Friday, July 13, 2012

കള്ളി വെളിച്ചത്തായപ്പോള്‍ കൂക്കിവിളി


നെല്‍വയല്‍ നികത്തലിന് സാധുത നല്‍കിയതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയം പൊട്ടിത്തെറിയില്‍ കലാശിക്കുമെന്ന് ഉറപ്പായിരുന്നു. ചൂടേറിയ വാദപ്രതിവാദത്തിനൊടുവില്‍ ഇറങ്ങിപ്പോക്കില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷേ, മറ്റു ചിലത് പ്രതീക്ഷിച്ച ഭരണപക്ഷം ഇറങ്ങിപ്പോക്കില്‍ തൃപ്തരായില്ല. നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കിയത് വെളിച്ചത്തായതിന്റെ ബേജാറ് തീര്‍ക്കാന്‍ മറ്റുവഴികളൊന്നും ഭരണപക്ഷത്തിനു മുമ്പിലുണ്ടായിരുന്നില്ല. വാക്കൗട്ട് പ്രഖ്യാപിച്ച് ഇരിപ്പിടംവിട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഭരണപക്ഷത്തെ യുവ അംഗം വി എസിനെ അധിക്ഷേപിച്ച് ആംഗ്യം കാട്ടിയപ്പോള്‍ മറ്റുചിലര്‍ മേളകൊഴുപ്പ് പകര്‍ന്നത് കൂകിവിളിച്ചാണ്.

പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും ഇതില്‍ ക്ഷുഭിതരായി. ഇറങ്ങിപ്പോയ പ്രതിപക്ഷ അംഗങ്ങളും തിരികെയെത്തി. പിന്നെ കൂട്ടപ്പൊരിച്ചിലാണ് അരങ്ങേറിയത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചതോടെ സ്പീക്കര്‍ സഭ നിര്‍ത്തി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ മുന്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ മികച്ച ഫോമിലാണ് പ്രശ്നം അവതരിപ്പിച്ചത്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വൈകാരികമായി അദ്ദേഹം പ്രശ്നത്തിന്റെ തീവ്രത വരച്ചുകാട്ടിയപ്പോള്‍ സഭ നിശബ്ദം കേട്ടിരുന്നു. വയലുകളുടെ മരണക്കുറിപ്പാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുല്ലക്കര പറഞ്ഞു. നീര്‍ത്തട സംരക്ഷണ നിയമത്തെ ശക്തിപ്പെടുത്തുന്നതിനു പകരം ശിശുഹത്യയാണ് നടത്തിയത്. ഈ കൊടുംപാതകത്തില്‍ ചരിത്രം യുഡിഎഫിന് മാപ്പുനല്‍കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മന്ത്രിസഭയിലെ ചിലരെ ഭൂമാഫിയ ഹൈജാക്ക് ചെയ്തെന്നും മുല്ലക്കര ചൂണ്ടിക്കാട്ടി. മുല്ലക്കരയുടെ അവതരണ പാടവത്തിനുമുമ്പില്‍ ഭരണപക്ഷം മൗനംപൂണ്ടു. പ്രതിരോധിക്കാന്‍ വഴിതേടിയ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തെയാണ് അവലംബിച്ചത്. 2008 വരെയുള്ള നിലംനികത്തലിന് സാധുത നല്‍കുമെന്ന് മുന്‍ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞതല്ലാതെ ഉത്തരവ് ഇറക്കിയില്ലെന്ന് കോടിയേരി വ്യക്തമാക്കി. മുന്‍ സര്‍ക്കാരിന്റെ ബജറ്റിനെ പിന്തുണച്ച മുല്ലക്കര കൂട്ടുപ്രതിയാണെന്നായി മന്ത്രിയുടെ വാദം. ഇത്തരം നിന്ദ്യമായ പരാമര്‍ശങ്ങള്‍ പാടില്ലെന്ന് അംഗങ്ങളുടെ പെരുമാറ്റച്ചട്ടം ഉദ്ധരിച്ച് സി ദിവാകരന്‍ ചൂണ്ടിക്കാട്ടി. പ്രയോഗങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വ്യക്തമാക്കി. എല്ലാം നീക്കംചെയ്യാന്‍ തീരുമാനിച്ചാല്‍ പിന്നെ സഭാരേഖയില്‍ ഒന്നും കാണില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂട്ടുപ്രതിയെന്ന സംബോധന റവന്യൂമന്ത്രി പിന്‍വലിച്ചതോടെ പ്രശ്നം തീര്‍ന്നു. റവന്യൂമന്ത്രിക്കു പിന്നാലെ വിശദീകരണം നല്‍കിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കഴിഞ്ഞ സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗമാണ് ആയുധമാക്കിയത്. ആറന്മുള വിമാനത്താവളത്തിന് 2500 ഏക്കര്‍ നിലംനികത്താന്‍ മുന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇത് ചോദ്യംചെയ്തതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങി. ആറന്മുള വിമാനത്താവളത്തിന് മുഖ്യമന്ത്രി പറഞ്ഞ നിലയില്‍ നിലംനികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് തിരിച്ചടിച്ചു. ആറന്മുള വിമാനത്താവളം ചില പ്രമാണിമാര്‍ക്കുവേണ്ടി മാത്രമാണെന്നും അത് നടക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിലംനികത്തിയത് സാധൂകരിച്ച മന്ത്രിസഭാ തീരുമാനത്തെയും അദ്ദേഹം ചോദ്യംചെയ്തു. പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രഖ്യാപിച്ച് ഇറങ്ങിയ സമയത്താണ് ഭരണപക്ഷത്ത് അധിക്ഷേപകരമായ നീക്കമുണ്ടായത്. സഭ ബഹളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് സ്പീക്കര്‍ നടപടി നിര്‍ത്തി ഇരുപക്ഷവുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒരു മണിക്കൂറിനുശേഷം വീണ്ടും ചേര്‍ന്നെങ്കിലും പ്രതിപക്ഷം നിലപാട് മാറ്റിയില്ല. ശൂന്യവേളയിലെ നടപടി റദ്ദാക്കി ധനബില്‍ പരിഗണിച്ചെങ്കിലും ചര്‍ച്ച ഒഴിവാക്കി. ധനബില്‍ ചര്‍ച്ചചെയ്യാതെ പോകുന്നത് ജനാഭിലാഷത്തിന് എതിരാണെന്നായിരുന്നു സ്പീക്കറുടെ നിലപാട്. ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
(കെ ശ്രീകണ്ഠന്‍)

