം വര്‍ധിപ്പിക്കുന്നതിനായി നടത്തിയ അറ്റകുറ്റപ്പണികളും ഡാമിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായിട്ടുണ്ട്. അടിയന്തര അറ്റകുറ്റപ്പണികളുടെ ഭാഗമായി നടത്തിയ ബലപ്പെടുത്തല്‍ ജോലിയില്‍ ഡാമിന്റെ ഉപരിതലത്തില്‍ അധിക ഭാരം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 21 ടണ്ണോളം ഭാരമാണ് അധികമായി ഇത്തരത്തില്‍ വന്നിട്ടുള്ളത്. ഉപരിതലത്തില്‍ നടത്തിയിട്ടുള്ള ഈ ബലപ്പെടുത്തല്‍ പ്രക്രിയ ഡാമിന്റെ ശക്തി കുറച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിന്റെ സംഭരണ ശേഷി വര്‍ധിപ്പിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കോടതിയില്‍ എത്തിയപ്പോള്‍ തന്നെ ഡാം അപകടാവസ്ഥയിലാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. ഡാമിന്റെ ഉള്‍ഭാഗം (ഏകദേശം 62 ശതമാനം വരെ) നിര്‍മ്മിച്ചിരിക്കുന്നത് പൂര്‍ണ്ണമായും സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ്. പുറം ഭാഗം വെറുതെ തേച്ച് പിടിപ്പിച്ചിരിക്കുകയുമാണ്.

ജി ഗിരീഷ്‌കുമാര്‍ janayugom 091211

1 comment:

  1. ല്ലപ്പെരിയാര്‍ ഡാമില്‍ ഗുരുതരമായ വിള്ളലുകള്‍ വീണിട്ടുണ്ടെന്ന് സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍സ് റിസര്‍ച്ച് സ്റ്റേഷന്റെ റിമോട്ട് കണ്‍ട്രോള്‍ഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തെളിഞ്ഞു. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിദഗ്ധ പരിശോധന നടത്തിയത്. ഡാമിന്റെ അടിസ്ഥാനത്തില്‍ നിന്ന് 95 മുതല്‍ 106 വരെ അടി ദൂരത്തിലാണ് കാര്യമായ വിള്ളലുകള്‍ വീണിട്ടുള്ളതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. റിട്ട. ചീഫ് എന്‍ജിനീയര്‍ എം ശശിധരന്‍ ആണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള നിരീക്ഷകന്‍.

    ReplyDelete