Tuesday, November 13, 2012

നന്ദകുമാറിനെതിരായ സിബിഐ അന്വേഷണം: ഫയല്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് വിജിലന്‍സ് കോടതി

വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിനെതിരേ സിബിഐ അന്വേഷണത്തിന് മന്ത്രിസഭയുടെ വിജ്ഞാപനം സംബന്ധിച്ച ഫയല്‍ 15 ന് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ കോട്ടയം എന്‍ക്വയറി കമീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് സോമനാണ് വിജിലന്‍സ് നിയമോപദേശകന്‍ അഡ്വ. സി സി അഗസ്റ്റിന് ഈ നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാര്‍ വിജ്ഞാപനം വൈകാന്‍ കാരണം അന്വേഷിച്ചപ്പോള്‍ മന്ത്രിയുടെ നിര്‍ദ്ദേശം സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയെന്നും ജോമോന്‍ കോടതിയില്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് ഫയല്‍ ഹാജരാക്കാന്‍ ജഡ്ജി നിര്‍ദ്ദേശിച്ചത്. ജോമോന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് വ്യാജ പരാതി അയച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം കേന്ദ്രത്തിന് കൈമാറിയില്ലെന്നാണ് ജോമോന്റെ പരാതി. എറണാകുളം വെണ്ണല സ്വദേശി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ജോമോന്റെ പരാതി. ഇക്കാര്യത്തില്‍ ഫെബ്രുവരി 22ന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നന്ദകുമാറിന്റെ സ്വാധീനത്തിന് വഴങ്ങി തിരുവഞ്ചൂര്‍ മരവിപ്പിച്ചെന്ന് ജോമോന്‍ പരാതിയില്‍ പറഞ്ഞു.

നന്ദകുമാറിനെ ഒന്നാം പ്രതിയും തിരുവഞ്ചൂരിനെ ഏഴാം പ്രതിയുമാക്കിയാണ് ഹര്‍ജി. ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിമാരായ ജോണ്‍ എം മത്തായി, എം സലിം, ജോയിന്റ് സെക്രട്ടറി എസ് സുഖി, ചീഫ് സ്രെകട്ടറിയായിരുന്ന കെ ജയകുമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തുടങ്ങിയവരാണ് രണ്ടു മുതല്‍ ആറു വരെ പ്രതികള്‍. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്റെ ഗസറ്റ് വിജ്ഞാപനം യഥാസമയം കേന്ദ്ര പേഴ്ണല്‍ മന്ത്രാലയത്തിന് ആഭ്യന്തര വകുപ്പ് കൈമാറേണ്ടതായിരുന്നു. ഇത് അയച്ചുകൊടുക്കാതെ മന്ത്രിയും ഒന്നാം പ്രതിയും മന്ത്രിയുടെ വസതിയില്‍ ഗൂഢാലോചന നടത്തിയെന്ന്ഹര്‍ജിയില്‍ ജോമോന്‍ ആരോപിച്ചു. സര്‍ക്കാര്‍ വിജ്ഞാപനം 87 ദിവസം വൈകിച്ചപ്പോള്‍ പ്രതിക്ക് സുപ്രീംകോടതിയില്‍ പോകാനും സ്റ്റേ ഉത്തരവ് സമ്പാദിക്കാനും കഴിഞ്ഞു. ക്രൈംബ്രാഞ്ച്-വിജിലന്‍സ് അന്വേഷണങ്ങള്‍ പരാജയപ്പെട്ടപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.

No comments:

Post a Comment