Thursday, January 12, 2012

ക്യൂബയുടെ പാത സോഷ്യലിസത്തിന്റേത്

ക്യൂബന്‍ ജനതയുടെ ലക്ഷ്യം സോഷ്യലിസമാണെന്നും അവരെ നയിക്കുന്ന തത്വശാസ്ത്രം മാര്‍ക്‌സിസം-ലെനിനിസമാണെന്നും ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അബലാര്‍ഡൊ കുവെതൊസോസ പറഞ്ഞു. ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികം പ്രമാണിച്ച് സി പി ഐ ആസ്ഥാനമായ അജയ്ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവത്തെ ഉന്മൂലനം ചെയ്യാനുള്ള സാമ്രാജ്യത്വകുതന്ത്രങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രം മുന്നേറിയതെന്ന് ക്യൂബന്‍ അംബാസഡര്‍ പറഞ്ഞു. വിപ്ലവത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിലും ക്യൂബന്‍ ജനതക്കൊപ്പം നിലകൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും സോസ നന്ദി പ്രകാശിപ്പിച്ചു.

ഇറാഖിനെയും അഫ്ഗാനിസ്ഥാനെയും നശിപ്പിച്ച ശേഷം, ഭരണമാറ്റങ്ങളുടെ പേരില്‍ മധ്യപൂര്‍വദേശത്തെ രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്ന അമേരിക്കന്‍ ഗവണ്‍മെന്റിനെ ക്യൂബന്‍ അംബാസഡര്‍ നിശിതമായി വിമര്‍ശിച്ചു. വിപ്ലവാനന്തരം അമേരിക്കന്‍ സാമ്രാജ്യത്വശക്തിയും അവരുടെ കൂട്ടാളികളും ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങളെ ശത്രുതാപരമായ നടപടികളേയും അതിജീവിച്ചുകൊണ്ടാണ് ക്യൂബ ജനങ്ങളുടെ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു മുന്നേറിയത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം ക്യൂബയും തകരുമെന്നായിരുന്നു പിന്നീടുണ്ടായ പ്രചാരണം. പക്ഷേ, അവരുടെ പ്രവചനങ്ങളെല്ലാം പൊളിഞ്ഞു. ഇപ്പോള്‍ അവര്‍ പറയുന്നത് ഞങ്ങള്‍ സോഷ്യലിസത്തിന്റെ പാതയില്‍ മാറ്റം വരുത്തുന്നുവെന്നാണ്.

ജനാധിപത്യപരമായി ചര്‍ച്ച ചെയ്താണ് ക്യൂബയില്‍ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. വിവിധ വിഭാഗം ജനങ്ങളില്‍ നിന്നും ആറുലക്ഷം ഭേദഗതികളാണ് ലഭിച്ചത്. അവയെല്ലാം പരിഗണിച്ച ശേഷമാണ് സോഷ്യലിസത്തിന്റെ പാതയിലൂടെ തന്നെ മുന്നേറാനുള്ള വിജയകരമായ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. തെറ്റുകളില്‍ നിന്നും പാഠങ്ങളുള്‍ക്കൊള്ളുകയും തിരുത്തുകയും ചെയ്യും. ഉത്പാദനം വര്‍ധിപ്പിക്കുകയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

വിപ്ലവം നടത്തുകയും അതിന്റെ ലക്ഷ്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്ത ക്യൂബന്‍ ജനതയ്ക്ക് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഭംഗുരമായ പിന്തുണയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി എ ബി ബര്‍ധന്‍ പറഞ്ഞു. ക്യൂബ കൈവരിച്ച നേട്ടങ്ങള്‍ ലോകമൊട്ടാകെ ചൂഷണമുക്തമായ ഒരു സമൂഹത്തിന് വേണ്ടി പൊരുതുന്ന ജനതകള്‍ക്ക് പ്രചോദനമേകുന്നതാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളാലും മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളാലും ക്ലേശിക്കുന്ന ജനതകളെ സഹായിക്കാന്‍ ക്യൂബയിലെ കമ്മ്യൂണിസ്റ്റുകാര്‍ നീട്ടിയ സഹായഹസ്തം ബര്‍ധന്‍ അനുസ്മരിച്ചു. മെഡിക്കല്‍ സംഘങ്ങളെയും സാങ്കേതികവിദഗ്ധരേയും അയച്ചുകൊണ്ടാണ് ക്യൂബ സഹായമെത്തിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കിക്കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും ക്യൂബ സഹായമെത്തിക്കുന്നു.

ക്യൂബന്‍ വിപ്ലവത്തിന്റെ വീര്യം കെടുത്താന്‍ സാമ്രാജ്യത്വ ഗൂഢാലോചനകള്‍ക്ക് കഴിയില്ലായെന്നും ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയുടെയും ഒരു ചെറിയ രാഷ്ട്രമായ ഇസ്രയേലിന്റേതും ഒഴിച്ചുള്ള പിന്തുണ ക്യൂബയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ബര്‍ധന്‍ ചൂണ്ടിക്കാട്ടി.

സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജിത് കൗര്‍ അധ്യക്ഷയായിരുന്നു. സി പി ഐ സെക്രട്ടറി അതുല്‍കുമാര്‍ അന്‍ജാന്‍ നന്ദി പ്രകാശിപ്പിച്ചു.

janayugom 120112

1 comment:

  1. ക്യൂബന്‍ ജനതയുടെ ലക്ഷ്യം സോഷ്യലിസമാണെന്നും അവരെ നയിക്കുന്ന തത്വശാസ്ത്രം മാര്‍ക്‌സിസം-ലെനിനിസമാണെന്നും ഇന്ത്യയിലെ ക്യൂബന്‍ അംബാസഡര്‍ അബലാര്‍ഡൊ കുവെതൊസോസ പറഞ്ഞു. ക്യൂബന്‍ വിപ്ലവത്തിന്റെ വാര്‍ഷികം പ്രമാണിച്ച് സി പി ഐ ആസ്ഥാനമായ അജയ്ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിപ്ലവത്തെ ഉന്മൂലനം ചെയ്യാനുള്ള സാമ്രാജ്യത്വകുതന്ത്രങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടാണ് രാഷ്ട്രം മുന്നേറിയതെന്ന് ക്യൂബന്‍ അംബാസഡര്‍ പറഞ്ഞു. വിപ്ലവത്തിന്റെ സംരക്ഷണത്തിനും ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളിലധിഷ്ഠിതമായ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളിലും ക്യൂബന്‍ ജനതക്കൊപ്പം നിലകൊണ്ട ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിക്കും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും ഇന്ത്യന്‍ ജനതയ്ക്കും സോസ നന്ദി പ്രകാശിപ്പിച്ചു.

    ReplyDelete