Thursday, November 8, 2012

ഇന്നുമുതല്‍ മാരുതി സമരം വീണ്ടും

സംഘര്‍ഷത്തെ തുടര്‍ന്ന് മനേസറിലെ മാരുതി സുസുക്കി പ്ലാന്റില്‍നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ വന്‍പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ബുധനാഴ്ച ഗുഡ്ഗാവ് ഡെപ്യൂട്ടി കമീഷണറുടെ ഓഫീസിന് മുന്നില്‍ നിരാഹാരവും പിറ്റേന്ന് വന്‍ റാലിയും സംഘടിപ്പിക്കും. മാരുതി സുസുക്കി വര്‍ക്കേഴ്സ് യൂണിയന്‍(എംഎസ്ഡബ്ല്യു) രൂപീകരിച്ച താല്‍ക്കാലിക സമിതിയുടെ നേതൃത്വത്തിലാണ് സമരം. നിരാഹാരത്തിനും റാലിക്കും അനുമതി ആവശ്യപ്പെട്ട് സമിതി ഹരിയാന സര്‍ക്കാരിന് കത്ത് നല്‍കി. 548 തൊഴിലാളികളെയാണ് മാനേജ്മെന്റ് പുറത്താക്കിയത്. നേതാക്കള്‍ അടക്കം നിരവധി പേര്‍ മാസങ്ങളായി ജയിലിലാണ്. ഇവരെ മോചിപ്പിക്കണമെന്ന ആവശ്യവും ഉയര്‍ത്തിയാണ് പ്രക്ഷോഭം. നേതാക്കളെ കള്ളക്കേസില്‍ ജയിലില്‍ അടച്ചതിനാലാണ് തൊഴിലാളികള്‍ താല്‍ക്കാലികസമിതി രൂപീകരിച്ചത്. ഹരിയാനയിലെ പ്രമുഖ തൊഴിലാളി യൂണിയനുകളുടെ പൂര്‍ണ പിന്തുണയുമുണ്ട്.

മാരുതി സുസുക്കി മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നീക്കത്തിനെതിരെ സംഘര്‍ഷത്തിന് ശേഷം നടത്തിയ റാലിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുത്തിരുന്നു. ഒരു ദളിത് തൊഴിലാളിയെ ഉദ്യോഗസ്ഥന്‍ ജാതി വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്ന് മനേസറിലെ മാരുതി പ്ലാന്റില്‍ ജൂലൈയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ ഉള്‍പ്പെടാത്ത നിരപരാധികളെയാണ് പുറത്താക്കിയതെന്ന് പ്രവര്‍ത്തകസമിതി അംഗം ഓംപ്രകാശ് പറഞ്ഞു. സംഘര്‍ഷത്തെ കുറിച്ച് പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏകപക്ഷീയമായാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment