Tuesday, January 17, 2012

തര്‍ക്കഭൂമികളുടെ നികുതി താല്‍ക്കാലികമായി പിരിക്കും

കല്‍പ്പറ്റ: ജില്ലയിലെ തോട്ടം, വനഭൂമി, മിച്ചഭൂമി തുടങ്ങിയ തര്‍ക്കങ്ങളാല്‍ നികുതി സ്വീകരിക്കാത്ത ഭൂമിയുടെ നികുതി താല്‍ക്കാലികമായി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കാന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന വയനാട്ടിലെ ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തമാസം ഒന്നാംതീയതി മുതല്‍ നികുതി സ്വീകരിച്ചു തുടങ്ങുക. തോട്ടഭൂമികള്‍ തരംമാറ്റിയവരുടെ നികുതിയും ഈ കൂട്ടത്തില്‍ വാങ്ങുന്നത് വയനാട്ടില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. നികുതി രശീതിക്കുമേല്‍ ഇത് വിദ്യാഭ്യാസ വായ്പപോലുള്ള വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നതിനും മറ്റും സാധുവാണ് എന്ന് രേഖപ്പെടുത്തും. എന്നാല്‍ ഭൂമിക്കുമേലുള്ള സമ്പൂര്‍ണ്ണ അവകാശം കുറിക്കുന്ന ഒന്നായിരിക്കില്ല ഇത്. തര്‍ക്കങ്ങളുടേയും പരാതികളുടേയും പരിഹാരത്തിന് കലക്ടര്‍ അധ്യക്ഷനായുള്ള സമിതി ഉണ്ടാക്കും. സമിതി നല്‍കുന്ന ശുപാര്‍ശകള്‍ സംസ്ഥാനതലത്തില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പരിശോധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും. ലാന്‍ഡ് റവന്യൂ കമീഷണര്‍ , രജിസ്ട്രേഷന്‍ ഐജി തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളായിരിക്കും. ഈ വര്‍ഷം സെപ്റ്റംബറോടെ എല്ലാ പരാതികളിലും അന്തിമ തീരുമാനം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു.

വില്ലേജ്-താലൂക്ക് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് കലക്ടര്‍ മാസത്തില്‍ ഒരുതവണയെങ്കിലും ഓരോ സ്ഥാപനങ്ങളിലും ആകസ്മിക പരിശോധന നടത്തണം. എല്ലാ വില്ലേജ് ഓഫിസുകള്‍ക്കും സ്വന്തം കെട്ടിടം പണിയും. വില്ലേജ് ഓഫീസുകളിലെ ഉദ്യോഗസ്ഥക്ഷാമം പരിഹരിച്ച് ജോലിഭാരം ലഘൂകരിക്കുന്നതിന് കേസ്സുകള്‍ കാരണം തടസ്സപ്പെട്ടിരിക്കുന്ന പ്രൊമോഷനുകള്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് തീര്‍പ്പാക്കും. വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍ക്ക് അഞ്ച് ദിവസത്തിനകം മറുപടി ലഭ്യമാക്കണം. വര്‍ഷങ്ങളായി കൈവശംവെക്കുന്ന ഭൂമിക്ക് അര്‍ഹതപ്പെട്ടതാണെങ്കില്‍ പട്ടയം നല്‍കുമെന്ന് മന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി പി കെ ജയലക്ഷ്മി, എം ഐ ഷാനവാസ് എംപി, എംഎല്‍എമാരായ എം വി ശ്രേയാംസ്കുമാര്‍ , ഐ സിബാലകൃഷ്ണന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പൗലോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പി ഹരന്‍ , ലാന്‍ഡ് റവന്യൂ കമീഷണര്‍ കെ ബി വത്സലകുമാരി, കലക്ടര്‍ കെ ഗോപാലകൃഷ്ണഭട്ട് എന്നിവര്‍ പങ്കെടുത്തു

deshabhimani 170112

1 comment:

  1. ജില്ലയിലെ തോട്ടം, വനഭൂമി, മിച്ചഭൂമി തുടങ്ങിയ തര്‍ക്കങ്ങളാല്‍ നികുതി സ്വീകരിക്കാത്ത ഭൂമിയുടെ നികുതി താല്‍ക്കാലികമായി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കാന്‍ റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ ചേര്‍ന്ന വയനാട്ടിലെ ഭൂമി പ്രശ്നങ്ങള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്. അടുത്തമാസം ഒന്നാംതീയതി മുതല്‍ നികുതി സ്വീകരിച്ചു തുടങ്ങുക. തോട്ടഭൂമികള്‍ തരംമാറ്റിയവരുടെ നികുതിയും ഈ കൂട്ടത്തില്‍ വാങ്ങുന്നത് വയനാട്ടില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.

    ReplyDelete