Tuesday, January 24, 2012

സിബിഐക്ക് സൗകര്യമൊരുക്കാത്ത മോഡി സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശം

അഹമ്മദാബാദ്: ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്ത ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. 2003 ജനുവരി 12ന് നരോദയില്‍ സാദിഖ് മേഹ്തറെ ക്രൈംബ്രാഞ്ച് പൊലീസ് വെടിവച്ചുകൊന്ന കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് ഓഫീസും മറ്റും ഒരുക്കാത്തതിനെയാണ് ഗുജറാത്ത് ഹൈക്കോടതി വിമര്‍ശിച്ചത്. ആറുമാസമായിട്ടും അന്വേഷകസംഘത്തിന് ഒരു സൗകര്യവും ഏര്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. ഇക്കാലയളവില്‍ എഴുത്തുകുത്തുകളല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം എല്ലാ സൗകര്യവും ഒരുക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പുനല്‍കി. ഗാന്ധിനഗറില്‍ 2,500 ചതുരശ്ര അടിയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യത്തോടെയുള്ള ഓഫീസ് നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

ഹൈക്കോടതി ഇടപെട്ടാണ് സാദിഖ് ഏറ്റുമുട്ടല്‍ കേസ് ഗുജറാത്ത് പൊലീസില്‍നിന്ന് സിബിഐയ്ക്ക് വിട്ടത്. കഴിഞ്ഞ ജൂണ്‍ 16ന് കേസ് ഏല്‍പ്പിക്കുമ്പോള്‍ ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ , ആറുമാസം കൂടി സമയം നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണ സംവിധാനത്തിന് സൗകര്യമെന്നും ഇല്ലെന്നും ഹോട്ടലുകളിലും സര്‍ക്കാര്‍ വിശ്രമ കേന്ദ്രങ്ങളിലും മറ്റുമാണ് പ്രവര്‍ത്തിക്കുന്നതെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി നടപടി. കേസ് ഫെബ്രുവരി ഏഴിന് വീണ്ടും കോടതി പരിഗണിക്കും.

മലേഗാവ് കേസില്‍ ജയിലിലായ മുന്‍ സൈനികന്‍ സ്ഥാനാര്‍ഥി

ലഖ്നൗ: മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും മുന്‍ മേജറുമായ രമേശ് ഉപാധ്യായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡ് തലോജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രമേശ് അഖില ഭാരത് ഹിന്ദു മഹാസഭാ സ്ഥാനാര്‍ഥിയായി ബൈരിയ മണ്ഡത്തിലാണ് പത്രിക നല്‍കിയത്. 2008 സെപ്തംബര്‍ 29ന് ആറുപേരുടെ മരണത്തിനും നൂറിലധികംപേരുടെ മരണത്തിനും ഇടയാക്കിയ മലേഗാവ് സ്ഫോടനത്തില്‍ പ്രധാന പ്രതി ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിനൊപ്പം ഗൂഢാലോചന നടത്തിയതിനാണ് രമേശ് അറസ്റ്റിലായത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ 12 പേരെയാണ് അറസ്റ്റ്ചെയ്തത്. മൂന്നുപേര്‍ക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ശ്രീരാമസേനയെ നിരോധിക്കില്ല: കര്‍ണാടക മന്ത്രി

ബംഗളൂരു: ശ്രീരാമസേനയെ കര്‍ണാടകത്തില്‍ നിരോധിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി ആര്‍ അശോക്. ബിജാപുരിലെ സിന്ദഗി താലൂക്ക് ഓഫീസില്‍ പുതുവത്സരദിനത്തില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സേനയുടെ പങ്ക് വെളിപ്പെട്ടെങ്കിലും ഇപ്പോള്‍ സംഘടന നിരോധിക്കാനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിന്ദഗി സംഭവത്തില്‍ ശ്രീരാമസേനയാണ് പാക് പതാക ഉയര്‍ത്തിയതെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂര്‍ണമായശേഷമേ സംഘടന നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ- മന്ത്രി പറഞ്ഞു. പുതുവത്സരദിനത്തില്‍ ശ്രീരാമസേനാ പ്രവര്‍ത്തകര്‍ സിന്ദഗി താലൂക്ക് ഓഫീസില്‍ പാക് പതാക ഉയര്‍ത്തിയത് വര്‍ഗീയ കലാപം ലക്ഷ്യമിട്ടാണ്. സംഭവവുമായി ബന്ധപ്പെട്ട് സേനാ പ്രവര്‍ത്തകരായ ആറ് കോളേജ് വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റുചെയ്തു.

deshabhimani 240112

1 comment:

  1. ഏറ്റുമുട്ടല്‍കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന് ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താത്ത ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശം. 2003 ജനുവരി 12ന് നരോദയില്‍ സാദിഖ് മേഹ്തറെ ക്രൈംബ്രാഞ്ച് പൊലീസ് വെടിവച്ചുകൊന്ന കേസ് അന്വേഷിക്കുന്ന സിബിഐയ്ക്ക് ഓഫീസും മറ്റും ഒരുക്കാത്തതിനെയാണ് ഗുജറാത്ത് ഹൈക്കോടതി വിമര്‍ശിച്ചത്. ആറുമാസമായിട്ടും അന്വേഷകസംഘത്തിന് ഒരു സൗകര്യവും ഏര്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടെന്ന് ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു. ഇക്കാലയളവില്‍ എഴുത്തുകുത്തുകളല്ലാതെ മറ്റൊന്നും സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിനകം എല്ലാ സൗകര്യവും ഒരുക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഉറപ്പുനല്‍കി. ഗാന്ധിനഗറില്‍ 2,500 ചതുരശ്ര അടിയില്‍ ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സൗകര്യത്തോടെയുള്ള ഓഫീസ് നല്‍കുമെന്നാണ് സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

    ReplyDelete