Monday, August 13, 2012

കസ്റ്റഡി കൊലപാതകം വീണ്ടും

പൊലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദനത്തിനിരയായ റിമാന്‍ഡ് പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം ശാസ്താംകോട്ട ഐവര്‍കാല മാനവിള വീട്ടിലെ അജികുമാര്‍ (40) ആണ് ക്രൂരമായ പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അജികുമാറിന്റെ ദാരുണമായ അന്ത്യം. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ കസ്റ്റഡിമരണമാണ്. ബിഹാര്‍ സ്വദേശി സത്നാംസിങ് ആഗസ്ത് നാലിനാണ് ജുഡീഷ്യല്‍കസ്റ്റഡിയില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. സമാനമായ മര്‍ദനത്തിനാണ് അജികുമാറും ഇരയായത്. സത്നാംസിങ്ങിനൊപ്പം അതേ പൊലീസ് വാഹനത്തിലാണ് അജികുമാറിനെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 കീച്ചപ്പള്ളി ദേവീവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ റബര്‍തോട്ടത്തിലെ റബര്‍പുര സൂക്ഷിപ്പുകാരനായ അജികുമാറിനെ റബര്‍പുര കത്തിനശിച്ചതിന്റെ പേരിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് ചേര്‍ത്ത് പ്രതിയാക്കി ജയിലിലടച്ചത്. കസ്റ്റഡിയിലെടുത്ത അജികുമാറിനെ രണ്ടുദിവസം സ്റ്റേഷനില്‍ ക്രൂരമായി തല്ലിച്ചതച്ചു. കുറ്റം സമ്മതിപ്പിച്ചാണ് മൂന്നാംദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നെയും ഒരുദിവസം സ്റ്റേഷനില്‍ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വച്ചു. ഇതിനിടയില്‍ കാണാന്‍ വന്ന ബന്ധുക്കളുടെ മുന്നിലും അജികുമാര്‍ കുഴഞ്ഞുവീണു. ബന്ധുക്കള്‍ കേണപേക്ഷിച്ചശേഷം ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും അവിടെ കിടത്തിച്ചികിത്സയ്ക്ക് അനുവദിക്കാതെ സ്റ്റേഷനിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നെയും ഒരുദിവസം കഴിഞ്ഞതോടെ മൃതപ്രായനായി. ഈ അവസ്ഥയിലാണ് മജിസ്ട്രേട്ടിനുമുന്നില്‍ ഹാജരാക്കിയത്. പൊലീസ് ജീപ്പില്‍നിന്ന് ഇറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലായിരുന്ന ഇയാളെ റിമാന്‍ഡ് ചെയ്യുന്നതിന് മജിസ്ട്രേട്ടിന് ജീപ്പിനടുത്തേക്ക് വരേണ്ടിവന്നു.

ജൂലൈ 30നാണ് റബര്‍പുര കത്തിയ കേസില്‍ അജികുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. 30നും 31നും "ശാസ്ത്രീയമായി" ചോദ്യംചെയ്തു. ഒന്നിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്്. മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയത് രണ്ടിനുമാത്രം. പൊലീസ് ജീപ്പിനടുത്തുവന്ന പ്രതിയെ കണ്ട ജഡ്ജി റിമാന്‍ഡ് രേഖപ്പെടുത്തിയശേഷം കൊല്ലം ജില്ലാ ആശുപത്രിയിലേക്കയച്ചു. ഗുരുതരാവസ്ഥയിലായതിനാല്‍ ജില്ലാ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ചെയ്തു. കൈകാലുകള്‍ ബന്ധിച്ച് പൊലീസ് ജീപ്പിലാണ് അജിയെ തിരുവനന്തപുരത്ത് എത്തിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍സെല്ലില്‍ ഇട്ട പ്രതിക്ക് മദ്യംകിട്ടാത്ത വിറയലാണെന്ന് പൊലീസ് ആശുപത്രി അധികൃതരെ തെറ്റിദ്ധരിപ്പിച്ചു.

ഏഴിന് ബന്ധുക്കള്‍ ആശുപത്രിയിലെത്തുമ്പോള്‍ കൈകാലുകള്‍ ജനലില്‍ കെട്ടിയിട്ടനിലയില്‍ അബോധാവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ ബഹളമുണ്ടാക്കിയപ്പോള്‍മാത്രമാണ് അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയത്. രണ്ടിന് ആശുപത്രിയിലായ പ്രതി അഞ്ചിന് അബോധാവസ്ഥയിലായി. അബോധാവസ്ഥയിലായ പ്രതിയെ കൈകാലുകള്‍ ബന്ധിച്ച് ആശുപത്രി സെല്ലില്‍ ഇട്ടതും പ്രാകൃതമായ നടപടിയാണ്. ഞായറാഴ്ച പുലര്‍ച്ചെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുക്കള്‍ എഡിഎമ്മിന്റെ സാന്നിധ്യത്തിലേ ഇന്‍ക്വസ്റ്റ് നടത്താവൂ എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കെ പി സുനില്‍, എഡിഎം പി കെ ഗിരിജ എന്നിവരെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഫോറന്‍സിക് വിഭാഗം മേധാവി ഡോ. രമയുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. കീച്ചപ്പള്ളി ദേവീ ക്ഷേത്രത്തിലെ കഴകക്കാരായ പരേതനായ ശാന്തകുമാറിന്റെയും ഓമനയമ്മയുടെയും മകനാണ്. ഭാര്യ: രജനി. അഞ്ജിത ഏക മകള്‍. സഹോദരങ്ങള്‍: അനികുമാരി, അനില്‍കുമാര്‍, ആര്യ.

deshabhimani 130812

1 comment:

  1. പൊലീസ് കസ്റ്റഡിയില്‍ ഭീകര മര്‍ദനത്തിനിരയായ റിമാന്‍ഡ് പ്രതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജയില്‍ സെല്ലില്‍ ചികിത്സ കിട്ടാതെ മരിച്ചു. കൊല്ലം ശാസ്താംകോട്ട ഐവര്‍കാല മാനവിള വീട്ടിലെ അജികുമാര്‍ (40) ആണ് ക്രൂരമായ പൊലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അജികുമാറിന്റെ ദാരുണമായ അന്ത്യം. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ കസ്റ്റഡിമരണമാണ്. ബിഹാര്‍ സ്വദേശി സത്നാംസിങ് ആഗസ്ത് നാലിനാണ് ജുഡീഷ്യല്‍കസ്റ്റഡിയില്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനത്തില്‍ കൊല്ലപ്പെട്ടത്. സമാനമായ മര്‍ദനത്തിനാണ് അജികുമാറും ഇരയായത്. സത്നാംസിങ്ങിനൊപ്പം അതേ പൊലീസ് വാഹനത്തിലാണ് അജികുമാറിനെയും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

    ReplyDelete