Tuesday, August 14, 2012

അഴിമതി അന്വേഷണത്തില്‍ കുരുങ്ങി യുഡിഎഫ് നേതാക്കള്‍


പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിനും അഴിമതി നടത്തിയതിനും വിജിലന്‍സ് അന്വേഷണത്തിന് വിധേയരാവുന്ന യുഡിഎഫ് നേതാക്കളുടെ നിര നീളുന്നു. ലൈബ്രറിക്കെട്ടിടവും സ്ഥലവും അനധികൃതമായി വിറ്റുവെന്ന പരാതിയില്‍ രണ്ടാം വട്ടവും വിജിലന്‍സ് അന്വേഷണത്തിന് വിധേയനാവുന്ന തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനാണ് ഈ നിരയില്‍ ഒടുവിലത്തേത്. ആദ്യം തേറമ്പിലിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ആക്ഷേപഹര്‍ജി പരിഗണിച്ച് വീണ്ടും അന്വേഷണത്തിന് കോടതി ഉത്തരവായതോടെ കേസ് ശ്രദ്ധേയമാവുകയാണ്.

ഇരിങ്ങാലക്കുട എംഎല്‍എയും കേരള കോണ്‍ഗ്രസ് നേതാവുമായ തോമസ് ഉണ്ണിയാടനാണ് ആരോപണവിധേയനായി ഈയിടെ അന്വേഷണക്കുരുക്കില്‍ അകപ്പെട്ട മറ്റൊരാള്‍. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍, മുന്‍ മന്ത്രി കെ പി വിശ്വനാഥന്‍, ടി എന്‍ പ്രതാപന്‍ എംഎല്‍എ, മുന്‍ എംഎല്‍എ എം കെ പോള്‍സണ്‍ എന്നിവരാണ് വിജിലന്‍സ് കേസില്‍ പെട്ട ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖര്‍. കോള്‍ വികസന ഏജന്‍സിയുടെ കനാല്‍ ബണ്ട് നിര്‍മാണത്തില്‍ കരിമ്പട്ടികയില്‍ പെട്ട കരാറുകാരന്‍ ഇരിങ്ങാലക്കുട തളിയത്ത് കുര്യന് വഴിവിട്ട് 75 ലക്ഷം രൂപ നല്‍കാന്‍ കൂട്ടുനിന്നതിനാണ് തോമസ് ഉണ്ണിയാടനും എം കെ പോള്‍സണും വിജിലന്‍സ് കേസില്‍ പ്രതികളായത്. കോണ്‍ഗ്രസ് നേതാക്കളായ ദിവാകരന്‍ കാണത്ത്, എന്‍ എം ബാലകൃഷ്ണന്‍ എന്നിവരും ഈ കേസില്‍ പെട്ടിട്ടുണ്ട്.

തളിക്കുളത്ത് ഇല്ലാത്ത സാംസ്കാരികനിലയത്തിനും വാങ്ങാത്ത ഉപകരണങ്ങള്‍ക്കുമായി എംഎല്‍എ ഫണ്ടില്‍നിന്ന് തുക വകമാറ്റി പൊതുഖജനാവിന് അഞ്ചുലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്ന പരാതിയിലാണ് ടി എന്‍ പ്രതാപനെതിരെ അന്വേഷണം. മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്‍ പ്രസിഡന്റായിരുന്ന കേച്ചേരി പ്രിയദര്‍ശിനി സഹകരണ ആശുപത്രിയില്‍ നാലരക്കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ പരാതിയിലാണ് സഹകരണ വിജിലന്‍സ് വിഭാഗം കേസെടുത്തിട്ടുള്ളത്. ജോലി നല്‍കാമെന്ന് പ്രലോഭിപ്പിച്ചും മറ്റും മുന്നൂറോളം പേരില്‍നിന്ന് പതിനായിരം മുതല്‍ മൂന്നുലക്ഷം രൂപവരെ സ്ഥിരനിക്ഷേപമായും സമാഹരിച്ചിട്ടുണ്ട്. സഹകരണ ആശുപത്രി കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിയും വന്‍ക്രമക്കേടും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനെതതിരെ വിജിലന്‍സ് കേസെടുത്ത് എഫ്ഐആര്‍ സമര്‍പ്പിച്ചതാണ്. തൃശൂര്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കെ 2001 മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അനര്‍ഹര്‍ക്ക് വഴിവിട്ട് ഇളവ് നല്‍കി ബാങ്കിന് നാലര കോടിയില്‍ പരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത്. പിന്നീട് പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്. ബാലകൃഷ്ണന്‍ മന്ത്രിയായതിനെത്തുടര്‍ന്ന് അന്വേഷണവും നിലച്ചു.

deshabhimani 140812

1 comment:

  1. പൊതുസ്വത്ത് ദുരുപയോഗം ചെയ്തതിനും അഴിമതി നടത്തിയതിനും വിജിലന്‍സ് അന്വേഷണത്തിന് വിധേയരാവുന്ന യുഡിഎഫ് നേതാക്കളുടെ നിര നീളുന്നു. ലൈബ്രറിക്കെട്ടിടവും സ്ഥലവും അനധികൃതമായി വിറ്റുവെന്ന പരാതിയില്‍ രണ്ടാം വട്ടവും വിജിലന്‍സ് അന്വേഷണത്തിന് വിധേയനാവുന്ന തൃശൂര്‍ എംഎല്‍എ തേറമ്പില്‍ രാമകൃഷ്ണനാണ് ഈ നിരയില്‍ ഒടുവിലത്തേത്. ആദ്യം തേറമ്പിലിനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെങ്കിലും ആക്ഷേപഹര്‍ജി പരിഗണിച്ച് വീണ്ടും അന്വേഷണത്തിന് കോടതി ഉത്തരവായതോടെ കേസ് ശ്രദ്ധേയമാവുകയാണ്.

    ReplyDelete