Sunday, August 19, 2012

നെല്ലിയാമ്പതി ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കണം: യുഡിഎഫ് എംഎല്‍എമാര്‍


നെല്ലിയാമ്പതി ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംഎല്‍എമാര്‍. വനംമന്ത്രി കെ ബി ഗണേശ്കുമാറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. യുഡിഎഫ് ഉപസമിതിയെ വെല്ലുവിളിച്ച് നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട് ഉപസമിതി കണ്‍വീനര്‍ എ എന്‍ രാജന്‍ബാബുവിന് കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

നെല്ലിയാമ്പതിയിലെ കൈയേറ്റക്കാരെ പിന്തുണച്ച ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ നിലപാട് യുഡിഎഫില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പ്രശ്നം പഠിക്കാന്‍ യുഡിഎഫ് നിയോഗിച്ച ഉപസമിതിക്ക് ബദലായി വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എം വി ശ്രേയാംസ്കുമാര്‍, ഹൈബി ഈഡന്‍, വി ടി ബല്‍റാം എന്നീ എംഎല്‍എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചു. ഇതിന്റെ റിപ്പോര്‍ട്ടാണ് ഞായറാഴ്ച സമര്‍പിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞതും കരാര്‍ ലംഘിച്ച് കൈയേറിയതുമായ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുക, ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപനും ഹൈബി ഈഡനും മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുസംബന്ധിച്ച തര്‍ക്കം നിയമപ്രശ്നം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെല്ലിയാമ്പതിയിലെ എല്ലാ എസ്റ്റേറ്റുകളും 1909ലെ നോട്ടിഫിക്കേഷനിലുള്ള വനഭൂമിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2012 ആഗസത് 13ന് കാരപ്പാറ എസ്റ്റേറ്റ് സംബന്ധിച്ച കേസിലെ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. പാട്ടക്കരാറിന്റെ ലംഘനമോ 1980ലെ കേന്ദ്ര വനിയമത്തിന്റെ ലംഘനമോ ഉണ്ടെങ്കില്‍ സര്‍ക്കാരിന് പാട്ടം റദ്ദാക്കാന്‍ അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 1995ലെ റോസറി എസ്റ്റേറ്റ് കേസില്‍ വനഭൂമിയുടെ പാട്ടക്കേസുകളില്‍ "ട്രാന്‍സ്ഫര്‍ ഓഫ് പ്രോപ്പര്‍ട്ടി ആക്ട്" ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അടിസ്ഥാനികുതി രജിസ്റ്ററില്‍ നെല്ലിയാമ്പതിയിലെ ഭൂമി വനഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 1995ലെ ഗോദവര്‍മന്‍ കേസില്‍, സര്‍ക്കാര്‍ രേഖകളില്‍ വനഭൂമിയാണെന്ന് രേഖപ്പെടുത്തിയതെല്ലാം വനഭൂമി തന്നെയെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്-റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിശദമായി പരിശോധിക്കുമെന്ന് യുഡിഎഫ് ഉപസമിതി കണ്‍വീനര്‍ എ എന്‍ രാജന്‍ബാബു പറഞ്ഞു. നെല്ലിയാമ്പതി ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ ബി ഗണേശ്കുമാര്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. വനഭൂമി പണയംവച്ച് വായ്പ എടുത്തതുള്‍പ്പെടെ ഏറെ വ്യാപ്തിയും ഇതിനുണ്ട്. ദേശസാല്‍ക്കൃത ബാങ്കുകള്‍ ഉള്‍പ്പെട്ട കേസാണിത്. ആറു ബാങ്കില്‍ വ്യാജരേഖ ഹാജരാക്കിയാണ് വായ്പയെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അപര്യാപ്തമാണെന്നാണ് മന്ത്രിയുടെ നിലപാട്. നെല്ലിയാമ്പതിയില്‍ എസ്റ്റേറ്റ് ഉടമകളെ വഴിവിട്ടു സഹായിച്ചെന്ന പരാതിയില്‍ മന്ത്രി കെ എം മാണിക്കും ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. കൈയേറ്റക്കാര്‍ക്കുവേണ്ടി മന്ത്രി കെ എം മാണിയും പി സി ജോര്‍ജും പരസ്യമായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രഹസ്യമായും രംഗത്തുണ്ട്. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്ന നിലപാടുമായി രംഗത്തെത്തിയ ടി എന്‍ പ്രതാപന്‍ എംഎല്‍എയെ ചീഫ് വിപ്പ് പി സി ജോര്‍ജ് ജാതിപ്പേരുവിളിച്ച് ആക്ഷേപിച്ചത് വിവാദമായിരുന്നു.

deshabhimani 200812

1 comment:

  1. നെല്ലിയാമ്പതി ഭൂമികൈയേറ്റം സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് എംഎല്‍എമാര്‍. വനംമന്ത്രി കെ ബി ഗണേശ്കുമാറിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നതായും എംഎല്‍എമാര്‍ പറഞ്ഞു. യുഡിഎഫ് ഉപസമിതിയെ വെല്ലുവിളിച്ച് നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട് ഉപസമിതി കണ്‍വീനര്‍ എ എന്‍ രാജന്‍ബാബുവിന് കൈമാറിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

    ReplyDelete