Tuesday, January 3, 2012

നായര്‍ സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം ഏറ്റെടുക്കേണ്ട

യുഡിഎഫിന്റെ കേന്ദ്ര വിധേയത്വം കേരളത്തിന് ദോഷമായി: പിണറായി

കൊല്ലം: യുഡിഎഫിന്റെ വിധേയത്വ രാഷ്ട്രീയം കേരളത്തിന് അര്‍ഹമായ പലതും നഷ്ടപ്പെടുത്തുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി കൊല്ലം ജില്ലാ സമ്മേളനം ഇ ബാലാനന്ദന്‍ നഗറില്‍ (സി കേശവന്‍ സ്മാരക ടൗണ്‍ഹാള്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രസര്‍ക്കാര്‍ തള്ളുന്ന അവസ്ഥയാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിതന്നെ കേരളത്തിലും അധികാരത്തില്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നായിരുന്നു പ്രചാരണം. പ്രധാനമന്ത്രിയെ കാണാന്‍ മൂന്നുനാലു ദിവസം കെട്ടിക്കിടക്കേണ്ട അവസ്ഥയാണ് ഉമ്മന്‍ചാണ്ടിക്ക്. അതേസമയം, ചിലരെ കാണാന്‍ പ്രധാനമന്ത്രി അങ്ങോട്ടു പോകുകയും ആവശ്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്യുന്നു. ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. കേരളത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് തരാന്‍ പോകുകയാണെന്നാണ് രണ്ടു മാസം മുമ്പ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ , പാക്കേജും കൊണ്ട് ബംഗാള്‍ പോയി. കേരളത്തിനു കിട്ടിയത് വട്ടപ്പൂജ്യം. മെട്രോറെയില്‍ പദ്ധതിക്കായി മുംബൈയ്ക്ക് 471 കോടി രൂപയും ഹൈദരാബാദിന് 1458 കോടിയും ചെന്നൈയ്ക്ക് 2190 കോടിയും ബംഗളൂരുവിന് 1634 കോടിയും നല്‍കി. അതേ സമയം, കൊച്ചി മെട്രോയ്ക്ക് അംഗീകാരം തരാന്‍പോലും കേന്ദ്രം തയ്യാറായില്ല. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പദ്ധതി വരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുപരിധി വരെ കാര്യങ്ങള്‍ ചെയ്തതാണ്. എന്നാല്‍ , പദ്ധതി ഇന്ന് അട്ടിമറിക്കുകയാണ്. കാര്യക്ഷമത തെളിയിച്ച പൊതുമേഖലാ സ്ഥാപനമായ ഡിഎംആര്‍സിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാമെന്നിരിക്കെ ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് നീക്കം. വഴിവിട്ട കാര്യങ്ങള്‍ നടത്താനുള്ള ദുര്‍മോഹികളാണ് ഇതിനു പിന്നില്‍ . ഇതില്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണപക്ഷത്തിലെ ആരെല്ലാം എന്നേ ഇനി പുറത്തുവരാനുള്ളൂ.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അവസ്ഥയിലേക്ക് നാട് തിരിച്ചു പോകുകയാണ്. കൊള്ളയും കൊള്ളിവയ്പും കൊലപാതകങ്ങളും വ്യാപകമാകുന്നു. സാധാരണ സര്‍ക്കാര്‍ ജീവനക്കാരന്റെ സ്ഥലംമാറ്റത്തില്‍ പോലും വ്യാപക അഴിമതി നടക്കുന്നു. ഭൂപരിഷ്കരണം അട്ടിമറിക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാനിരുന്ന 5751 കോടിയുടെ പദ്ധതികള്‍ അട്ടിമറിച്ചു. ലോഡ് ഷെഡിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. പവര്‍ കട്ട് പിന്നാലെ വരും. തീവ്രവാദികളുടെ അടക്കം ഇടപെടലുണ്ടായെന്ന് സംശയിക്കുന്ന കാസര്‍കോട് അക്രമത്തില്‍ അന്വേഷണം ഇല്ലാതാക്കിയ ലീഗിന്റെ നടപടി ഒരു രാഷ്ട്രീയ പാര്‍ടിക്ക് ചേര്‍ന്നതല്ല. തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന നയമാണ് ലീഗിന്റേതെന്നും പിണറായി പറഞ്ഞു.

