Tuesday, January 17, 2012

ഷിമോഗ ആശുപത്രി പൂട്ടാന്‍ ഉത്തരവ്

ബംഗളൂരു: ഷിമോഗ തീര്‍ഥഹള്ളിയില്‍ ആശുപത്രിമാലിന്യങ്ങള്‍ക്കിടയില്‍ മനുഷ്യഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശം. ശിവമോഗ ജില്ല ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. ചെന്നബസപ്പയാണ് രണ്ടു ദിവസത്തിനകം ശിവമോഗയിലെ വിവേകാനന്ദ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയത്. ജില്ലാ മലിനീകരണ നിയന്ത്രണബോര്‍ഡും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

ഡിസംബര്‍ 30നാണ് അഞ്ച് ആണ്‍കുട്ടികളുടെയും 15 പെണ്‍കുട്ടികളുടെയും അടക്കം നാല്‍പ്പതോളം മനുഷ്യഭ്രൂണം രണ്ടു ചാക്കില്‍ കെട്ടി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പഴയ തീര്‍ഥഹള്ളി റോഡിലെ സീതമ്മ അനന്തയ്യ കമ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന കുപ്പത്തൊട്ടിയിലായിരുന്നു ഇവ ഉപേക്ഷിച്ചത്. ഏതാനും ഭ്രൂണം പ്ലാസ്റ്റിക് പെട്ടിയിലായിരുന്നു. സംഭവത്തില്‍ വിവേകാനന്ദ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഭാരതി, ശ്യാമള, കിലവാണി, മഹേന്ദ്രപ്പ എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തു. ഉന്നത ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം പാതിവഴിയിലാണ്. സംഭവം വിവാദമായതോടെ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. രജിസ്ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന് ശുപാര്‍ശ അയച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി പ്രത്യേകസംഘം അന്വേഷിക്കുന്നുണ്ട്. ഈ ആശുപത്രിയില്‍ നിയമവിരുദ്ധമായി സ്കാനിങ്ങും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും നടന്നിരുന്നു. ഉപേക്ഷിച്ച ഭ്രൂണങ്ങളില്‍ ചിലത് അംഗവൈകല്യമുള്ളവയായിരുന്നുവെന്നും ബഹുഭൂരിഭാഗവും പെണ്‍കുട്ടികളായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥസംഘം സംസ്ഥാന ആരോഗ്യവകുപ്പിന് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് കൈമാറി.

deshabhimani 170112

1 comment:

  1. ഷിമോഗ തീര്‍ഥഹള്ളിയില്‍ ആശുപത്രിമാലിന്യങ്ങള്‍ക്കിടയില്‍ മനുഷ്യഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശം. ശിവമോഗ ജില്ല ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. ചെന്നബസപ്പയാണ് രണ്ടു ദിവസത്തിനകം ശിവമോഗയിലെ വിവേകാനന്ദ ആശുപത്രി അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് നോട്ടീസ് നല്‍കിയത്. ജില്ലാ മലിനീകരണ നിയന്ത്രണബോര്‍ഡും വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.

    ReplyDelete