Thursday, December 8, 2011

തിരശീല ഉയരും മുമ്പേ വിവാദത്തിന് തിരിതെളിഞ്ഞു

പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. വിവാദപരമായ നടപടികളിലൂടെ മത്സരവിഭാഗത്തില്‍ മലയാള ചിത്രങ്ങളില്ലാതായ മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഏഷ്യന്‍, ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ ചിത്രങ്ങള്‍ക്കായി മാറ്റിവച്ച മത്സരവിഭാഗത്തില്‍ 11 സിനിമകളാണുള്ളത്. രണ്ട് ഇന്ത്യന്‍ നവാഗതരുടെ ചിത്രങ്ങളും ഇതിലുണ്ട്. നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജയാബച്ചന്‍ മുഖ്യാതിഥിയായിരിക്കും. ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത കലാപരിപാടിക്ക് ശേഷം ഉദ്ഘാടന ചിത്രമായ 'അണ്ടര്‍ ദി ഹോതോണ്‍ ട്രീ' പ്രദര്‍ശിപ്പിക്കും. മേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്നലെ സമാപിച്ചു.
തിരിതെളിയും മുമ്പ് തന്നെ ചലച്ചിത്രമേള വിവാദത്തില്‍ മുങ്ങിക്കഴിഞ്ഞു. സിനിമകളുടെ തിരഞ്ഞെടുപ്പും ക്രമീകരണവുമെല്ലാം വിവാദങ്ങളിലേക്കാണ് മേളയെ കൊണ്ടുചെന്നെത്തിച്ചത്. നാളെ മേളയ്ക്ക് തിരശ്ശീല ഉയരുന്നതോടെ വിവാദങ്ങളും കനക്കുമെന്നുറപ്പാണ്.

മേളയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള നിരക്ക് 500 രൂപയാക്കി വര്‍ധിപ്പിച്ചതായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. പിന്നീട് വൈകി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള തുക 1000 രൂപയാക്കിയതും പ്രതിഷേധത്തിന് വഴിവച്ചു. ഒടുവില്‍ ചലച്ചിത്രപ്രേമികള്‍ക്ക് അക്കാദമി ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ടിയും വന്നു. ഇതിനിടയിലാണ് സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദത്തിന് തീപിടിച്ചത്. മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഷെറിന്‍ സംവിധാനം ചെയ്ത 'ആദിമധ്യാന്തം' ചിത്രീകരണം പൂര്‍ത്തിയാകും മുമ്പേ സമര്‍പ്പിക്കപ്പെട്ടതാണെന്നും ഇത് ചട്ടവിരുദ്ധമാണെന്ന് ആരോപണം ഉയര്‍ന്നു. ഇതിന് കുട പിടിച്ച് വകുപ്പ് മന്ത്രി തന്നെ രംഗത്തുവന്നു. ഡി വി ഡി അപൂര്‍ണമാണെന്ന് തെളിയിക്കാന്‍ മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിന്നീട് തെറ്റായ വിവരങ്ങള്‍ നല്‍കി എന്ന പേരും പറഞ്ഞ് അക്കാദമി ചെയര്‍മാനും സംവിധായകനുമായ പ്രയിദര്‍ശന്‍ സിനിമ ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

ആദിമധ്യാന്തത്തിന്റെ പ്രത്യേക പ്രദര്‍ശനം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഒരുക്കി. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സിനിമ കണ്ടശേഷം മികച്ചതാണെന്ന് അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. സിനിമയെ മേളയില്‍ ഉള്‍പ്പെടുത്തണമെന്ന് വിവിധ സാംസ്‌കാരിക സംഘടനകളും പ്രതിപക്ഷ നേതാവും ആവശ്യപ്പെടുകയുമുണ്ടായി. ഗോവ ഫിലിം ഫെസ്റ്റിവലില്‍ മത്സര വിഭാഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് സലിം അഹമ്മദിന്റെ 'ആദാമിന്റെ മകനെ'യും മേളയുടെ പടിക്ക് പുറത്താക്കിയത്. ഇതോടെ മത്സരവിവിഭാഗത്തില്‍ മലയാള സിനിമ ഇല്ലാത്ത മേളയായി പതിനാറാമത് രാജ്യാന്തര ചലച്ചിത്രമേള മാറി. ഒരു തായ്‌ലന്റ് ചിത്രം കൂടി ഇതേ കാരണത്താല്‍ ഒഴിവാക്കിയിരുന്നു.

മേളയുടെ ക്രമീകരണത്തിലും എതിര്‍പ്പുകള്‍ രൂക്ഷമായിട്ടുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6.30ന് കൈരളി തിയേറ്ററിലെ പ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ളതീരുമാനമാണ് ഇതില്‍ പ്രധാനം. ഈ  പ്രദര്‍ശനത്തിന് ബാല്‍ക്കണി പൂര്‍ണമായും സിനിമാ സംഘടനകളെ പ്രതിനിധീകരിച്ച് മേളയ്‌ക്കെത്തുന്നവര്‍ക്കായി മാറ്റിവയ്ക്കാന്‍ അക്കാദമി തീരുമാനിച്ചുകഴിഞ്ഞു. സിനിമ കാണാനെത്തുന്ന കുറച്ചുപേര്‍ക്ക് മാത്രമായി ബാല്‍ക്കണിയിലെ മുഴുവന്‍ സീറ്റുകളും മാറ്റിവയ്ക്കുന്നതിനെതിരെയും ചലച്ചിത്രപ്രേമികള്‍ രംഗത്തുവന്നിട്ടുണ്ട്. ഇത്തവണ ഡെലിഗേറ്റുകള്‍ സംഘടന രൂപീകരിക്കുക കൂടി ചെയ്തതോടെ ബഹിഷ്‌കരണവും തടയലും ഉള്‍പ്പെടെയുള്ള പലവിധ സമരങ്ങള്‍ക്കും ചലച്ചിത്രമേള സാക്ഷ്യം വഹിക്കും.

രാജേഷ് വെമ്പായം janayugom 081211

1 comment:

  1. തിരിതെളിയും മുമ്പ് തന്നെ ചലച്ചിത്രമേള വിവാദത്തില്‍ മുങ്ങിക്കഴിഞ്ഞു. സിനിമകളുടെ തിരഞ്ഞെടുപ്പും ക്രമീകരണവുമെല്ലാം വിവാദങ്ങളിലേക്കാണ് മേളയെ കൊണ്ടുചെന്നെത്തിച്ചത്. നാളെ മേളയ്ക്ക് തിരശ്ശീല ഉയരുന്നതോടെ വിവാദങ്ങളും കനക്കുമെന്നുറപ്പാണ്.

    ReplyDelete