നായര്‍ സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം ഏറ്റെടുക്കേണ്ട

കൊല്ലം: നായര്‍ സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം ഏതെങ്കിലുമൊരു സംഘടനയ്ക്ക് ഉണ്ടെന്നു പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ . "നിങ്ങള്‍ നടത്തിയ ചടങ്ങ് യുഡിഎഫ് വേദിയായി തോന്നുന്നുവെങ്കില്‍ അതിന് ഞങ്ങളുടെ മേക്കിട്ടു കുത്തിയിട്ടു കാര്യമില്ല"-പിണറായി പറഞ്ഞു. പെരുന്നയില്‍ മന്നം ജയന്തി ആഘോഷത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നടത്തിയ പ്രസ്താവനയെ സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിക്കുകയായിരുന്നു പിണറായി.

യുഡിഎഫ് സര്‍ക്കാരിനെപ്പറ്റി യുഡിഎഫുകാര്‍ക്കുപോലും മതിപ്പില്ലാത്ത കാലത്താണ് ഒരു സംഘടന യുഡിഎഫ് അനുകൂല പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണ വിജയമാണെന്നും നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നുവെന്നും ആണ് അവര്‍ പറയുന്നത്. അതിനിടയില്‍ എല്‍ഡിഎഫിന് ഒരു കുത്തും. "ഞങ്ങള്‍ ഒരു ജാതിക്കും എതിരല്ല. എന്നാല്‍ , ഏതെങ്കിലുമൊരു കൂട്ടര്‍ നായര്‍ സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെട്ടാല്‍ അത് അംഗീകരിക്കാനാകില്ല. എല്ലാ മതക്കാരും ജാതിക്കാരും അണിനിരന്നിട്ടുള്ള പ്രസ്ഥാനമാണ് ഞങ്ങളുടേത്".

"സംസ്ഥാനത്തെ ഏതെങ്കിലും ജാതി-മത വിഭാഗത്തോട് ഞങ്ങള്‍ എന്തെങ്കിലും ചെയ്തോ. പൊതുധാരയ്ക്ക് അനുസൃതമായ നടപടികള്‍ മാത്രമേ ഞങ്ങള്‍ സ്വീകരിക്കുന്നുള്ളൂ. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവന് സംവരണം വേണമെന്ന് ഇന്ത്യയില്‍ ആദ്യം ആവശ്യപ്പെട്ടത് സിപിഐ എം ആണെന്നത് മറക്കേണ്ട. ഏതെങ്കിലും നാലുവോട്ട് പോരട്ടെയെന്നു കരുതിയല്ല ഇത് പറഞ്ഞത്. ഏതുജാതി, ഏതു മതം എന്നു നോക്കിയല്ല ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നത്. ഞങ്ങള്‍ എന്നും പാവപ്പെട്ടവര്‍ക്കൊപ്പമാണ്. നിങ്ങള്‍ പുറംചൊറിയുമ്പോഴും അവര്‍ വലിയ കുഴപ്പത്തിലാണെന്ന് ഓര്‍ക്കണം. കൂടെനിന്ന് മുന്നണിക്കു നേതൃത്വം നല്‍കിയവര്‍ തന്നെ ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ രംഗത്തു വന്നിരിക്കുകയാണ്"-പിണറായി പറഞ്ഞു.

deshabhimani 030112

1 comment:

  1. നായര്‍ സമുദായത്തിന്റെയാകെ അട്ടിപ്പേറവകാശം ഏതെങ്കിലുമൊരു സംഘടനയ്ക്ക് ഉണ്ടെന്നു പറഞ്ഞാല്‍ അതൊന്നും അംഗീകരിക്കാനാകില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ . "നിങ്ങള്‍ നടത്തിയ ചടങ്ങ് യുഡിഎഫ് വേദിയായി തോന്നുന്നുവെങ്കില്‍ അതിന് ഞങ്ങളുടെ മേക്കിട്ടു കുത്തിയിട്ടു കാര്യമില്ല"-പിണറായി പറഞ്ഞു. പെരുന്നയില്‍ മന്നം ജയന്തി ആഘോഷത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നടത്തിയ പ്രസ്താവനയെ സിപിഐ എം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിക്കുകയായിരുന്നു പിണറായി.

    ReplyDelete