Tuesday, August 7, 2012

ബഷീറിന്റെ ഭീഷണി ഭയന്ന് സാക്ഷികള്‍ കൂറുമാറി


വാലില്ലാപ്പുഴ എംഎഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ മുസ്ലിംലീഗുകാര്‍ ചവിട്ടിക്കൊന്ന കേസില്‍ രണ്ടുസാക്ഷികള്‍ കൂറുമാറി. പി കെ ബഷീര്‍ എംഎല്‍എയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഒന്നാംസാക്ഷി ഊര്‍ങ്ങാട്ടിരി സ്വദേശി ശങ്കരപ്പണിക്കര്‍, രണ്ടാംസാക്ഷി തോട്ടുമുക്കം സ്വദേശി ടോമി തോമസ് എന്നിവര്‍ കൂറുമാറിയത്. മഞ്ചേരി മൂന്നാം അതിവേഗ കോടതിയില്‍ തിങ്കളാഴ്ച സാക്ഷിവിസ്താരം ആരംഭിച്ചു. പൊലീസിന് നല്‍കിയ മൊഴിയില്‍നിന്ന് വിരുദ്ധമായ മൊഴിയാണ് ഇരുവരും കോടതിയില്‍ നല്‍കിയത്. സംഘര്‍ഷത്തിന് ശേഷമാണ് സ്ഥലത്തെത്തിയതെന്നും പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിലെത്തിച്ചതല്ലാതെ മറ്റൊന്നും അറിയില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു. എന്നാല്‍ അധ്യാപകനെ മര്‍ദിക്കുന്നത് നേരില്‍ക്കണ്ടുവെന്നായിരുന്നു പൊലീസിന് നല്‍കിയ മൊഴി.

സംഭവത്തിനുശേഷം എടവണ്ണയില്‍ പി കെ ബഷീര്‍ നടത്തിയ വിവാദപ്രസംഗത്തില്‍ സാക്ഷിപറയാന്‍ പോകുന്നവര്‍ തിരികെ വീട്ടിലെത്തില്ലെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതുസംബന്ധിച്ച് എടവണ്ണ പൊലീസെടുത്ത കേസ് അടുത്തിടെ സര്‍ക്കാര്‍ പിന്‍വലിച്ചു. കേസില്‍ 47 സാക്ഷികളും 17 പ്രതികളുമുണ്ട്. തുടര്‍വിസ്താരം ഒക്ടോബര്‍ ഒന്നുമുതല്‍ 9 വരെ തീയതികളില്‍ നടക്കും. കുഴിമണ്ണ സ്വദേശികളായ പനച്ചാലില്‍ അബ്ദുള്‍നാസര്‍, പൂളന്‍കുന്നത്ത് ഹംസ, കായപ്പിലാക്കല്‍ എ അബ്ദുള്‍സലീം, ചക്കുംകുളം എരമ്പറച്ചാലില്‍ ദേവര്‍തൊടിക മുഹമ്മദ് ബഷീര്‍, പണ്ടാരക്കണ്ടി സജീര്‍, നീരുട്ടിക്കല്‍ പൂളങ്കുന്നത്ത് അബ്ദുള്‍ജലീല്‍, ഉരുപ്പള്ളിക്കുന്ന് അബ്ദുള്‍ലത്തീഫ്, നടുക്കണ്ടിയില്‍ ചേക്കുമുഹമ്മദ്, അരീക്കോട് മൊല്ലമഠത്തില്‍ മുഹമ്മദ്, പുളിയക്കോട് കിഴക്കയില്‍ അബൂബക്കര്‍ സിദ്ദീഖ്, കാവങ്ങല്‍പ്പാറയില്‍ താമസിക്കുന്ന തൃപ്പനച്ചി കണ്ണാംതൊടിയില്‍ മന്‍സൂര്‍, കുഴിമണ്ണ പെരുന്നായത്ത് ഉരുണികുളവന്‍ മുഹമ്മദ്, നെച്ചിപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍, പഴയേരി മുല്ലാന്‍ സുലൈമാന്‍, പുളിയക്കോട് കിഴക്കേപറമ്പന്‍ കെ കെ മുത്തലിഹ്. പെരിങ്ങാട്ടുചാലില്‍ കെ പി അലവിക്കുട്ടി, കുഴിക്കാട്ടുതൊടി എന്‍ സി അഷ്റഫ് എന്നിവരാണ് പ്രതികള്‍. 2008 ജൂലൈ 19ന് കിഴിശേരി ജിഎല്‍പി സ്കൂളില്‍ നടന്ന ക്ലസ്റ്റര്‍ യോഗം പാഠപുസ്തക വിവാദത്തിന്റെ പേരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തുകയും ജെയിംസ് അഗസ്റ്റിനെ ചവിട്ടിക്കൊല്ലുകയും ചെയ്തെന്നാണ് കേസ്.

