Tuesday, August 14, 2012

രാജേഷ് എംഎല്‍എയെയും കള്ളക്കേസില്‍ ജയിലിലടച്ചു


ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ പ്രതിചേര്‍ത്ത കല്യാശേരി എംഎല്‍എ ടി വി രാജേഷിനെയും ജയിലിലടച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍ ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കേസില്‍ 39-ാം പ്രതിയാണ്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.

നിയമസഭാംഗത്തിന്റെ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊലീസ് നടത്തിയിട്ടും രാജേഷിനെതിരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഷുക്കൂറിനെ വധിക്കാനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും തടഞ്ഞില്ലെന്ന് ആരോപിച്ച് ഐപിസി 118 പ്രകാരമാണ് കേസ്. ഇതേകുറ്റത്തിന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനെ ഈ മാസം ഒന്നിന് ചോദ്യം ചെയ്യാനെന്നപേരില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരുന്നു. ജയരാജനും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. സെന്‍ട്രല്‍ ജയിലിലേക്ക് വിടണമെന്ന രാജേഷിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ജയിലില്‍ എംഎല്‍എയെന്ന നിലയിലുള്ള മുഴുവന്‍ പരിഗണനയും നല്‍കും.

രാജേഷിനെ റിമാന്‍ഡ്ചെയ്ത കാര്യം കോടതി സ്പീക്കറെ അറിയിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ എട്ടാം ബ്ലോക്കിലാണ് അദ്ദേഹത്തെ പാര്‍പ്പിച്ചിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ വിവരം അറിഞ്ഞശേഷം പകല്‍ രണ്ടരയോടെയാണ് രാജേഷ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വി ജയരാജനുള്‍പ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു. പി ജയരാജന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. ജയരാജന്റെ അറസ്റ്റിനുശേഷം സംസ്ഥാനത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍കൂടി കണക്കിലെടുത്താണ് ഇരുവരുടെയും ജാമ്യാപേക്ഷ തള്ളുന്നതെന്ന് ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി. മറ്റു പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഇരുവരുടെയും പങ്ക് പ്രതിപാദിച്ചിട്ടില്ലെന്ന വാദം കോടതി നിരസിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് പരക്കെ അക്രമങ്ങള്‍ ഉണ്ടായെന്ന പ്രോസിക്യൂഷന്‍വാദം തള്ളിക്കളയാനാവില്ലെന്നും കോടതി പറഞ്ഞു.

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാനും ഹര്‍ത്താലിന് ആഹ്വാനംചെയ്യാനും രാഷ്ട്രീയ പാര്‍ടികള്‍ക്ക് അവകാശമുണ്ടെങ്കിലും അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാകരുതെന്നും പൊതുമുതല്‍ നശീകരണത്തിനു കാരണമാകരുതെന്നും കോടതി അഭിപ്രായപ്പെട്ടു. പി ജയരാജന്റെ ആദ്യമൊഴിയെടുപ്പിനുശേഷം ജൂണ്‍ 17ന് രജേഷിനോട് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. നിയമസഭാ സമ്മേളനമായതിനാല്‍ സാവകാശം ചോദിച്ചു. ഇത് ഒഴിഞ്ഞുമാറലായി പൊലീസും മാധ്യമങ്ങളും പ്രചരിപ്പിച്ചു. നിയമസഭാംഗത്തെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാനുള്ള അമിതാധികാരവും പൊലീസ് കാട്ടി. തുടര്‍ന്ന് ജൂലൈ 30ന് മൊഴിയെടുത്തു. ആഗസ്ത് ഒന്നിന് ജയരാജനെ അറസ്റ്റ് ചെയ്തശേഷം രാജേഷിനെയും കേസില്‍ പ്രതിചേര്‍ത്തു. ഇതേ തുടര്‍ന്നാണ് മുന്‍കൂര്‍ജാമ്യത്തിന് രാജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

പി ജയരാജന്റെയും രാജേഷിന്റെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: ഷുക്കൂര്‍ വധക്കേസില്‍ പി ജയരാജന്റെയും ടി വി രാജേഷ് എംഎല്‍എയുടെയും ജാമ്യാപേക്ഷകള്‍ ഹൈക്കോടതി തള്ളി. ജയരാജന്റെ ജാമ്യാപേക്ഷയും ടി വി രാജേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ജസ്റ്റിസ് എസ് എസ് സതീശചന്ദ്രനാണ് തള്ളിയത്. ജയരാജന്റെ അറസ്റ്റിനുശേഷം കേരളത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്താണ് ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയത്. സമൂഹത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് അന്വേഷണം പുരോഗമിക്കുന്ന കേസില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. മറ്റു പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ ഇരുവരുടെയും പങ്ക് പ്രതിപാദിച്ചിട്ടില്ലെന്ന വാദം കോടതി നിരസിച്ചു. അറസ്റ്റില്‍ പ്രതിഷേധിച്ച് പരക്കെ അക്രമങ്ങള്‍ ഉണ്ടായെന്ന പ്രോസിക്യൂഷന്‍വാദം തള്ളിക്കളയാനാവില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന വാദം കോടതി പരിഗണിച്ചില്ല.

ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിക്കാനും ഹര്‍ത്താലിന് ആഹ്വാനംചെയ്യാനും രാഷ്ട്രീയ പാര്‍ടികള്‍ക്ക് അവകാശമുണ്ടെങ്കിലും അത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയും പൊതുമുതല്‍ നശീകരണത്തിനു കാരണമാവരുതെന്നും കോടതി അഭിപ്രായപ്പെട്ടു. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍നിന്നു സമൂഹത്തെ സംരക്ഷിക്കുന്നതോടൊപ്പം അതില്‍നിന്ന് ഉത്ഭവിക്കുന്ന സംഭവപരമ്പരകളെയും ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ പരിഗണിക്കേണ്ട ഘടകമാണെന്നും ഉത്തരവില്‍ പറയുന്നു.പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അക്രമസംഭവങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും സംഭവങ്ങള്‍ സംബന്ധിച്ച കണക്കുകളും വിശദാംശങ്ങളും ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സമൂഹതാല്‍പ്പര്യം സംരക്ഷിക്കുന്നതിനായി ഈ ഘട്ടത്തില്‍ ജാമ്യാപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കുറ്റകൃത്യത്തെ അടിസ്ഥാനമാക്കാത്ത വിധി: ഡോ. സെബാസ്റ്റ്യന്‍പോള്‍

കൊച്ചി: പി ജയരാജന്റെ അറസ്റ്റിനുശേഷമുണ്ടായ പൊതുപ്രതികരണത്തെ അടിസ്ഥാനമാക്കി ഹൈക്കോടതി അദ്ദേഹത്തിന്റെ ജാമ്യഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചത് ശരിയായില്ലെന്ന് നിയമവിദഗ്ധന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ജയരാജനില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കിയാകണമായിരുന്നു കോടതി തീര്‍പ്പുകല്‍പ്പിക്കേണ്ടിയിരുന്നത്. ജയരാജന്റെ അറസ്റ്റിനെതുടര്‍ന്നുണ്ടായ ഹര്‍ത്താലിനും അനുബന്ധ സംഭവങ്ങള്‍ക്കും തടവില്‍കഴിയുന്ന അദ്ദേഹം എങ്ങനെയാണ് ഉത്തരവാദിയാകുന്നത്. ഐപിസി 118 എന്ന ദുര്‍ബലമായ വകുപ്പ് അടിസ്ഥാനമാക്കി ജയരാജന് ജാമ്യം അനുവദിക്കാമോ എന്ന പരിശോധനയാണ് കോടതി നടത്തേണ്ടിയിരുന്നതെന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

കള്ളക്കേസിനെതിരെ നിയമപോരാട്ടം തുടരും: എം വി ജയരാജന്‍

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ കുടുക്കിയ നിരപരാധികളായ പാര്‍ടി നേതാക്കളെ രക്ഷിക്കുന്നതിന് നിയമ പോരാട്ടം തുടരുമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ പറഞ്ഞു. ജുഡീഷ്യറിയില്‍ സിപിഐ എമ്മിന് പൂര്‍ണ വിശ്വാസമുണ്ട്. എക്സിക്യൂട്ടീവില്‍ വിശ്വാസം നഷ്ടപ്പെട്ട പൗരന്മാര്‍ക്ക് ജുഡീഷ്യറിയാണ് ശരണമെന്നും ജയരാജന്‍ പറഞ്ഞു. ടി വി രാജേഷ് എംഎല്‍എക്കൊപ്പമെത്തിയ ജയരാജന്‍ കണ്ണൂര്‍ മജിസ്ട്രേറ്റ് കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന സമാധാനയോഗത്തിനുശേഷവും ജില്ലയില്‍ പൊലീസ് ഭീകരത തുടരുകയാണ്. പത്തോളം അക്രമസംഭവങ്ങള്‍ ഇതിനുശേഷം ഉണ്ടായി. പൊലീസ് അതിക്രമത്തിനെതിരെ കോടതി തന്നെ പന്ത്രണ്ടോളം കേസെടുത്തിട്ടുണ്ട്. കേസില്‍ പ്രതികളായ സിപിഐ എം പ്രവര്‍ത്തകരുടെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള പരിശ്രമം തുടരും. ഇതിനൊപ്പം യുഡിഎഫിന്റെ ഭ്രാന്തന്‍ നീക്കത്തിനെതിരെ ജനങ്ങളെ അണിനിരത്തി പോരാടുമെന്നും ജയരാജന്‍ വ്യക്തമാക്കി.

