Monday, August 13, 2012

കാരപ്പാറ വനഭൂമി തന്നെയെന്ന് സുപ്രീംകോടതി

നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ് വനഭൂമി തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്റ്റേറ്റ് ഉടമകള്‍ കൈവശം വെച്ച ഈ വനഭൂമിക്ക് രേഖ നല്‍കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. 541 ഏക്കര്‍ വനഭൂമിയാണ്. ഹൈക്കോടതിയുടെ നിഗമനങ്ങളില്‍ പാളിച്ച പറ്റിയിറ്റുണ്ടെന്നും സുപ്രീം കോടതി വിലയിരുത്തി. എസ്റ്റേറ്റിന്റെ കൈവശാവകാശം സംബന്ധിച്ചുള്ള ഉടമകളുടെ അവകാശവാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്നും പാട്ടക്കരാര്‍ പുതുക്കി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഈ വാദം അംഗീകരിച്ച സുപ്രീം കോടതി വനംഭൂമി പൊതുസ്വത്താണെന്നും ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നിരീക്ഷിച്ചു.


കാരപ്പാറ എസ്റ്റേറ്റ് വനഭൂമി: സുപ്രീംകോടതി

ന്യൂഡല്‍ഹി: നെല്ലിയാമ്പതി കാരപ്പാറ എസ്റ്റേറ്റ് വനഭൂമിയാണെന്ന് സുപ്രീംകോടതി. തോട്ടമുടമകള്‍ക്ക് കൈവശാവകാശരേഖ കൈമാറാന്‍ സംസ്ഥാനസര്‍ക്കാരിനോട് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവും സ്റ്റേ ചെയ്തു. തോട്ടമുടമകള്‍ക്ക് അനുകൂലമായ നിലപാടെടുത്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെയും ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം, ജസ്റ്റിസുമാരായ പി സദാശിവം, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് എസ്റ്റേറ്റ് കേസില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടും സംസ്ഥാനസര്‍ക്കാര്‍ സ്റ്റേ ആവശ്യപ്പെട്ടില്ല. എന്തുകൊണ്ടാണ് സ്റ്റേ ആവശ്യപ്പെടാത്തതെന്ന് കോടതിക്ക് ചോദിക്കേണ്ടി വന്നു. കൈവശാവകാശരേഖ കൈമാറാത്തതിന് തോട്ടമുടമകള്‍ കോടതിയലക്ഷ്യത്തിന് പോയിട്ടില്ലെന്നും അതുകൊണ്ടാണ് സ്റ്റേ ചോദിക്കാത്തതെന്നുമായിരുന്നു സര്‍ക്കാരിനായി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ എം ആര്‍ രമേശ് ബാബുവിന്റെ വാദം. ഒടുവില്‍, സര്‍ക്കാര്‍ ആവശ്യപ്പെടാതെ തന്നെ കോടതി സ്റ്റേ അനുവദിച്ചു.

സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന കേസായിട്ടും മുതിര്‍ന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയോഗിക്കാത്തതും ശ്രദ്ധേയമായി. സ്റ്റാന്‍ഡിങ് കോണ്‍സല്‍ മാത്രമാണ് സര്‍ക്കാരിനായി ഹാജരായത്. കാരപ്പാറ എ എസ്റ്റേറ്റ് ഉടമകള്‍ക്ക് കൈവശാവകാശരേഖ കൈമാറാന്‍ കഴിഞ്ഞ നവംബറിലായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെ അപ്പീല്‍ നല്‍കാന്‍ ബോധപൂര്‍വം കാലതാമസം വരുത്തിയ സര്‍ക്കാര്‍, നെല്ലിയാമ്പതി വിഷയം വിവാദമായശേഷം മാത്രമാണ് പ്രത്യേകാനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ എത്തിയത്. കാരപ്പാറ എസ്റ്റേറ്റ് തോട്ടമുടമകള്‍ക്ക് പാട്ടത്തിനു നല്‍കിയ വനഭൂമിയാണെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. പാട്ടവ്യവസ്ഥകള്‍ക്ക് വിരുദ്ധമായി 1994-96 കാലയളവില്‍ തോട്ടമുടമകള്‍ എസ്റ്റേറ്റ് അനധികൃതമായി കൈമാറി. പാട്ടവ്യവസ്ഥ ലംഘിച്ചതിനാല്‍ കരാര്‍ പുതുക്കി നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ ഹര്‍ജിയില്‍ പറഞ്ഞ വാദങ്ങള്‍ പരിശോധിച്ച സുപ്രീംകോടതി കാരപ്പാറ എസ്റ്റേറ്റ് നിക്ഷിപ്ത വനമാണെന്ന് നിരീക്ഷിച്ചു. എസ്റ്റേറ്റ് വനഭൂമിയാകുമ്പോള്‍ അത് പൊതുസ്വത്തായി കണക്കാക്കേണ്ടതാണ്. കേസില്‍തീര്‍പ്പിലെത്തുന്നതില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനും ഡിവിഷന്‍ ബെഞ്ചിനും പിഴവ് സംഭവിച്ചെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും കോടതി പറഞ്ഞു. എസ്റ്റേറ്റ് ഉടമകള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
(എം പ്രശാന്ത്)


deshabhimani

1 comment:

  1. നെല്ലിയാമ്പതിയിലെ കാരപ്പാറ എസ്റ്റേറ്റ് വനഭൂമി തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ്റ്റേറ്റ് ഉടമകള്‍ കൈവശം വെച്ച ഈ വനഭൂമിക്ക് രേഖ നല്‍കാനുള്ള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

    ReplyDelete