Monday, January 23, 2012

മുതലക്കണ്ണീര്‍ പുഴയില്‍ മുങ്ങിയും പൊങ്ങിയും പെരിയാര്‍ തീരവാസികള്‍

പ്രഭാത പ്രദോഷ നേര്‍ച്ചപോലെ പെരിയാര്‍ തീരവാസികളുടെ ജീവനുവേണ്ടി മന്ത്രിവക മുതലക്കണ്ണീര്‍ ഒഴുകാന്‍ തുടങ്ങിയിട്ട് നാളേറെയായി. മുടക്കംതെറ്റാതെ ഇടുക്കിമുതല്‍ മലബാര്‍വരെ മുല്ലപ്പെരിയാര്‍ ദുരന്തഭീഷണി വിവരിച്ച് ജനങ്ങളെ പഠിപ്പിക്കുകയാണ് സാക്ഷാല്‍ ജലമന്ത്രി. വരാന്‍പോകുന്ന ദുരന്തപ്പാച്ചിലില്‍ }തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് നെഞ്ചത്തടിച്ചും തലയില്‍ കൈവച്ചും തമിഴ്നാടിനെ ശപിച്ചും പേര്‍ത്തും കരഞ്ഞ് കണ്ണുകലങ്ങിയതിനെടുവിലാണ് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് കരുതി നേതൃസ്നേഹമുള്ള ചില അണികള്‍ അതിര്‍ത്തിയില്‍ ചിലത് കാട്ടികൂട്ടിയത്. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്നപോലെ പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കാന്‍ തമിഴ്നാടിന്റെ കാലുപിടിക്കേണ്ടിവന്നതിന് പുറമെ അവര്‍ക്ക് നല്ലബുദ്ധി തോന്നാന്‍ ഉപവാസവും "പ്രാര്‍ഥനായഞ്ജവും" തന്നെ നടത്തിനോക്കി. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ തമിഴ്നാട്ടിലെ മലയാളികള്‍ അനുഭവിച്ച ദുരിതങ്ങള്‍ക്കും കൊടിയ ക്ലേശങ്ങള്‍ക്കും കണക്കില്ല. ആക്രമണങ്ങളില്‍ ജന്മസമ്പാദ്യമെല്ലാം നഷ്ടപ്പെട്ടവരുടെ കഥ പൂര്‍ണമായി കേട്ടാല്‍ മന്ത്രിയുടെ മാത്രമല്ല എല്ലാവരുടെയും ഉറക്കം എന്നന്നേയ്ക്കുമായി നഷ്ടമാകും.
അതേസമയം സര്‍ക്കാര്‍ തലത്തില്‍ കേരളജനതയുടെ സുരക്ഷയ്ക്കായി ഒന്നും ചെയ്യാതെ തമിഴ്നാടിന് അനുകൂലമായ വാദഗതികള്‍ ഉയര്‍ത്തി പന്ത്എറിഞ്ഞ് കളിക്കുമ്പോഴും ഡാം അപകടാവസ്ഥയെക്കുറിച്ച് വിലപിക്കുന്ന മന്ത്രിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചാണ് നിവാസികള്‍ പറയുന്നത്. മുല്ലപ്പെരിയാര്‍ അണ അപകടാവസ്ഥയിലാണെന്നും വന്‍ഭൂചലനം ഉണ്ടായാല്‍ തകരുമെന്നും മന്ത്രിപറയാതെതന്നെ ആബാലവൃദ്ധംപേര്‍ക്കും അറിവുണ്ട്. വരാന്‍പോകുന്ന ദുരന്തം എങ്ങനെ ഒഴിവാക്കാമെന്നും നിവാരണ മാര്‍ഗങ്ങള്‍ എന്തെന്നും പറയാനും നടപടിയെടുക്കാനും ഉത്തരവാദിത്വമുള്ള മന്ത്രിസഭയിലെ മന്ത്രി ജനങ്ങളുടെ മാനസിക പിരിമുറുക്കവും സമ്മര്‍ദ്ദവും കൂട്ടുന്നതെന്തിനെന്നാണ് പരക്കെയുള്ള ചോദ്യം. സംഘടനാപ്രശ്നങ്ങളും ഗ്രൂപ്പ് പോരും മറ്റിതര വിഷയങ്ങളെല്ലാമുള്ള മന്ത്രിക്ക് നേരത്തെ ഉറക്കമില്ലെന്ന് പറയുന്നവരും ഏറെ.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ വിവരിച്ചതിന്റെ ഭീതി മാഞ്ഞുതുടങ്ങിയപ്പോഴാണ് തൊട്ടുപിന്നാലെ കണക്കുകള്‍ നിരത്തിയുള്ള അടുത്ത വെടിക്കെട്ട്. എന്തെങ്കിലും അപകടം സംഭവിച്ചാല്‍ 12 മിനിറ്റിനകം പകുതിഭാഗം തകര്‍ന്നുവീഴുമെന്നും 40ലധികം മീറ്റര്‍ ഉയരത്തില്‍ ജലം പൊങ്ങുമെന്നുമാണ് ഐഐടിയുടെ ഡാം ബ്രേക്ക് അനാലിസിസ് റിപ്പോര്‍ട്ടെന്നാണ് മന്ത്രി തുറന്നടിച്ചത്. ഡാം തകര്‍ന്നാല്‍ വെറും 450കുടുംബങ്ങളെ മാത്രമെ ബാധിക്കൂവെന്നും വരുന്ന വെള്ളമെല്ലാം ഇടുക്കി നോക്കിക്കൊള്ളുമെന്നുമാണ് സര്‍ക്കാരിന്റെ കണക്കായി അഡ്വേക്കറ്റ് ജനറല്‍ ദണ്ഡപാണി ഹൈക്കോടതിയില്‍ പറഞ്ഞത്. ഇത് തമിഴ്നാടും ഫലപ്രദമായി ഉപയോഗിച്ചു. തമിഴ്നാടിന്റ വാദങ്ങള്‍ക്ക് ശക്തിപകരാന്‍ വേണ്ടത് ചെയ്തുകൊടുത്ത ശേഷമാണ് ഭരണക്കാരുടെ കേരളത്തിലെ നിലവിളികള്‍ . ദുരന്തം നേരിടാന്‍ തയ്യാറായിരിക്കുക, സര്‍ക്കാരിന് ഇത്തരം കണക്ക് കാണിക്കാനെ നിര്‍വാഹമുള്ളു എന്നിങ്ങനെയുള്ള സന്ദേശമാണ് മന്ത്രി അവതരിപ്പിക്കുന്ന കണക്കുകളില്‍നിന്നും പേടിപ്പെടുത്തലുകളില്‍നിന്നുമെല്ലാം വ്യക്തമാക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഒരുവിട്ടുവീഴ്ചക്കില്ലെന്നും ഒരുമാസത്തെ അവധി കൊടുക്കുകയാണെന്നുമൊക്കെ ഭീഷണിമുഴക്കിയ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തിരുപനന്തപുരത്തെത്തിയപ്പോള്‍ എന്ത് മുല്ലപ്പെരിയാര്‍ , ഏത് മുല്ലപ്പെരിയാര്‍ , അതെല്ലാം മറന്നേക്കൂ എന്ന നിലപാട് സ്വീകരിച്ചുവെന്നും ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും കണ്ടപ്പോള്‍ കവാത്ത് മറന്നെന്നുമാണ് ജനസംസാരം. കൊഞ്ച് ചാടിയല്‍ ചട്ടിയോളം എന്ന പഴഞ്ചൊല്ലിന്റെ വിവിധ അര്‍ഥപ്രയോഗങ്ങളെക്കുറിച്ച് ഉദാഹരണസഹിതം മുഖ്യമന്ത്രി പഠിപ്പിച്ചത്രെ.

