Saturday, January 7, 2012

എല്‍എഫ് സമരം: മാനേജ്മെന്റ് പ്രതികാരനടപടി തുടങ്ങി

അങ്കമാലി: എല്‍എഫ് ആശുപത്രി നേഴ്സുമാരുടെ സമരത്തിനെതിരെ മാനേജ്മെന്റ് പ്രതികാരനടപടി തുടങ്ങി. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചുപൂട്ടുമെന്നറിയിച്ചുള്ള നോട്ടീസ് പതിച്ചു. ശനിയാഴ്ച ഒരുമണിക്കകം ഹോസ്റ്റലില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്.

ഇതിനിടെ, പെണ്‍കുട്ടികള്‍മാത്രമുള്ളപ്പോള്‍ ഹോസ്റ്റലില്‍ കയറി ഫോട്ടോയെടുത്തത് വിവാദമായി. ഇതേത്തുടര്‍ന്ന് അലോസരമുണ്ടാവുകയുംചെയ്തു. ബോധപൂര്‍വം പ്രശ്നങ്ങളുണ്ടാക്കി നേഴ്സുമാരെ കള്ളക്കേസില്‍ കുടുക്കാനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ് ഫോട്ടോയെടുക്കലെന്ന് യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ നേതാക്കളായ ബെല്‍ജോ ഏലിയാസും ബിന്റോ പോളും പറഞ്ഞു. ഹോസ്റ്റല്‍ -കാന്റീന്‍ ഫീസ് മുന്‍ക്കൂറായി വാങ്ങിയിട്ടുള്ളതാണെന്ന് ഇരുവരും ചൂണ്ടിക്കാട്ടി.

ഫോട്ടോയെടുത്തതില്‍ പ്രതിഷേധിച്ചപ്പോള്‍ ഫോട്ടോഗ്രാഫറെ സംഘംചേര്‍ന്നു മര്‍ദിച്ചെന്നായി. 15 പേരെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലീസില്‍ സമ്മര്‍ദംചെലുത്തുകയാണ്. എല്‍എഫ് ആശുപത്രിയിലെ ഫോട്ടോഗ്രാഫറെക്കൊണ്ടാണ് ഫോട്ടോയെടുപ്പിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. എല്‍എഫ് മാനേജ്മെന്റിന്റെ അന്യായ നടപടിയില്‍ നേഴ്സസ് അസോസിയേഷന്‍ പ്രതിഷേധിച്ചു. അതേസമയം, ആശുപത്രിമുറ്റത്ത് ഗതാഗതംതടഞ്ഞ് സമരം നടത്തിക്കൊണ്ടിരിക്കുന്നവരുടെ ചിത്രമെടുത്തശേഷം ഹോസ്റ്റലിനുമുമ്പില്‍ നോട്ടീസ് പതിക്കുന്നതിനു പോയി മടങ്ങുമ്പോള്‍ ആശുപത്രിജീവനക്കാരനും ഫോട്ടോഗ്രാഫറുമായ മെല്‍ജോ ദേവസിക്കുട്ടിയെ സമരക്കാര്‍ മര്‍ദിക്കുകയായിരുന്നെന്ന് മാനേജ്മെന്റ് അറിയിച്ചു. ഒടുവില്‍ പൊലീസ് എത്തിയപ്പോഴാണ് സംഘം പിരിഞ്ഞുപോയതെന്നും മാനേജ്മെന്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 070112

2 comments:

  1. സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം തൃശൂര്‍ ഏരിയ സെക്രട്ടറി പി കെ ഷാജന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. സലീല്‍ അധ്യക്ഷനായി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി സി രാമകൃഷ്ണന്‍ , കെജിഎന്‍എ ജനറല്‍ സെക്രട്ടറി കെ രവീന്ദ്രനാഥന്‍ , പ്രൈവറ്റ് ഹോസ്പിറ്റല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി സ്റ്റാന്‍ലിന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഇ പി കെ സുഭാഷിതന്‍ സ്വാഗതവും താലൂക്ക് സെക്രട്ടറി പി ആര്‍ രമേശ് നന്ദിയും പറഞ്ഞു.

    ReplyDelete
  2. മലപ്പുറം: ജില്ലയിലെ മൊത്തം നേഴ്സുമാരുടെ നാലിലൊന്ന് ഭാഗം വരുന്ന എന്‍ആര്‍എച്ച്എം നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിജപ്പെടുത്തി വര്‍ധിപ്പിച്ച് നല്‍കണമെന്ന് കേരള ഗവ. നേഴ്സസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയില്‍ എന്‍ആര്‍എച്ച്എമ്മിന് കീഴില്‍ 125 സ്റ്റാഫ് നേഴ്സുമാര്‍ ജോലി ചെയ്യുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഇവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവരുടെ അടിസ്ഥാനശമ്പളം 7,480 രൂപയായി നിജപ്പെടുത്തിയിരുന്നു. പിന്നീട് കഴിഞ്ഞ ശമ്പള കമീഷന്‍ പ്രകാരം നേഴ്സുമാരുടെ ശമ്പളം 13,900 രൂപയായി വര്‍ധിച്ചു. എന്നാല്‍ ഇത് അനുവദിച്ച് നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. എന്‍ആര്‍എച്ച്എമ്മിന് കീഴില്‍ ഡോക്ടര്‍മാരുടെ ശമ്പളം 27,000 രൂപയും ദിവസവേതനക്കാരായ സ്വീപര്‍മാര്‍ക്ക് 9000 രൂപയും നല്‍കുമ്പോഴാണ് നേഴ്സുമാരോട് വിവേചനം കാട്ടുന്നതെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പുതുക്കിയ ശമ്പളകമീഷന്‍ പ്രകാരം എന്‍ആര്‍എച്ച്എം നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം നിജപ്പെടുത്തി വേതനം വര്‍ധിപ്പിച്ച് നല്‍കണമെന്ന് കെജിഎന്‍എ ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ അനിത അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ വി ജയിംസ്, പി അനിത എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി ടി നുസൈബ സ്വാഗതവും പി പുഷ്പലത നന്ദിയും പറഞ്ഞു.

    ReplyDelete