deshabhimani 130712

2 comments:

  1. നെല്‍വയല്‍ നികത്തലിന് സാധുത നല്‍കിയതിനെക്കുറിച്ചുള്ള അടിയന്തര പ്രമേയം പൊട്ടിത്തെറിയില്‍ കലാശിക്കുമെന്ന് ഉറപ്പായിരുന്നു. ചൂടേറിയ വാദപ്രതിവാദത്തിനൊടുവില്‍ ഇറങ്ങിപ്പോക്കില്‍ കാര്യങ്ങള്‍ അവസാനിക്കുമെന്നാണ് കരുതിയത്. പക്ഷേ, മറ്റു ചിലത് പ്രതീക്ഷിച്ച ഭരണപക്ഷം ഇറങ്ങിപ്പോക്കില്‍ തൃപ്തരായില്ല. നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കിയത് വെളിച്ചത്തായതിന്റെ ബേജാറ് തീര്‍ക്കാന്‍ മറ്റുവഴികളൊന്നും ഭരണപക്ഷത്തിനു മുമ്പിലുണ്ടായിരുന്നില്ല. വാക്കൗട്ട് പ്രഖ്യാപിച്ച് ഇരിപ്പിടംവിട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഭരണപക്ഷത്തെ യുവ അംഗം വി എസിനെ അധിക്ഷേപിച്ച് ആംഗ്യം കാട്ടിയപ്പോള്‍ മറ്റുചിലര്‍ മേളകൊഴുപ്പ് പകര്‍ന്നത് കൂകിവിളിച്ചാണ്.

    ReplyDelete
  2. നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കിയത് വെളിച്ചത്തായതിന്റെ ബേജാറ് തീര്‍ക്കാന്‍ മറ്റുവഴികളൊന്നും ഭരണപക്ഷത്തിനു മുമ്പിലുണ്ടായിരുന്നില്ല. വാക്കൗട്ട് പ്രഖ്യാപിച്ച് ഇരിപ്പിടംവിട്ട പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെയാണ് അവര്‍ ലക്ഷ്യമിട്ടത്. ഭരണപക്ഷത്തെ യുവ അംഗം വി എസിനെ അധിക്ഷേപിച്ച് ആംഗ്യം കാട്ടിയപ്പോള്‍ മറ്റുചിലര്‍ മേളകൊഴുപ്പ് പകര്‍ന്നത് കൂകിവിളിച്ചാണ്.seethi haji sambhavam aano..

    ReplyDelete