Thursday, November 8, 2012

തിരുവഞ്ചൂരിനെതിരെ വിജിലന്‍സ് അന്വേഷണം ഫയലില്‍

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോട്ടയം എന്‍ക്വയറി കമ്മീഷണര്‍ ആന്‍ഡ് സ്പെഷ്യല്‍ വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ തിങ്കളാഴ്ച്ച വാദം കേള്‍ക്കും. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയത്. ജോമോന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിക്കെതിരെ ചീഫ് ജസ്റ്റിസിന് വ്യാജ പരാതി അയച്ചതിനെകുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന സര്‍ക്കാര്‍ ഉത്തവരവ് മേല്‍ നടപടികള്‍ക്കായി കേന്ദ്രത്തിന് കൈമാറിയില്ലെന്നാണ് ജോമോന്റെ പരാതി. എറണാകുളം വെണ്ണല സ്വദേശി ദല്ലാള്‍ നന്ദകുമാറെന്ന ടി ജി നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ജോമോന്റെ പരാതി. ഇക്കാര്യത്തില്‍ ഫെബ്രുവരി 22ന് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം നന്ദകുമാറിന്റെ സ്വാധീനത്തിന് വഴങ്ങി തിരുവഞ്ചൂര്‍ മരവിപ്പിച്ചുവെന്ന് ജോമോന്‍ പരാതിയില്‍ പറഞ്ഞു. നന്ദകുമാറിനെ ഒന്നാം പ്രതിയും തിരുവഞ്ചൂരിനെ ഏഴാം പ്രതിയുമാക്കിയാണ് ഹര്‍ജി. ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറിമാരായ ജോണ്‍ എം മത്തായി, എം സലിം, ജോയിന്റ് സെക്രട്ടറി എസ് സുഖി, ചീഫ് സ്രെകട്ടറിയായിരുന്ന കെ ജയകുമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍ തുടങ്ങിയവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍. സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം കേന്ദ്ര സര്‍ക്കാരിന്റെ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ആഭ്യന്തരവകുപ്പ് കൈമാറാതിരിക്കാന്‍ മന്ത്രിയും ഒന്നാം പ്രതിയും ഗൂഢാലോചന നടത്തിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

No comments:

Post a Comment