ഇഎംഇഎ കോളേജിലെ റാഗിങ്: 8 വിദ്യാര്‍ഥികളെ പുറത്താക്കി

കൊണ്ടോട്ടി ഇഎംഇഎ കോളേജ് ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ഥിയെ റാഗ്ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എഫ് പ്രവര്‍ത്തകരായ എട്ട് വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. നെടിയിരുപ്പ് മുസ്ല്യാരങ്ങാടി നാനാക്കില്‍ ഹഹീം ഹാസിഫിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തത്. ബികോം വിദ്യാര്‍ഥികളായ അബ്ദുല്‍മാലിക്, മുസ്ഫര്‍, ഫവാസ്, ബിബിഎ വിദ്യാര്‍ഥികളായ അസീസ് അസ്ലം, അനസ്, സല്‍മാന്‍, വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് വിദ്യാര്‍ഥിയായ ഷാഹുല്‍ഹമീദ് തുടങ്ങിയവരെയാണ് പുറത്താക്കിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് പിബിഎ ബ്ലോക്കിലും ടോയ്ലറ്റിലുംവച്ച് മര്‍ദിച്ചത്. ക്രൂരമായ മര്‍ദനത്താല്‍ ചെവിക്കും തലക്കും സാരമായി പരിക്കേറ്റു. എംഎസ്എഫുകാരുടെ മര്‍ദനത്തെ തുടര്‍ന്ന് തളര്‍ന്നുവീണ ഹാസിഫിനെ നിലത്തിട്ട് ചവിട്ടി. കണ്ണട ക്ലോസറ്റിലിട്ട് നക്കിയെടുക്കാന്‍ ആവശ്യപ്പെട്ടും മര്‍ദിച്ചു. ചെവിക്ക് സാരമായി പരിക്കേറ്റു. ഭയംകാരണം ഹാസിഫ് സംഭവം വീട്ടില്‍ പറഞ്ഞിരുന്നില്ല. രാത്രി ചെവിവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരുമാസത്തോളമായി എംഎസ്എഫ് സംഘം നിരന്തരം ആക്രമണം തുടങ്ങിയിട്ട്. സംഘത്തിന്റെ ഉപദ്രവം സംബന്ധിച്ച് ഹാസിഫിന്റെ ഉമ്മ പ്രിന്‍സിപ്പലിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ എംഎസ്എഫ് പ്രവര്‍ത്തകരായതിനാല്‍ സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നിരന്തരശ്രമം നടത്തിയിരുന്നു. കരിപ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതിയാണ് നടപടിക്ക് കാരണം. മാനേജ്മെന്റ് ക്വോട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് റാഗിങ്ങിന് നേതൃത്വം നല്‍കിയത്. വിദ്യാഭ്യാസ മന്ത്രിയുടെ ശുപാര്‍ശയിലടക്കം കോളേജില്‍ കയറിക്കൂടിയവരാണ് ഇവര്‍. കോളേജില്‍ നിരന്തര ശല്യക്കാരാണ് ഇവരെന്ന് സഹപാഠികളും പറയുന്നു. എന്നാല്‍ ഉന്നതങ്ങളിലെ പിടിപാടുമൂലം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുകയായിരുന്നു. സംഭവം ഒതുക്കാന്‍ ലീഗിന്റെ സംസ്ഥാന നേതാക്കളും ഇടപെട്ടു. റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. തുടര്‍ന്നാണ് ഗത്യന്തരമില്ലാതെ അക്രമിസംഘത്തെ പുറത്താക്കിയത്.

deshabhimani 070812

1 comment:

  1. വാലില്ലാപ്പുഴ എംഎഎല്‍പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ജെയിംസ് അഗസ്റ്റിനെ മുസ്ലിംലീഗുകാര്‍ ചവിട്ടിക്കൊന്ന കേസില്‍ രണ്ടുസാക്ഷികള്‍ കൂറുമാറി. പി കെ ബഷീര്‍ എംഎല്‍എയുടെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഒന്നാംസാക്ഷി ഊര്‍ങ്ങാട്ടിരി സ്വദേശി ശങ്കരപ്പണിക്കര്‍, രണ്ടാംസാക്ഷി തോട്ടുമുക്കം സ്വദേശി ടോമി തോമസ് എന്നിവര്‍ കൂറുമാറിയത്.

    ReplyDelete