Saturday, November 10, 2012

അഴിമതിക്കേസില്‍ സി കെ ശ്രീധരനെ രക്ഷിക്കാന്‍ നീക്കം

തലശേരി: അഡ്വ. സി കെ ശ്രീധരന്‍ പ്രതിയായ കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് നിയമന അഴിമതിക്കേസ് അട്ടിമറിക്കാന്‍ ഉന്നതതല നീക്കം. ചന്ദ്രശേഖരന്‍-ഷുക്കൂര്‍ വധക്കേസുകളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ഇദ്ദേഹത്തെ നിയോഗിച്ചത് വിവാദമായ പശ്ചാത്തലത്തിലാണിത്. കൊലക്കേസ് വിചാരണ ആരംഭിക്കുംമുമ്പ്് അഴിമതിക്കേസില്‍ നിന്ന് കോണ്‍ഗ്രസ് നേതാവിനെ രക്ഷിച്ചെടുക്കാനാണ് ശ്രമം. 
അതേസമയം, സര്‍ക്കാര്‍ വിചാരിച്ചാലും അഴിമതിക്കേസ് എളുപ്പം പിന്‍വലിക്കാനാവില്ലെന്നാണ് നിയമവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കാതെ കേസിന്റെ തുടര്‍നടപടി സാധാരണഗതിയില്‍ അവസാനിപ്പിക്കാനാവില്ല. കോഴിക്കോട് വിജിലന്‍സ് കോടതിമുമ്പാകെയാണ് കേസുള്ളത്. ജില്ലാ കോടതികളില്‍ പ്ലീഡര്‍മാരെയും പ്രോസിക്യൂട്ടര്‍മാരെയും നിയമിക്കുമ്പോള്‍ സര്‍ക്കാര്‍ സൂക്ഷ്മമായ പരിശോധന നടത്താറുണ്ട്. ക്രിമിനല്‍ കേസുകളിലെ പ്രതിയെ ഇത്തരം ചുമതലകളിലേക്ക് പരിഗണിക്കാറില്ല. അഴിമതിക്കേസിലെ മുഖ്യ പ്രതിയായിട്ടും സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി ശ്രീധരനെ നിയോഗിച്ചത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടും. 
നിയമന അഴിമതിക്കേസില്‍ അന്വേഷണച്ചുമതലയുണ്ടായിരുന്ന അന്നത്തെ എസ്പി വിന്‍സെന്റ് എം പോളാണ് ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രത്യേക അന്വേഷകസംഘത്തെ നയിച്ചത്. സി കെ ശ്രീധരനുമായി ചന്ദ്രശേഖരന്‍ വധക്കേസിന്റെ വിവരങ്ങളും മറ്റും വിവിധ ഘട്ടങ്ങളില്‍ വിന്‍സെന്റ് എം പോളിന് ചര്‍ച്ചചെയ്യേണ്ടിവരും. അഴിമതിക്കേസിനെ ഈ ബന്ധം പ്രതികൂലമായി ബാധിക്കും. ശ്രീധരനൊപ്പം പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇത് തുണയാകും. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പറഞ്ഞാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ എതിര്‍ക്കുന്നത്. അഴിമതിക്കേസ് പ്രതിയായ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥനെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള അവസരമാണുള്ളത്. ഭരണതലത്തില്‍ പിടിപാടുള്ള സര്‍ക്കാര്‍ അഭിഭാഷകനെതിരെ വിചാരണക്കോടതിയില്‍ മൊഴിനല്‍കാന്‍ സാക്ഷികള്‍ ഭയപ്പെടുമെന്ന സാധ്യത തള്ളാനാവില്ല.

No comments:

Post a Comment