Tuesday, January 24, 2012

വര്‍ഗീസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമായിരുന്നു: സുപ്രിം കോടതി

ജീവനോടെ പിടികൂടിയ നക്‌സല്‍ വര്‍ഗീസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് സുപ്രിം കോടതി. നക്‌സല്‍ വര്‍ഗ്ഗീസ് വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഏപ്രില്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ്മായായ പി സദാശിവം, ചെലമേശ്വര്‍ റാവു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.

മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലക്ഷ്മണയ്ക്ക് അടിയന്തരമായി ജാമ്യം നല്‍കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉടനെ തീര്‍പ്പു കല്‍പിക്കേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അദ്ദേഹത്തിന് ആവശ്യമായ ചികിത്സ ലഭിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടെന്നും കോടതി നിരീക്ഷിച്ചു. ലക്ഷ്മണയുടെ ജീവപര്യന്തം ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലും കോടതി ഏപ്രില്‍ രണ്ടിന് പരിഗണിക്കും. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ലക്ഷ്മണ സുപ്രിം കോടതിയെ സമീപിച്ചത്.

നക്‌സല്‍ വര്‍ഗ്ഗീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടന്നായിരുന്നു പൊലീസ് ഭാഷ്യം. വര്‍ഗീസ് വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ നാല്‍പത് വര്‍ഷത്തിന് ശേഷമാണ് നീതി നടപ്പായതെന്ന് സി ബി ഐ ചൂണ്ടിക്കാട്ടി. നാല്‍പത് വര്‍ഷത്തിനു ശേഷമല്ലേ മുഖ്യസാക്ഷി കുറ്റസമ്മതം നല്‍കിയതെന്ന് കോടതി ചോദിച്ചു. സി ആര്‍ പി എഫ് കസ്റ്റഡിയിലെടുത്ത വര്‍ഗീസിനെ കേരള പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയെന്നതായിരുന്നു കേസ്. ലക്ഷ്മണയുടെ നിര്‍ദ്ദേശപ്രകാരം വര്‍ഗീസിനു നേരെ വെടിയുതിര്‍ത്ത കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റസമ്മതം നടത്തിയതോടെയാണ് കേസ് പുറത്താകുന്നത്.

janayugom 240112

1 comment:

  1. ജീവനോടെ പിടികൂടിയ നക്‌സല്‍ വര്‍ഗീസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതായിരുന്നുവെന്ന് സുപ്രിം കോടതി. നക്‌സല്‍ വര്‍ഗ്ഗീസ് വധക്കേസില്‍ മുന്‍ ഐ ജി ലക്ഷ്മണയുടെ ജാമ്യാപേക്ഷ ഏപ്രില്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ്മായായ പി സദാശിവം, ചെലമേശ്വര്‍ റാവു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.

    ReplyDelete