Sunday, August 19, 2012

ഇടുക്കിയിലെ പൊലീസ് ഭീകരത അടിയന്തരാവസ്ഥയ്ക്ക് തുല്യം


ഇടുക്കി ജില്ലയില്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയും സ്റ്റേഷനില്‍ പീഡിപ്പിച്ചും പൊലീസ് അഴിഞ്ഞാടുകയാണ്. തീര്‍പ്പാക്കിയ കേസുകളിലെ പുനരന്വേഷണം പീഡനത്തിന് മറയാക്കുകയാണ്.

ഒരു പ്രസംഗത്തിന്റെ പേരില്‍ സിപിഐ എം നേതാവ് എം എം മണിക്കെതിരെ കേസെടുത്താണ് രാഷ്ട്രീയ പകപോക്കലിന് തുടക്കം കുറിച്ചത്. ഉടുമ്പന്‍ചോലയില്‍ 30 വര്‍ഷം മുമ്പുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചേരിബേബി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒന്‍പതോളം പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കെ കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തരമന്ത്രിയുമായിരുന്നപ്പോഴാണ് ഇത്. കേസ് വിചാരണയ്ക്ക് ശേഷം നിരപരാധികളെന്ന് കണ്ട് സെഷന്‍സ് കോടതി പ്രതികളെ വെറുതെ വിട്ടു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയെങ്കിലും സെഷന്‍സ്കോടതി വിധി ഹൈക്കോടതി ശരിവെച്ചു. മുള്ളന്‍ചിറ മത്തായി സംഘര്‍ഷത്തെ തുടര്‍ന്നും മുട്ടുകാട് നാണപ്പന്‍ കുടുംബവഴക്കിനെ തുടര്‍ന്നും കൊല്ലപ്പെടുമ്പോഴും കെ കരുണാകരന്‍ മുഖ്യമന്ത്രിയും വയലാര്‍ രവി ആഭ്യന്തരമന്ത്രിയുമായിരുന്നു. 30 വര്‍ഷം മുമ്പ് മുള്ളന്‍ചിറ മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട് 16 പ്രതികള്‍ക്കെതിരെയാണ് കേസെടുത്തത്. വിചാരണയില്‍ പ്രതികള്‍ നിരപരാധിയെന്ന് ബോധ്യപ്പെട്ട് ജില്ലാ കോടതി വെറുതെവിടുകയും പിന്നീട് നല്‍കിയ അപ്പീല്‍ തള്ളുകയുമുണ്ടായി. കുടുംബ വഴക്കുകളെ തുടര്‍ന്ന് മുട്ടുകാട് നാണപ്പന്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് കൊല ചെയ്യപ്പെട്ടത്. രണ്ടുപേര്‍ വെടിയേറ്റും ഒരാള്‍ കുത്തേറ്റുമാണ് മരിച്ചത്. ഈ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് ബന്ധുക്കളും പറഞ്ഞു. ഇതിലും വിചാരണ പൂര്‍ത്തിയായി പ്രതികളെ വെറുതെ വിട്ടതാണ്.

പീരുമേട്ടില്‍ 2004ല്‍ ബാലു കൊല്ലപ്പെട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. വിചാരണക്ക് ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നില്‍ക്കുന്ന കേസാണിത്. ഈ കേസുകളിലെല്ലാം പുനരന്വേഷണത്തിന്റെ മറവില്‍ യുഡിഎഫ് രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. സിപിഐ എം നേതാക്കളായ എം എം മണി, കെ കെ ജയചന്ദ്രന്‍ എംഎല്‍എ, എ കെ ദാമോദരന്‍, പി എ രാജു, ആര്‍ തിലകന്‍, ഒ ജി മദനന്‍, സദാനന്ദന്‍ തുടങ്ങി നിരവധി പേരെ ജയിലിലടയ്ക്കാനുള്ള തന്ത്രമാണ് ആഭ്യന്തര വകുപ്പ് നടത്തുന്നത്. എം എം മണിയെ അഞ്ചര മണിക്കൂറും കെ കെ ജയചന്ദ്രന്‍, എ കെ ദാമോദരന്‍, ഒ ജി മദനന്‍ എന്നിവരെ മണിക്കൂറുകളോളവും ചോദ്യം ചെയ്യലിന്റെ മറവില്‍ പീഡിപ്പിച്ചു. നൂറുകണക്കിന് ആളുകളെ സ്റ്റേഷനുകളില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. പറഞ്ഞുതരുംപോലെ മൊഴി പറഞ്ഞില്ലെങ്കില്‍ കൊലക്കേസില്‍പ്പെടുത്തുമെന്നും പൊലീസ് നിരപരാധികളെ ഭീഷണിപ്പെടുത്തുന്നുണ്ട്.

deshabhimani 190812

1 comment:

  1. ഇടുക്കി ജില്ലയില്‍ അടിയന്തരാവസ്ഥയെ ഓര്‍മിപ്പിച്ച് സിപിഐ എമ്മിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയും സ്റ്റേഷനില്‍ പീഡിപ്പിച്ചും പൊലീസ് അഴിഞ്ഞാടുകയാണ്. തീര്‍പ്പാക്കിയ കേസുകളിലെ പുനരന്വേഷണം പീഡനത്തിന് മറയാക്കുകയാണ്.

    ReplyDelete