Friday, November 9, 2012

2 രൂപ അരി നിലനിര്‍ത്താന്‍ പ്രക്ഷോഭം: പിണറായി

തിരു: റേഷനരിയുടെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടു വഴിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച എല്ലാ പ്രദേശങ്ങളിലും പാര്‍ടിയുടെ നേതൃത്വത്തില്‍ പ്രകടനം സംഘടിപ്പിക്കും. 19ന് എല്ലാ ഏരിയകളിലും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാഫീസുകള്‍ക്കുമുന്നില്‍ ധര്‍ണയും നടത്തും.

സബ്സിഡി ബാങ്കുവഴിയാക്കാന്‍ അനുവദിക്കില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു രൂപയ്ക്ക് അരി പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോള്‍ എട്ടുരൂപ 90 പൈസയാക്കി അരിവില ഉയര്‍ത്തി. രണ്ടുരൂപയ്ക്കുള്ള അരിയുടെ സബ്സിഡി ബാങ്ക് അക്കൗണ്ടുവഴി ബിപിഎല്‍ വിഭാഗക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുമെന്നാണ് പറയുന്നത്. അരിവില കയറ്റാനും അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യം നിഷേധിക്കാനുമുള്ള കുറുക്കുവഴിയാണിത്. മുമ്പ് മണ്ണെണ്ണ സബ്സിഡിയും ഇത്തരത്തില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ പരിശ്രമിച്ചു. അന്ന് ശക്തമായ ജനരോഷമുയര്‍ന്നതിനെത്തുടര്‍ന്ന് ആ സംവിധാനം ഉപേക്ഷിക്കേണ്ടിവന്നു. ബസ്ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനവും ജനവിരുദ്ധമാണ്. നാട്ടുകാര്‍ക്ക് വലിയ ഭാരം അടിച്ചേല്‍പ്പിക്കുകയാണ്. വിദ്യാര്‍ഥികളുടെ യാത്രനിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനവും പിന്‍വലിക്കണം.

അഞ്ചു കോടിക്കുമേലുള്ള പദ്ധതികള്‍ക്ക് വിദേശ സ്വകാര്യ മൂലധന പങ്കാളിത്തമെന്ന ആസൂത്രണ ബോര്‍ഡ് നിര്‍ദേശവും തള്ളണം. നിര്‍ദേശം സംസ്ഥാനത്തെ പ്രതികൂലമായി ബാധിക്കും. ഏതെങ്കിലും ഒരു പദ്ധതിയില്‍ വിദേശ- സ്വകാര്യ പങ്കാളിത്തം വരുന്നതുപോലെയല്ല ഇത്. ഇനിയുള്ള എല്ലാ പദ്ധതികളിലും വിദേശ-സ്വകാര്യപങ്കാളിത്തം വരുകയാണ്. ഇതിലൂടെ നാടിന്റെ നിര്‍ണായക മേഖലകളില്‍ വിദേശ-സ്വകാര്യ മൂലധനം പിടിമുറുക്കും. നമ്മുടെ നാട്ടില്‍ പാലത്തിനും പല റോഡുകള്‍ക്കും അഞ്ചുകോടി രൂപയിലധികം ചെലവുവരും. പുതിയ തീരുമാനം നടപ്പാക്കാന്‍ ആസൂത്രണബോര്‍ഡില്‍ പ്രത്യേക സെല്‍ രൂപീകരിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ആസൂത്രണബോര്‍ഡ് നിര്‍ദേശം ഒരു കാരണവശാലും അംഗീകരിക്കരുത്. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.

No comments:

Post a Comment