Thursday, December 8, 2011

ഔദാര്യം പറ്റിയവരുടെ പേരുപറയാന്‍ ജയലളിതയ്ക്ക് വി എസിന്റെ വെല്ലുവിളി

കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ തമിഴ്‌നാടിന്റെ ഔദാര്യം പറ്റി അവിടെ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന പ്രസ്താവനയ്ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജയലളിതയെ വെല്ലുവിളിച്ചു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ഉപവാസമനുഷ്ഠിക്കുന്ന നേതാക്കളെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യപ്രശ്‌നത്തില്‍ നിന്ന് ഒളിച്ചോടാന്‍ ജയലളിത ഇറക്കുന്ന വേലത്തരങ്ങളാണ് കേരള നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന കഴിഞ്ഞ ദിവസത്തെ അവരുടെ പ്രസ്താവനയെന്നും വി എസ് പറഞ്ഞു.

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നാണ് ഈയിടെ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടാണ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ പ്രളയജലം മുഴുവന്‍ ഇടുക്കി അണക്കെട്ട് തടയുമെന്ന അബദ്ധ പ്രസ്താവന നടത്തിയ എ ജിയെ ഇനി ആ സ്ഥാനത്ത് വച്ചുപൊറുപ്പിച്ചുകൂടെന്ന് വി എസ് പറഞ്ഞു.
116 വര്‍ഷമായി വെള്ളം കൊടുക്കുന്നവരെ കശാപ്പ് ചെയ്യുന്ന സമീപനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് വി എസ് പിന്നീട് ചപ്പാത്തില്‍ പറഞ്ഞു. കൃതജ്ഞതാപൂര്‍വ്വം നമ്മെ സ്‌നേഹിക്കേണ്ടതിനുപകരം കൂട്ടക്കശാപ്പ് ചെയ്യാനൊരുങ്ങുന്ന നടപടി ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. എങ്കിലും ഭാഷാവ്യത്യാസത്തിന്റെ കാര്യമുയര്‍ത്തി കേരളീയരാരും ആത്മസംയമനം കൈവിടരുതെന്നും സമരരംഗത്ത് ശക്തമായി തുടരണമെന്നും അദ്ദേഹം തുടര്‍ന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സാങ്കേതിക വിദഗ്ധര്‍ തമിഴ്‌നാട്ടിലും കേരളത്തിലുമെത്തി പഠനങ്ങള്‍ നടത്തിയശേഷം മുല്ലപ്പെരിയാര്‍ സുരക്ഷിതമല്ലെന്ന് 1979ല്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. പുതിയ അണക്കെട്ട് നിര്‍മിക്കേണ്ടതിന്റെ അനിവാര്യതയും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് സംസ്ഥാനങ്ങളും പരസ്പര ധാരണയില്‍ എത്തുകയും പുതിയ ഡാമിനുവേണ്ടിയുള്ള പദ്ധതികള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണി നടത്തിയ തമിഴ്‌നാട് ധാരണയില്‍ നിന്ന് പിറകോട്ടുപോവുകയായിരുന്നു.
ഇത്തരം വസ്തുതകളെല്ലാം കേരളത്തിന് അനുകൂലമാണെന്നിരിക്കെ ഇനി കോടതിയില്‍ മറിച്ചൊരു നിലപാട് സ്വീകരിക്കേണ്ട കാര്യം തന്നെയില്ല. സര്‍വെ നടത്തി അളന്ന് കുറ്റിയടിച്ച സ്ഥാനത്ത് പുതിയ അണക്കെട്ട് നിര്‍മിച്ച് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന് വി എസ് ആവശ്യപ്പെട്ടു.

 ജനയുഗം 081211

1 comment:

  1. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ തമിഴ്‌നാടിന്റെ ഔദാര്യം പറ്റി അവിടെ തോട്ടങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്ന പ്രസ്താവനയ്ക്ക് തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജയലളിതയെ വെല്ലുവിളിച്ചു.

    ReplyDelete