ജയരാജനെ ജയിലിലടച്ചത് രാഷ്ട്രീയ പകപോക്കല്‍: സുരേന്ദ്രന്‍പിള്ള

കണ്ണൂര്‍: രാഷ്ട്രീയ പകപ്പോക്കലിന്റെ ഭാഗമായാണ് സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ വി സുരേന്ദ്രന്‍പിള്ള പറഞ്ഞു. ലോക്കല്‍ സെക്രട്ടറി ജില്ലാസെക്രട്ടറിയുടെ മുന്നില്‍വച്ച് ഫോണില്‍ സംസാരിച്ചതിനാണ് അറസ്റ്റും ജയിലിലടക്കലും. ഇങ്ങനെയാണെങ്കില്‍ ആരെയും ഏത് സമയത്തും ജയിലിലടക്കാം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എല്‍ഡിഎഫ് സംഘത്തിനൊപ്പം പി ജയരാജനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊഴിയെടുക്കുന്നതിന് മനഃപൂര്‍വം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് രാഷ്ട്രീയ ഭീരുത്വമാണ്. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ജാമ്യം നിഷേധിക്കുന്നതിന് ഉന്നയിച്ച വാദവും നീതിക്ക് നിരക്കുന്നതല്ല. പൊലീസ് വാഹനം കേടായതിനാലാണ്് ജയരാജന്‍ മറ്റൊരു വാഹനത്തില്‍ കയറിയത്. ഡിജിപി പറഞ്ഞത് ജയരാജന്‍ ബോധപൂര്‍വം സ്വന്തം വാഹനം ഉപയോഗിച്ച് യാത്രചെയ്തെന്നാണ്. കണ്ണൂരിലെ വിവിധ ജയിലുകളിലായി ആയിരത്തിയഞ്ഞൂറോളം റിമാന്‍ഡ് തടവുകാരുണ്ട്. ഇവരെയെല്ലാം ജയിലില്‍ പാര്‍പ്പിച്ച് എത്രകാലം ഭരിക്കാന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി ആലോചിക്കണമെന്നും സുരേന്ദ്രന്‍പിള്ള പറഞ്ഞു. ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി പി ദിവാകരന്‍, ആര്‍എസ്പി ജില്ലാസെക്രട്ടറി ഇല്ലിക്കല്‍ അഗസ്തി, ജേക്കബ് ചൂരനേലി, ബാബുരാജ് ഉളിക്കല്‍, പി പി അബ്ദുള്ളക്കുട്ടി, ബോബകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളിയും പി ജയരാജനെ സന്ദര്‍ശിച്ചു.

രാജേഷിനെ ജയിലിലടച്ചതില്‍ ശക്തമായി പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

തിരു: ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എയെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് ശക്തമായി പ്രതിഷേധിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാന്‍ കള്ളക്കേസില്‍ കുടുക്കുകയാണ് സര്‍ക്കാര്‍. പെന്‍ഷന്‍ പ്രായവര്‍ധനയും പങ്കാളിത്ത പെന്‍ഷനുമുള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ യുവജനവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് മുന്‍കൂട്ടികണ്ട് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. തെളിവുകള്‍ കെട്ടിച്ചമച്ച് മുമ്പെങ്ങും ഇല്ലാത്തവിധം കമ്യൂണിസ്റ്റ്വിരുദ്ധ വേട്ടയ്ക്ക് നേതൃത്വം കൊടുക്കുകയാണ് സര്‍ക്കാര്‍. അന്ധമായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ലീഗ് തീട്ടൂരപ്രകാരമാണ് രാജേഷിനെ കേസില്‍ പ്രതിയാക്കിയത്. ലീഗിന്റെ തീവ്രരാഷ്ട്രീയത്തിനുമുന്നില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുട്ടുമടക്കുകയാണ്. ഇരട്ടക്കൊലക്കേസിലെ ആറാംപ്രതിയെ നിയമസഭയില്‍ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിരപരാധിയായ എംഎല്‍എയെ തുറുങ്കിലടച്ച് ഇരട്ടനീതി നടപ്പാക്കുകയാണ്. പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ എല്ലാ ജനാധിപത്യ വിശ്വാസികളോടും ഡിവൈഎഫ്ഐ അഭ്യര്‍ഥിച്ചു.

deshabhimani 140812

1 comment:

  1. ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ പ്രതിചേര്‍ത്ത കല്യാശേരി എംഎല്‍എ ടി വി രാജേഷിനെയും ജയിലിലടച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കണ്ണൂര്‍ ജൂഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കേസില്‍ 39-ാം പ്രതിയാണ്. ജാമ്യാപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമാണ് രാജേഷ്.

    ReplyDelete