deshabhimani 230112

1 comment:

  1. പ്രഭാത പ്രദോഷ നേര്‍ച്ചപോലെ പെരിയാര്‍ തീരവാസികളുടെ ജീവനുവേണ്ടി മന്ത്രിവക മുതലക്കണ്ണീര്‍ ഒഴുകാന്‍ തുടങ്ങിയിട്ട് നാളേറെയായി. മുടക്കംതെറ്റാതെ ഇടുക്കിമുതല്‍ മലബാര്‍വരെ മുല്ലപ്പെരിയാര്‍ ദുരന്തഭീഷണി വിവരിച്ച് ജനങ്ങളെ പഠിപ്പിക്കുകയാണ് സാക്ഷാല്‍ ജലമന്ത്രി. വരാന്‍പോകുന്ന ദുരന്തപ്പാച്ചിലില്‍ }തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് നെഞ്ചത്തടിച്ചും തലയില്‍ കൈവച്ചും തമിഴ്നാടിനെ ശപിച്ചും പേര്‍ത്തും കരഞ്ഞ് കണ്ണുകലങ്ങിയതിനെടുവിലാണ് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് കരുതി നേതൃസ്നേഹമുള്ള ചില അണികള്‍ അതിര്‍ത്തിയില്‍ ചിലത് കാട്ടികൂട്ടിയത്. ഒടുവില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായെന്നപോലെ പ്രശ്നം എങ്ങനെയെങ്കിലും തീര്‍ക്കാന്‍ തമിഴ്നാടിന്റെ കാലുപിടിക്കേണ്ടിവന്നതിന് പുറമെ അവര്‍ക്ക് നല്ലബുദ്ധി തോന്നാന്‍ ഉപവാസവും "പ്രാര്‍ഥനായഞ്ജവും" തന്നെ നടത്തിനോക്കി.

    ReplyDelete