Monday, August 13, 2012

സിപിഐ എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ആര്‍എസ്എസ് ശ്രമം


താനൂര്‍: ഒഴൂരില്‍ സിപിഐ എം നേതാവിനെ ബിജെപി-ആര്‍എസ്എസ് സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സിപിഐ എം താനൂര്‍ ഏരിയാ കമ്മിറ്റിയംഗവും സിഐടിയു താനൂര്‍ ഏരിയാ സെക്രട്ടറിയുമായ ചുള്ളിയത്ത് ബാലകൃഷ്ണ (40)നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. "ദേശാഭിമാനി" ഒഴൂര്‍ ഏജന്റായ ബാലകൃഷ്ണന്‍ വെള്ളച്ചാലിലേക്ക് പത്രവിതരണത്തിനായി സൈക്കിളില്‍ പോകുമ്പോഴാണ് ബൈക്കുകളിലെത്തിയ എട്ടംഗ അക്രമിസംഘം തടഞ്ഞുവച്ച് ആക്രമിച്ചത്. പുലര്‍ച്ചെ 5.30ന് വാള്‍, ഇരുമ്പുവടി എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും വെട്ടേറ്റു. ഇടത് കൈയുടെ എല്ല് തകര്‍ന്നിട്ടുണ്ട്. ബഹളംകേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ വെള്ളച്ചാല്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ബാലകൃഷ്ണനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടത് കൈ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

ആര്‍എസ്എസ് ക്രിമിനലുകളായ പാറമ്മല്‍ പറമ്പില്‍ ചന്ദ്രന്‍, കാഞ്ഞിരത്തില്‍ സോമന്‍, പൈക്കാട്ടില്‍ ദിലീപ്, തൊട്ടിയില്‍ നജീബ്, കാഞ്ഞിരത്തില്‍ വിപിന്‍ എന്നിവരടങ്ങിയ എട്ടംഗസംഘമാണ് ആക്രമണം നടത്തിയത്. ബാലകൃഷ്ണന്റെ മൊഴിപ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നും പ്രതികളുടെ ഒരു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ഇതിലേക്ക് വന്ന ഫോണ്‍കോളുകളും മറ്റും പരിശോധിച്ച് വരികയാണ്. പൊലീസ് പ്രദേശത്ത് റെയ്ഡ് നടത്തും. സംശയംതോന്നിയ ചിലരെയും ചില വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തിരൂര്‍ ഡിവൈഎസ്പി, താനൂര്‍, തിരൂര്‍ സിഐമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

deshabhimani 130812

No comments:

Post a Comment