Tuesday, January 17, 2012

പിള്ളയുടെ ആക്ഷേപവര്‍ഷം; യുഡിഎഫ് നിലപാട് വ്യക്തമാക്കണം: സിപിഐ എം

ആക്രമണത്തിനിരയായി ശയ്യാവലംബിയായ അധ്യാപകനെയും ഭാര്യയെയും വനിതാ ഡോക്ടറെയും സമൂഹമധ്യത്തില്‍ നീചമായ ഭാഷയില്‍ ആക്ഷേപിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണയോടുള്ള നിലപാട് ജില്ലയിലെ യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍മോചിതനായ ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്വന്തം പാര്‍ടിക്കാര്‍ നല്‍കിയ സ്വീകരണയോഗത്തിലാണ് കേരളത്തിന്റെ രാഷ്ട്രീയസംസ്കാരത്തെ മലീമസമാക്കുന്ന പ്രസംഗം നടത്തിയത്. സംസ്കാരശൂന്യമായി പ്രസംഗിക്കുന്നതില്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനും മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറിനും ഒട്ടും പിന്നിലല്ല താനെന്ന് പിള്ള തെളിയിച്ചു. വധശ്രമത്തിനിരയായി ഗുരുതര പരിക്കോടെ ചികിത്സയില്‍ കഴിയുന്ന സ്വന്തം സ്കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെയും ഭാര്യ കെ ആര്‍ ഗീതയെയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയിലാണ് പിള്ള ആക്ഷേപിച്ചത്. മാത്രമല്ല, ആക്രമണത്തിനിരയായ കൃഷ്ണകുമാറിനെ ആദ്യം ചികിത്സിച്ച കൊട്ടാരക്കര താലൂക്കാശുപത്രിയിലെ വനിതാ ഡോക്ടറെയും അപമാനിക്കുന്ന പ്രസംഗമാണ് പിള്ള നടത്തിയത്. അറപ്പുളവാക്കുന്ന പിള്ളയുടെ നിലപാടുകളെ കണ്ടില്ലെന്നു നടിക്കാന്‍ രാഷ്ട്രീയ വിവേകമുള്ള പരിഷ്കൃത സമൂഹത്തിനു കഴിയില്ല. പിള്ളയുടെ സംസ്കാരശൂന്യത കണ്ടില്ലെന്നു നടിക്കുകയാണ് യുഡിഎഫ് നേതൃത്വം.

അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ചയാളാണ് പിള്ളയെന്ന യാഥാര്‍ഥ്യം വീമ്പുപറച്ചിലുകൊണ്ട് മൂടിവയ്ക്കാനാകില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗണേശ്കുമാറിനെക്കൂടി ആശ്രയിച്ചാണ് അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന ഒറ്റക്കാരണത്താലാണ് ഇതെല്ലാം കണ്ടില്ലെന്നു നടിക്കാന്‍ യുഡിഎഫ് നേതൃത്വം നിര്‍ബന്ധിതമാകുന്നത്. ഗണേശ്കുമാറിന്റെ പ്രവര്‍ത്തനങ്ങളെ സ്വന്തം പാര്‍ടി തന്നെ തള്ളിപ്പറഞ്ഞു. ഗണേശ്കുമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ബഹിഷ്കരിക്കാനുള്ള എല്‍ഡിഎഫിന്റെ തീരുമാനം കൂടുതല്‍ ശരിയാണെന്ന് ഇത് തെളിയിക്കുന്നു. ഈ വിഷയത്തില്‍ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും പോലുള്ള സ്ഥാപനങ്ങള്‍ ഇടപെടാന്‍ മടിക്കുന്നത് ദുരൂഹമാണ്. പിള്ളയുടെ സദാചാരവിരുദ്ധ നടപടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്ത്രീകളെ അസഭ്യം പറഞ്ഞ് കൈയടി നേടാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്ത പിള്ളയുടെ നടപടികള്‍ക്കെതിരെ ബഹുജനാഭിപ്രായം ഉയരണമെന്നും രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani news

1 comment:

  1. ആക്രമണത്തിനിരയായി ശയ്യാവലംബിയായ അധ്യാപകനെയും ഭാര്യയെയും വനിതാ ഡോക്ടറെയും സമൂഹമധ്യത്തില്‍ നീചമായ ഭാഷയില്‍ ആക്ഷേപിച്ച കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണയോടുള്ള നിലപാട് ജില്ലയിലെ യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete